എയർ ഇന്ത്യ എക്സ്പ്രസിൽ അടി, ചവിട്ട്, കുത്ത്... ! മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്ന വിമാനത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാർ, ഒടുവിൽ എമർജൻസി ലാൻഡിംഗ്...!
വിമാനത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാർ. മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. അക്രമിയെ പൊലീസ് പിടികൂടിയെങ്കിലും യുവതിക്ക് പരാതി ഇല്ലെന്നറിയിച്ചതോടെ ഇയാളെ വിട്ടയച്ചു. സംഭവം ഇങ്ങനെ ആയിരുന്നു.. പത്തനംതിട്ടക്കാരിയായ യുവതിയും ഭർത്താവുമിരുന്ന സീറ്റിന് പിന്നിലിരുന്ന തിരുവനന്തപുരം സ്വദേശിയാണ് യുവതിയെ ഉപദ്രവിച്ചത്. ഇക്കാര്യം യുവതി ഭർത്താവിനെ അറിയിച്ചു. ഭർത്താവ് ഇത് ചോദ്യം ചെയ്തതോടെ ഇയാൾ യുവതിയുടെ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ചു..
ഇതോടെ വിമാനത്തിലെ മറ്റ് യാത്രക്കാർ അക്രമിയെ 'കൈകാര്യം ചെയ്തു ' സീറ്റിലിരുത്തി. വിമാനം ലാൻഡ് ചെയ്തതോടെ എയർലൈൻസ് അധികൃതർ എയർപോർട്ട് മാനേജർക്ക് പരാതി നൽകി. തുടർന്ന് യുവതിയും ഭർത്താവും തങ്ങൾക്ക് പരാതിയുണ്ടെന്ന് എയർപോർട്ട് മാനേജരെ അറിയിച്ചു. അക്രമിയെ തടഞ്ഞുവച്ച് എയർപോർട്ട് അധികൃതർ വലിയതുറ പൊലീസിന് കൈമാറി. പരാതിക്കാരോട് സ്റ്റേഷനിലെത്താൻ നിർദേശിച്ച പൊലീസ് യുവാവിന്റെ ബന്ധുക്കളെയും വിവരം അറിയിച്ചു. ഇവരെത്തി യുവതിയും ഭർത്താവുമായും സംസാരിച്ച് സംഭവം ഒത്തുതീർത്തു. തുടർന്ന് പരാതിയില്ലെന്ന് യുവതി അറിയിച്ചതോടെ യുവാവിനെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ യാത്രക്കാരുടെ മോശം പെരുമാറ്റത്തെ തുടർന്ന് വിമാനം രണ്ട് തവണ അടിയന്തരമായി നിലത്തിറക്കി. ക്വീൻസ്ലാൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലേക്ക് പോയ വിമാനമാണ് ഗത്യന്തരമില്ലാതെ തിരിച്ചിറക്കേണ്ടി വന്നത്. ക്രൂ അംഗങ്ങൾ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ വന്നതോടെയാണ് അടിയന്തരമായി ലാൻഡ് ചെയ്‌തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം യാത്രക്കാർ സീറ്റിനിടയിൽ നിൽക്കുന്നതും അതിലൊരാൾ മറ്റൊരു യാത്രക്കാരനെ അടിക്കാൻ കുപ്പി ഉയർത്തുന്നതുമാണ് വീഡിയോയിലുള്ളത്.
യാത്രക്കാർ പരസ്‌പരം തല്ലുകയും അടിക്കുകയും ചവിട്ടുകയും ചെയ്‌തു. ആദ്യത്തെ വഴക്കുണ്ടായപ്പോൾ വിമാനം ക്വീൻസ്ലൻഡിൽ തന്നെയിറക്കുകയും, മോശം പെരുമാറ്റത്തിന് ഒരു യാത്രക്കാരിക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. എന്നാൽ യാത്ര തുടർന്നതോടെ സംഘത്തിലെ ബാക്കി ആളുകൾ വീണ്ടും പ്രശ്‌നമുണ്ടാക്കി രംഗത്തെത്തി. വിമാനത്തിന്റെ ഒരു ചില്ലും അക്രമികൾ തകർത്തു. ഇതോടെ വിമാനം വീണ്ടും അടിയന്തരമായി നിലത്തിറക്കി. ജനൽച്ചില്ലുകൾ തകരുന്നതും, വിമാനത്തിലെ ജീവനക്കാർ അക്രമികളെ ശാന്തരാക്കാൻ ശ്രമിക്കുന്നതുമെല്ലാം ഇതിൽ വ്യക്തമാണ്.
മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആകെ നാല് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവർ മദ്യപിച്ചാണ് വിമാനത്തിനുള്ളിൽ കയറിയതെന്നാണ് വിവരം.. ഇത് സംഘർഷത്തിൽ കലാശിച്ചതോടെ വിമാനം വീണ്ടും എമർജൻസി ലാൻഡിംഗ് നടത്തിയത്. അതേസമയം, നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ഡിജിസിഎ വിമാന കമ്പനികൾക്ക് കത്തയച്ചിരുന്നു... മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ഡിജിസിഎ നിർദ്ദേശം നൽകി. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എയർലൈനുകൾക്ക് സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (സിഎആർ) പ്രകാരം വ്യവസ്ഥകളുണ്ടെന്ന് ഡിജിസിഎ വ്യക്തമാക്കി.
അടുത്ത കാലത്തായി, വിമാനത്തിൽ പുകവലി, മദ്യപാനം, മോശം പെരുമാറ്റം, യാത്രക്കാർ തമ്മിലുള്ള വാക്കേറ്റം, യാത്രയ്ക്കിടെ വിമാനത്തിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അത്രിക്രമം തുടങ്ങിയവ വർധിക്കുന്നതായി ഡിജിസിഎ പറഞ്ഞു. വിമാനത്തിനുള്ളിൽ അച്ചടക്കം പാലിക്കണമെന്നും പൈലറ്റ്മാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല എന്നും ഡിജിസിഎ കർശന നിർദേശം നൽകി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ ജീവനക്കാരെ മർദ്ദിച്ച പശ്ചാത്തലത്തിലാണ് കത്ത്.
https://www.facebook.com/Malayalivartha