യുഎഇയിലെ തിരക്കേറിയ ഷോപ്പിങ് സെന്ററില്‍ വന്‍തീപിടുത്തം, ഗതാഗതം തിരിച്ചുവിട്ടു
നിരവധി ആളുകൾ എത്തുന്ന യുഎഇയിലെ ഷോപ്പിങ് സെന്ററില്‍ വന്‍തീപിടുത്തം. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് സംഘം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ അപകടത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം. ദഹാൻ ഫൈസൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. അൽ ദഖ്ദഖ, അൽ ജാസിറ അൽ ഹംറ, അൽ റിഫ സ്‌റ്റേഷനുകളിൽ നിന്ന് മൂന്ന് ഫയർഫോഴ്‌സ് ടീമുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി റാസൽഖൈമ സിവിൽ ഡിഫൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ദുല്ല അൽ സഅബി പറഞ്ഞു.
റാസൽഖൈമ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഹമദ് സൽമീന്റെ നേതൃത്വത്തിലുള്ള സംഘം നാല് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തി. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കിയത്. അതേസമയം തീപിടുത്തത്തിന്റെ തീവ്രത കണക്കിലെടുത്ത് മുഹമ്മദ് ബിന്‍ സലീം റോഡില്‍ നിന്ന് പൊലീസ് ഗതാഗതം തിരിച്ചുവിട്ടു. ഈ ഭാഗത്ത് ട്രാഫിക് വഴിതിരിച്ചുവിട്ടതായി റാക് പൊലീസ് രാത്രി 10 മണിയോടെ തന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
പകരമുള്ള മറ്റ് റോഡുകളില്‍ കൂടി വാഹനങ്ങള്‍ ഓടിക്കാന്‍ പൊലീസ് അറിയിപ്പ് നല്‍കിയിരുന്നു. മുഹമ്മദ് ബിൻ സാലെം റോഡ് പതിവായി ഉപയോഗിക്കുന്നവർ മറ്റു വഴികൾ ഉപയോഗിക്കണമെന്ന് അറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് ഈ നടപടിയെന്നും വ്യക്തമാക്കി.വളരെ അകലേക്ക് വരെ തീയും പുകയും കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണങ്ങൾ ഇതുവരെ അറിവായിട്ടില്ലെന്നും സ്ഥലം പരിശോധനയ്ക്കായി കൈമാറിയതായും അൽ സഅബി അറിയിച്ചു. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ആളുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
അതേസമയം ഒരാഴ്ച്ച മുൻപ് ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ ബിൽഡിങ്ങിലുണ്ടായ തീപിടുത്തത്തിൽ നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളുമാണ് മരിച്ചത്. ദേര നൈഫ് ഫ്രിജ് മുറാറിലെ മലയാളികളടക്കം താമസിച്ചിരുന്ന കെട്ടിടത്തിലാണ് വൻ അഗാനിബാധ ഉണ്ടായത്.
മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. മുകളിലത്തെ ഫ്ലാറ്റിലാണ് ആദ്യം തീ പിടിച്ചത്. അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തിൽ പുക റിജേഷിന്റെ മുറിയിലേക്ക് പടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. കെട്ടിട സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
https://www.facebook.com/Malayalivartha