യുഎഇയിൽ വാട്സാപ്പ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ, 500 പേർ ഷാർജ പോലീസിന്റെ പിടിയിൽ, ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ച 124 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും വെബ്‌സൈറ്റുകൾക്കും വിലക്ക്
സ്വർണ്ണക്കടത്തിന് പുറമേ മയക്കുമരുന്ന് കടത്ത് സംഘങ്ങളും ഗൾഫിൽ സജീവമാകുകയാണ്. ആകർഷകമായ ലാഭവിഹിതം വാഗ്ദാനംചെയ്ത് പ്രവാസികളെ ഉൾപ്പെടെ ഇത്തരം സംഘങ്ങൾ വലയിലാക്കി കച്ചവടം നടത്താൻ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ നിയമലംഘനങ്ങൾ വെച്ച് പൊറുപ്പിക്കാത്ത ഗൾഫ് രാജ്യങ്ങൾ കടുത്ത ശിക്ഷകളാണ് പിടിക്കപ്പെട്ടാൽ വിധിക്കുക. മയക്കുമരുന്ന് കടത്തിയതിന് സൗദിയിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇത്തരം മയക്കുമരുന്ന് കടത്ത് സംഘങ്ങൾ യുഎഇയിൽ പിടിമുറുക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.
പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ഓൺലൈനിലൂടെയുള്ള മയക്കുമരുന്ന് ഇടപാടുകൾ. വാട്സാപ്പ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയ 500 പേർ ഷാർജ പോലീസിന്റെ പിടിയിലായിരിക്കുകയാണ്. ഷാർജ പോലീസ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം അൽ അലജ് ആണ് ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് 912 കേസുകളാണെടുത്തിട്ടുള്ളത്. ലഹരി ഉപയോഗം, വ്യാജ ഉത്പന്നങ്ങൾ, നിരോധിത വസ്തുക്കൾ തുടങ്ങിയവ പ്രോത്സാഹിപ്പിച്ചതിന് 124 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും വെബ്‌സൈറ്റുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ എന്നിവയുൾപ്പടെ വിവിധ ലഹരി പദാർഥങ്ങളാണ് തട്ടിപ്പുസംഘം വിതരണം ചെയ്യുന്നത്. ഇതിനായി ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ, വെബ്‌സൈറ്റുകൾ, സാമൂഹിക മാധ്യമഅക്കൗണ്ടുകൾ എന്നിവ കർശന നിരീക്ഷണത്തിലാണ്.രാജ്യത്ത് നിരോധിച്ചിട്ടുള്ള മരുന്നുകൾ, ലഹരി വസ്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നമ്പറുകൾ ബ്ലോക്ക് ചെയ്യണമെന്നും അൽ അലജ് നിർദേശിച്ചു.
സൈബർ കുറ്റവാളികളെ പിടികൂടുന്നതിനായി പോലീസിന്റെ ഓൺലൈൻ പട്രോളിങ് 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. ഇതിനകം 800-ഓളം ഓൺലൈൻ തട്ടിപ്പുകൾ പട്രോളിങ് സംഘം കണ്ടെത്തി.യു.എ.ഇ.യിൽ മയക്കുമരുന്ന് മാഫിയകളെ ചെറുക്കാൻ പോലീസുമായി സഹകരിക്കണമെന്ന് മയക്കുമരുന്ന് വിരുദ്ധവകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മാജിദ് അൽ അസം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സംശയാസ്പദമായ പ്രവൃത്തികൾ കണ്ടാൽ 8004654, പോലീസ് ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കിൽ dea@shjpolice.gov.ae എന്ന ഇ-മെയിൽ വിലാസത്തിൽ റിപ്പോർട്ട് ചെയ്യണം.
അതുപോലെ സാമ്പത്തിക ഇടപാടുകൾക്കായി ഏതെങ്കിലും സ്ഥാപനവുമായി ഇടപെടുന്നതിന് മുൻപ് അവ അംഗീകൃതമാണെന്ന് ഉറപ്പാക്കണം. സാമ്പത്തിക ലാഭത്തിനായി ഓൺലൈനിലൂടെ വ്യാജ പേര് ഉപയോഗിച്ചുകൊണ്ട് സ്വത്തുക്കൾ, ആനുകൂല്യങ്ങൾ, ഒപ്പ്, ഔദ്യോഗിക രേഖകൾ എന്നിവ നേടിയെടുക്കാനായി ശ്രമിക്കുന്നവർക്ക് രണ്ടര ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ഒരുവർഷംവരെ ജയിൽശിക്ഷയും ലഭിക്കും. സാമ്പത്തിക തട്ടിപ്പുകളിൽനിന്ന് സമൂഹത്തെ രക്ഷിക്കുന്നതിനായി സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.
https://www.facebook.com/Malayalivartha