സ്വദേശിവത്ക്കരണം കൃത്യമായി സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധന, 380 നിയമലംഘന കേസുകൾ കണ്ടെത്തിയതായി യുഎഇ തൊഴിൽ മന്ത്രാലയം, സംശയം തോന്നുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി
സ്വദേശിവത്ക്കരണവുമായി മുന്നോട്ടു പോകുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഇത് സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനയും നടക്കുന്നുണ്ട്. സംശയം തോന്നുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നാണ് യുഎഇ തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. എന്നാൽ ഇതുവരെ നടത്തിയ പരിശോധനയിൽ സ്വദേശിവൽകരണത്തിൽ തട്ടിപ്പ് നടത്തിയ 380 കേസുകൾ കണ്ടെത്തിയതായി യുഎഇ തൊഴിൽ മന്ത്രാലയം അറിയിച്ചു.
അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ, രണ്ട് യുഎഇ സ്വദേശികളെ ജോലിക്ക് നിയോഗിക്കണമെന്നാണ് നിബന്ധനയുണ്ടായിരുന്നത്. എന്നാൽ, ഇതിൽ തട്ടിപ്പ് നടത്തി റിപ്പോർട്ടിങ്കിൽ കബളിപ്പിച്ച 380 കേസുകളാണ് തൊഴിൽ മന്ത്രാലയം കണ്ടെത്തിയത്. കഴിഞ്ഞവർഷം ഇത്തരം തട്ടിപ്പ് നടത്തിയ 20 സ്ഥാപനങ്ങളുടെ വിവരങ്ങൾ അധികൃതർ നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇതിനിടെ സ്വദേശികൾക്ക് പരിശീലനം നൽകാനെന്ന പേരിൽ 260 ഇമാറത്തി യുവാവക്കളെ കബളിപ്പിച്ച കമ്പനി മാനേജരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, യു.എ.ഇയിലെ ഇമറാത്തി ജീവനക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 11ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ രണ്ട് ശതമാനം സ്വദേശികളായിരിക്കണം എന്ന നിയമ പരിധിയിൽ വരുന്ന 13,000 കമ്പനികളാണ് യുഎഇയിലുള്ളത്. ഓൺലൈൻ സംവിധാനങ്ങളും നേരിട്ടുള്ള പരിശോധനയും നടത്തി ഇതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും.
നിയമം ശക്തമാകുന്നത് ഗൾഫിലുള്ള മലയാളികളെയും ബാധിക്കും. 2022ൽ തന്നെ മികച്ച തസ്തികയിൽ അവരുടെ നിയമനം പൂർത്തിയാക്കിയിരിക്കണം എന്നായിരുന്നു മുന്നറിയിപ്പ്. നിയമം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ജനുവരി 10നു ശേഷം പരിശോധന തുടങ്ങുമെന്നും വ്യാജരേഖകൾ വഴി നിർദിഷ്ട സ്വദേശി നിയമനത്തിൽ തിരിമറി നടത്തുകയോ നാമമാത്ര നിയമനം കൊണ്ട് അധികൃതരെ കബളിപ്പിക്കുകയോ ചെയ്താൽ കമ്പനി ഫയൽ പ്രോസിക്യൂഷനു കൈമാറുമെന്ന് മന്ത്രാലയ അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിിരുന്നു.
അതേസമയം, സ്വദേശിവൽക്കരണം യാഥാർഥ്യമാക്കിയ കമ്പനികൾക്ക് ഓരോ സ്വദേശിയുടെ നിയമനത്തിനും സഹായമായി 6000 ദിർഹം നാഫിസ് വഴി ലഭിക്കും. ജോലി നൽകാതെ പേരിനു മാത്രം നിയമന ഫയൽ രൂപപ്പെടുത്തുന്നതു കടുത്ത നിയമ ലംഘനമാണെന്നും അധികൃതർ ഓർമിപ്പിച്ചു.
നിയമനം നൽകിയ ഒരു സ്വദേശി രാജിവച്ചാൽ രണ്ട് മാസത്തിനകം പുതിയ നിയമന നടപടികൾ സ്വീകരിക്കണം. അതുവരെ നാഫിസ് നിയമനാനുകൂല്യം സ്ഥാപനത്തിനു ലഭിക്കും. സ്വദേശിവൽക്കരണം നിർബന്ധമാക്കിയതോടെ ജോലിക്ക് ആളെ തേടി നെട്ടോട്ടത്തിലാണ് കമ്പനി ഉടമകൾ. ജോലി നൽകാൻ തയാറാണെങ്കിലും സ്വദേശികളെ ലഭിക്കുന്നില്ലെന്നാണ് പരാതി.
https://www.facebook.com/Malayalivartha