ഗൾഫിൽ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ആദ്യ പെരുന്നാൾ...! യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്കാരം നടന്നു, മലയാളികൾക്കായി ഒരുക്കിയത് രണ്ട് ഈദ് ഗാഹുകൾ, സൗദിയിൽ പെരുന്നാൾ നമസ്‌കാരത്തിനായി ഇത്തവണ സജ്ജീകരിച്ചത് ഇരുപതിനായിരത്തിലേറെ പള്ളികളും ഈദ്ഗാഹുകളും
ഗൾഫിൽ ഇന്ന് സന്തോഷപ്പെരുന്നാൾ. റമദാൻ 29 പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. സൗദിയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. റിയാദിലെ സുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് തീരുമാനിച്ചത്. എന്നാൽ ഒമാനിൽ റമസാൻ 30 പൂര്‍ത്തിയാക്കി ശനിയാഴ്ചയായിരിക്കും പെരുന്നാൾ. അതിരാവിലെ തന്നെ വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിനായി ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും എത്തി.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഇന്ന് രാവിലെ ആറ് മുതൽ 6.17 വരെയുള്ള വ്യത്യസ്ത സമയങ്ങളിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചതോടെയാണ് ആഘോഷം തുടങ്ങിയത്. ഇന്ന് ജുമുഅ ദിനമായതിനാൽ ഉച്ചയ്ക്ക് പള്ളികളിൽ കൂട്ടപ്രാർഥനയും നിർവഹിക്കും. രണ്ട് ഈദ് ഗാഹുകളാണ് യു.എ.ഇയിൽ മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത്. ഷാർജയിൽ ഹുസൈൻ സലഫിയും ദുബൈയിൽ അബ്ദുസ്സലാം മൗലവി മോങ്ങവും നമസ്‌കാരത്തിന് നേതൃത്വം നൽകും.
സൗദിയിൽ പെരുന്നാൾ നമസ്‌കാരത്തിനായി ഇരുപതിനായിരത്തിലേറെ പള്ളികളും ഈദ്ഗാഹുകളുമാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. മഴ പെയ്യാൻ ഇടയുള്ള സ്ഥലങ്ങളിൽ ഈദുഗാഹുകളിൽ നമസ്‌കാരമുണ്ടായിരിക്കില്ലെന്നും പകരം പള്ളികളില്‍ മാത്രമായിരിക്കും നമസ്‌കാരം നടക്കുകയെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. സുര്യോദയം മുതല്‍ പതിനഞ്ച് മിനുട്ടുകള്‍ക്കകം പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
ഇന്നാണ് പെരുന്നാൾ എന്ന അറിയിപ്പ് വന്നതോടെ പലരും അവശ്യ വസ്തുക്കൾ വാങ്ങാനും പുതുവസ്ത്രം വാങ്ങാത്തവർ അതു സ്വന്തമാക്കാനും വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് ഓട്ടമായിരുന്നു. പലയിടത്തും പുലർച്ചെ വരെ റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. മാളുകളിലും രാത്രി വൈകുവോളം നല്ല തിരക്കുണ്ടായിരുന്നു. അതേസമയം, ചെറിയ പെരുന്നാള്‍ പ്രമാണിച്ചു ഒമാവില്‍ രാജ്യത്ത് വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസം പൊതു അവധിയും 89 വിദേശികൾക്കുൾപ്പെടെ 198 തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചിട്ടുണ്ട്.
അവധിക്കു ശേഷം ചൊവ്വാഴ്ച ഏപ്രിൽ 25 മുതൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങും. മസ്‌കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഈദുൽ ഫിത്തർ നമസ്‌കാരം നിർവഹിക്കും. അറബ് ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കും ജനങ്ങൾക്കും ഈദുൽ ഫിത്തർ ആശംസകളും ഒമാൻ ഭരണാധികാരി കൈമാറി.
https://www.facebook.com/Malayalivartha