നാട്ടിലേക്ക് പോകാനായി വിമാനത്തിലിരിക്കുമ്പോൾ ഹൃദയാഘാതം, കണ്ണൂർ സ്വദേശി റിയാദ് വിമാനത്താവളത്തിൽവെച്ച് മരിച്ചു
നാട്ടിലേക്ക് പോകാനായി വിമാനത്തിലിരിക്കുമ്പോൾ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കും. കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ് (54) ആണ് ഫ്ലൈറ്റിലിരിക്കവേ റിയാദ് വിമാനത്താവളത്തിൽവെച്ച് മരിച്ചത്. മുഹമ്മദിന്റെ മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. റിയാദ് ശുമൈസി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാത്രിയാണ് റിയാദിൽ നിന്ന് കൊണ്ടുപോയത്.
മൂന്നാഴ്ച മുമ്പ് നെഞ്ചുവേദനയുണ്ടാവുകയും റിയാദിലെ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സക്കായാണ് നാട്ടിലേക്ക് പോകാനിരുന്നത്. ഈ മാസം 14-ന് നാട്ടിൽ പോകാൻ മുഹമ്മദ് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിൽ എത്തിയത്. എന്നാൽ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലിരിക്കവേ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
വിവരമറിയിച്ച ഉടൻ തന്നെ വിമാനത്താവളത്തിലെ ഡോക്ടർമാരെത്തി പരിശോധിക്കുകയും പ്രാഥമികശുശ്രൂഷക്ക് ശേഷം തൊട്ടടുത്തുള്ള കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 35 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം റിയാദിൽനിന്ന് 200 കിലോമീറ്റര്‍ അകലെ മജ്മഅ പട്ടണത്തിൽ ലഘുഭക്ഷണ ശാല (ബൂഫിയ) നടത്തുകയായിരുന്നു.
11 മാസം മുമ്പാണ് മുഹമ്മദ് അവസാനമായി നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മെഹബൂബ് ചെറിയവളപ്പിന്റെ നേതൃത്വത്തിലാണ്. ഭാര്യമാർ - നസീമ, നസീബ. മക്കൾ - നസീഹത്ത്, മുഹമ്മദ് റാഹിദ്, സഹദ് (വിദ്യാർഥി).
https://www.facebook.com/Malayalivartha