സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിച്ച് യുഎഇ, നിശ്ചിത ശതമാനം സ്വദേശിവൽക്കരണം സ്വകാര്യ സ്ഥാപനങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ജൂലൈ മുതൽ പിഴ ഇടാക്കുമെന്ന് മുന്നറിയിപ്പ്
പെരുന്നാൾ കഴിഞ്ഞതോടെ സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിക്കുകയാണ് യുഎഇ. ഇതിന്റെ ഭാഗമായി നിശ്ചിത ശതമാനം സ്വദേശിവൽക്കരണം യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ജുലൈ മുതൽ പിഴ ഇടാക്കുമെന്ന് മുന്നറിയിപ്പാണ് പുറത്തുവരുന്നത്. ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം സ്ഥാപനങ്ങൾ ജൂൺ 30നകം പൂർത്തിയാക്കണം.
50 മുതൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2 ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് നിർദ്ദേശം. ഇതിന്റെ ആദ്യപടിയെന്നോണമാണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ്. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം. നിയമിക്കാതിരുന്ന ഒരോ ഇമാറാത്തിക്കും 42,000 ദിർഹം വീതമാണ് പിഴ അടക്കേണ്ടി വരിക. ജൂലൈ മുതൽ ഓരോ മാസവും 7000 ദിർഹം വീതം കണക്കാക്കി വർഷാവസാനം വരെയുള്ള തുകയാണിത്.
പിന്നീട് 2026 വരെ ഓരോ വർഷവും 1000ദിർഹം വീതം വർധിപ്പിച്ച് ഫൈൻ അടക്കേണ്ടതായും വരും. സ്വകാര്യ മേഖലയിൽ സ്വദേശി യുവതി യുവാക്കൾക്ക് ജോലി ലഭ്യമാക്കുന്ന പദ്ധതിയാണ് നാഫിസ്. 2022ൽ ആരംഭിച്ച പദ്ധതി പ്രകാരം വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണം. ഈ വർഷം അത് 4%, 2024ൽ 6%, 2025ൽ 8%, 2026ൽ 10% എന്നിങ്ങനെയാണ് അനുപാതം. നിയമനത്തിനു വർഷാവസാനം വരെ കാത്തുനിൽക്കുന്ന പ്രവണത അവസാനിപ്പിക്കാനാണു 6 മാസം കൂടുമ്പോൾ 1% നിയമനം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടത്. സമയബന്ധിതമായി അനുപാതം പൂർത്തിയാക്കി പിഴയിൽ നിന്ന് ഒഴിവാകണമെന്ന് പദ്ധതി ആക്ടിങ് അണ്ടർ സെക്രട്ടറി ഐഷ ബെൽഹർഫിയ പറഞ്ഞു.
കഴിഞ്ഞ വർഷം 28,700 സ്വദേശികൾ സ്വകാര്യമേഖലയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. മികച്ച പരിശീലനം നൽകിയാണ് സ്വദേശികളെ സ്വകാര്യ മേഖലാ ജോലിക്ക് പ്രാപ്തരാക്കുന്നത്. ആരോഗ്യം, ഐടി, എൻജിനീയറിങ്, ഫിനാൻസ് സർവീസ്, മാനേജ്മെന്റ് കൺസൽറ്റൻസി, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിൽ നൂറുകണക്കിന് സ്വദേശികൾക്ക് പരിശീലനം നൽകിവരുന്നു. നിശ്ചിത ശതമാനത്തെക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കിയ സ്വകാര്യ സ്ഥാപനങ്ങളെ തൗതീൻ പാർട്ണേഴ്സ് ക്ലബിൽ ചേർത്ത് സർക്കാർ ഫീസിൽ 80% വരെ ഇളവ് നൽകും.
സ്ഥാപനങ്ങൾ സ്വദേശിവത്ക്കരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനയും നടക്കുന്നുണ്ട്. സംശയം തോന്നുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് യുഎഇ തൊഴിൽ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇതുവരെ നടത്തിയ പരിശോധനയിൽ സ്വദേശിവൽകരണത്തിൽ തട്ടിപ്പ് നടത്തിയ 380 കേസുകൾ കണ്ടെത്തിയതായി യുഎഇ തൊഴിൽ മന്ത്രാലയം അറിയിച്ചു. അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ, രണ്ട് യുഎഇ സ്വദേശികളെ ജോലിക്ക് നിയോഗിക്കണമെന്നാണ് നിബന്ധനയുണ്ടായിരുന്നത്.
എന്നാൽ, ഇതിൽ തട്ടിപ്പ് നടത്തി റിപ്പോർട്ടിങ്കിൽ കബളിപ്പിച്ച 380 കേസുകളാണ് തൊഴിൽ മന്ത്രാലയം കണ്ടെത്തിയത്. കഴിഞ്ഞവർഷം ഇത്തരം തട്ടിപ്പ് നടത്തിയ 20 സ്ഥാപനങ്ങളുടെ വിവരങ്ങൾ അധികൃതർ നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇതിനിടെ സ്വദേശികൾക്ക് പരിശീലനം നൽകാനെന്ന പേരിൽ 260 ഇമാറത്തി യുവാവക്കളെ കബളിപ്പിച്ച കമ്പനി മാനേജരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, യു.എ.ഇയിലെ ഇമറാത്തി ജീവനക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 11ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha