പിന്നോട്ടില്ല...രണ്ടും കൽപ്പിച്ച് യുഎഇ, ദുബൈ ഭരണാധികാരിയുടെ വൻ പ്രഖ്യാപനം, ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ പരാജയപ്പെട്ട പിന്നാലെ പുതിയ ചാന്ദ്രദൗത്യം പ്രഖ്യാപിച്ച് യുഎഇ...!!
ഒന്നിലും തോറ്റ് പിന്മാറുന്ന ചരിത്രം യുഎഇയ്ക്ക് ഇല്ല. ലക്ഷ്യത്തിലേക്ക് മുന്നോട്ട് കുതിക്കുക എന്നത് മാത്രമേ ഭരണാധികാരികൾക്ക് മുന്നിലൊള്ളൂ. വളരെ പ്രതീക്ഷയോടെ അറബ് ലോകം കാത്തിരുന്ന യുഎഇ ചാന്ദ്രദൗത്യം കഴിഞ്ഞ ദിവസം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നപ്പോൾ അവേശം കെട്ടടങ്ങി എന്ന് വിചാരിക്കേണ്ട. വിജയത്തിന്റെ കൊടുമുടി കീഴടക്കുന്ന പാരമ്പര്യമുള്ള യുഎഇ ഇതിലൊന്നും തളർന്നില്ല. ഒട്ടും സമയം കളയാതെ തന്നെ പുതിയ ചാന്ദ്രദൗത്യം യുഎഇ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്.
റാഷിദ് രണ്ട് റോവറിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയതായി യുഎഇ അറിയിച്ചു. ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. അടുത്തത് കൂടുതൽ മനോഹരവും വലുതും ധീരവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് റാഷിദ് രണ്ട് റോവിന്റെ പ്രഖ്യാപനം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും നടത്തിയത്.ആദ്യ ദൗത്യം പരാജയപ്പെട്ടു എന്നു കരുതി ലക്ഷ്യം ഉപേക്ഷിക്കാൻ അവർ തയ്യാറായിരുന്നില്ല. അന്നു തന്നെ അടുത്ത ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച യുഎഇയുടെ തീരുമാനത്തിന് കൈയ്യടിക്കുകയാണ് ലോകം.
‘റാഷിദ് റോവറിനെ വഹിച്ചുകൊണ്ടുള്ള ഐ സ്പേസിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൽ വിജയിച്ചില്ല. എന്നാൽ, ചന്ദ്രനിൽ എത്താനുള്ള ആഗ്രഹത്തിന്റെ പരിധി ഉയർത്തുന്നതിൽ യുഎഇ വിജയിച്ചു. നൂതന ബഹിരാകാശ പദ്ധതികൾ കൈകാര്യം ചെയ്യാൻ കഴിവുള്ള യുവാക്കളുടെ സംഘത്തെ സൃഷ്ടിക്കാനായി. 10 വർഷത്തിനുള്ളിൽ ബഹിരാകാശ മേഖല കെട്ടിപ്പടുക്കുന്നതിൽ വിജയിച്ചു. യുഎഇയുടെ പതാകയും വഹിച്ച് റാഷിദ് റോവർ ഇന്ന് ചന്ദ്രന്റെ ഉപരിതലത്തിലാണ്.
ചന്ദ്രനിലെത്താനുള്ള ശ്രമമാണ് റാഷിദ് രണ്ടെന്നും’ അദ്ദേഹം പറഞ്ഞു. റാഷിദ് റോവർ നിർമിച്ച ശാസ്ത്രജ്ഞരെ മുഹമ്മദ് റാഷിദ് സ്പേസ് സെന്ററിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമും ഒപ്പമുണ്ടായിരുന്നു. അഭിലാഷത്തിൽ സ്ഥാപിതമായ രാജ്യമാണ് യുഎഇ. സ്വയം ചെറിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയില്ലെന്നും പരിശ്രമം നിർത്തില്ലെന്നും തിരിഞ്ഞു നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാഷിദ് റോവറിനെയും വഹിച്ചുകൊണ്ടുള്ള ഹകുട്ടോ-ആർ ലാൻഡർ ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.40ന് ചന്ദ്രന്റെ അറ്റല്സ് ഗർത്തിൽ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, നിലംതൊടുന്നതിന് തൊട്ടുമുൻപ് ആശയവിനിമയം നഷ്ടമായി. ലാൻഡർ തകർന്നതാകാം ഇതിന് കാരണമെന്നാണ് ഐ സ്പേസ് വ്യക്തമാക്കുന്നത്. ഇതുവരെ പര്യവേഷണം നടത്താത്ത സ്ഥലമായതിനാൽ തന്നെ ശാസ്ത്രലോകവും വലിയ ആകാംഷയോടെയായിരുന്നു ദൗത്യത്തെ കണ്ടിരുന്നത്.
എന്നാൽ അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പര്യവേഷണ പേടകമാണ് റാഷിദ് റോവർ. ദൗത്യം വിജയകരമായി പൂര്‍ത്തിയായിരുന്നുവെങ്കിൽ റോവര്‍ ചന്ദ്രനില്‍ എത്തിക്കുന്ന ലോകത്തിലെ നാലാമത് രാജ്യമായി യുഎഇ മാറുമായിരുന്നു. എന്തായാലും അതിനുള്ള ശ്രമം യുഎഇ വീണ്ടും തുടങ്ങി കഴിഞ്ഞു. ഇപ്പോഴുണ്ടായ പരാജയം അത് രാജ്യത്തിന് വിജയത്തിലേക്കുള്ള കുതിപ്പായി മാറിയിരിക്കുകയാണ്..
https://www.facebook.com/Malayalivartha