യാത്രയ്ക്കായി മണിക്കൂറുകൾ ബാക്കി നിൽക്കേ വമ്പൻ പണി, 20 ന് രാത്രിയിൽ പുറപ്പെടേണ്ട ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു, യാത്രക്കാരിലേറെയും പെരുന്നാളിനായി നാട്ടിലേക്ക് പുറപ്പെട്ടവർ, ഗർഭിണിയായ യാത്രക്കാരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു
എയർ ഇന്ത്യ എക്സ്പ്രസിനെ കൊണ്ട് ഒരു രക്ഷയുമില്ലെന്നാണ് യാത്രക്കാരുടെ പൊതുവെയുള്ള പരാതി. എന്നാൽ പരാതികൾ പരിഹരിച്ചുകൊണ്ടു മുന്നോട്ട് പോകാൻ ആധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടലും ഉണ്ടാകുന്നില്ല. ഇപ്പോഴിതാ കൃത്യസമയം പാലിക്കാതെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന വിമാനക്കമ്പനിയുടെ സ്ഥിരം പണി വീണ്ടും ഉണ്ടായിരിക്കുകയാണ്. ഇന്നലെ രാത്രി 10ന് ഷാര്‍ജയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുകയാണ്.
ഐഎക്സ് – 352 വിമാനമാണ് വൈകുന്നത്. 180ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളത്. പെരുന്നാളിനായി നാട്ടിലേക്ക് പുറപ്പെട്ടവരാണ് യാത്രക്കാരിലേറെയും. മണിക്കൂറുകളായി ഇവർ വിമാനം പുറപ്പെടുന്നതും കാത്ത് എയർപോർട്ടിൽ കാത്തിരിപ്പിലാണ്. അതിനിടെ ഗർഭിണിയായ ഒരു യാത്രക്കാരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു. ഇവർക്ക് ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ഇതോടെ യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റി.സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകുന്നതെന്നാണ് വിവരമെങ്കിലും എന്തുകൊണ്ടാണ് വിമാനം വൈകുന്നത് എന്നതിന് കൃത്യമായി ഒരു കാരണം ഇതുവരെ എയർ ഇന്ത്യ അധികൃതർ യാത്രക്കാരോട് പറഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്കുള്ള വിമാനത്തിൽ ഇവരെ നാട്ടിലേക്ക് നാട്ടിലെത്തിക്കും എന്നാണ് എയർ ഇന്ത്യ അധികൃതർ നൽകിയിട്ടുള്ള വിവരം.
കുട്ടികളുടെ വിമാന ടിക്കറ്റിന് എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് ഇളവ് പിൻവലിച്ചതിലും ആക്ഷേപം ഉയന്നിരുന്നു. കമ്പനിയുടെ പുതിയ വെബ്‍സൈറ്റില്‍ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് ഈടാക്കുന്നതായി കാണുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചിരുന്നത്. കുടുംബത്തോടൊപ്പം വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു. പലരും വെക്കേഷൻ സമയത്ത് നാട്ടിൽ വരുമ്പോൾ നിരക്കിളവ് കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് യാത്രക്കായി തെരഞ്ഞെടുത്തിരുന്നത്.
വലിയ കുടുംബങ്ങൾ എല്ലാം നാട്ടിൽ വരുമ്പോൾ നിരക്കിളവ് വലിയ അനുഗ്രഹമായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിൽ മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് പത്ത് ശതമാനത്തോളം ടിക്കറ്റ് നിരക്ക് കുറവായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ ഇളവ് ലഭിച്ചില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് നൽകേണ്ടി വന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും ടിക്കറ്റ് ബുക്കിങ് ഇപ്പാൾ ഒരേ പ്ലാറ്റ്ഫോമിലൂടെ ആണ് നടക്കുന്നത്. ഇതിന് ശേഷമാണ് മുതിർന്നവർക്കും കുട്ടികൾക്കും ഒരേ നിരക്ക് ടിക്കറ്റിന് വന്നത്.
അതേസമയം സമയക്രമം പാലിക്കുന്നില്ലെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ, ഈ സ്ഥലങ്ങളിലേക്ക് ആഴ്ചയിൽ 6 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. മുൻപ് 5 സർവീസുകളാണ് നടത്തിയിരുന്നത്.
ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ചയാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ, ദുബായിലേക്ക് പ്രതിവാര സർവീസുകളുടെ എണ്ണം 28 ആയും, അബുദാബിയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 40 ആയും ഉയർന്നു. തിരുവനന്തപുരത്തുനിന്ന് ഏറ്റവും കൂടുതൽ വിദേശ സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്. പ്രതിവാരം 70 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.
https://www.facebook.com/Malayalivartha