ജോലിക്കിടെ നടന്ന അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി വിധി
നിരവധി പ്രവാസികളാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിൽ തൊഴിലെടുക്കുന്നത്. പ്രത്യേകിച്ച് അപകട സാധ്യത ഏറെയുള്ള നിർമ്മാണ മേഖലയിൽ സാധാരണക്കാരായ ഒരുപാട് പേർ തൊഴിലെടുക്കുന്നുണ്ട്. നിര്‍മാണ ജോലിക്കിടെ കൊട്ടിടങ്ങളിൽ നിന്ന് വീണുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മതിയായ സുരക്ഷ മുൻകരുതലുകൾ നിര്‍മാണക്കമ്പനികൾ എടുക്കാത്തത് മൂലം അപകടങ്ങൾ തുടർക്കഥയാകുകയാണ്.
ജോലിക്കിടെ നടന്ന അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ട തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി വിധിച്ചു. പണം പൂര്‍ണമായി നല്‍കുന്നതുവരെ അതിന് 12 ശതമാനം പലിശ നല്‍കാനും കോടതി ഉത്തരവിട്ടു. യുഎഇ കോടതിയുടെ ഈ ഉത്തരവ് തോഴിലിടങ്ങളില്‍ തൊഴിലാളിയുടെ സുരക്ഷ ഉറപ്പാക്കുന്നതാണ്. നിര്‍മാണക്കമ്പനികൾക്ക് ഇത് ഒരു മുന്നറിപ്പാണ്.
തൊഴിലിടത്തില്‍ മതിയായ സുരക്ഷാ സംവിധാനം ഒരുക്കാത്തതാണ് തൊഴിലാളിയുടെ കാഴ്ച നഷ്ടപ്പെടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. പരാതിയിൽ അപകടത്തില്‍ തൊഴിലാളിയുടെ കാഴ്ച ശക്തി 90 ശതമാനവും നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചയായാണ് അപകടത്തിന് കാരണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. തൊഴിലിടത്തില്‍ സുരക്ഷാ സംവിധാനമൊരുക്കാന്‍ തൊഴിലുടമ ബാദ്ധ്യസ്ഥനാണെന്നു ചൂണ്ടിക്കാട്ടിയ കോടതി പരാതിക്കാരന് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.
എന്നാൽ പരാതിക്കാരൻ രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. പണം പൂർണമായി നൽകുന്നതുവരെ 12% പലിശയും നൽകാൻ ഉത്തരവിട്ടു. നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കുൾപ്പെടെ അബുദബി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സജ്ജീകരണങ്ങളില്ലാതെ ഉയരമുള്ള കെട്ടിടങ്ങളില്‍ ജോലി ചെയ്യരുതെന്ന കർശന നിര്‍ദ്ദേശമാണ് തൊഴിലാളികള്‍ക്ക് അധികൃതർ നൽകിയത്. നിര്‍മാണ ജോലിക്കിടെ കൊട്ടിടങ്ങളിൽ നിന്ന് വീണുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷ മുൻകരുതലായാണ് അധികതർ ഇത്തരമൊരു നിർദ്ദേശം തൊഴിലാളികൾക്കായി മുന്നോട്ടുവെച്ചത്.
തൊഴിലിടങ്ങളില്‍ എല്ലാവിധ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചിരിക്കണമെന്നും തൊഴിലാളികള്‍ക്കായി സുരക്ഷാവേലി സ്ഥാപിച്ചിരിക്കണമെന്നും നിര്‍മാണക്കമ്പനികളോടും അധികൃതര്‍ നിര്‍ദേശം നൽകിയിട്ടുള്ളതാണ്. മുമ്പ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിര്‍മാണകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ തൊഴിലാളികള്‍ സുരക്ഷ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഉയരമുള്ള കെട്ടിടങ്ങളുടെ നിര്‍മാണജോലികള്‍ ചെയ്തിരുന്നതെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണമെങ്കില്‍ സുരക്ഷ മുന്‍കരുതലുകള്‍ അനിവാര്യമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് സുരക്ഷ നടപടികള്‍ ഉറപ്പുവരുത്താന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നിയമനടപടികള്‍ സ്വീകരിക്കും. നിര്‍ദ്ദേശം ലംഘിക്കുന്ന കമ്പനികള്‍ കുറ്റത്തിന്‍റെ വ്യാപ്തി അനുസരിച്ച് പതിനായിരം മുതല്‍ 40,000 ദിര്‍ഹം വരെ പിഴയൊടുക്കേണ്ടി വരും. ഇതിനുപുറമേ നിര്‍മാണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തൊഴിലാളികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള സുരക്ഷ മുന്‍കരുതലുകള്‍ ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിര്‍മാണകേന്ദ്രങ്ങളില്‍ ബോധവത്കരണ നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം. തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും ഇടവേളകളില്‍ സുരക്ഷ വിലയിരുത്തല്‍ നടത്തുകയും വേണമെന്ന് അബൂദബി മുനിസിപ്പാലിറ്റി തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha