കുവൈത്തിൽ വേനല്‍ക്കാലം ആരംഭിച്ചു, അടുത്ത ദിവസങ്ങളില്‍ താപനിലയിൽ വര്‍ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്
വേനല്‍ക്കാലത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ. അന്തരീക്ഷത്തിൽ അതിനുള്ള ലക്ഷണങ്ങൾ പ്രകടമായി കഴിഞ്ഞു. അതിനാൽ മുൻ കരുതലിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഗള്‍ഫ് മേഖലയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന രാജ്യമായ കുവൈത്തിൽ വേനല്‍ക്കാലം ആരംഭിച്ചിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇത്തരത്തിൽ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ താപനിലയിൽ വര്‍ധനയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കുവൈത്തില്‍ ഈ ആഴ്ചയോടെ രാജ്യത്ത് താപനിലയിൽ വർധനയുണ്ടാകുമെന്നും പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യം വേനൽക്കാലത്തിലേക്ക് പ്രവേശിച്ചതായും ഇനിയുള്ള ദിവസങ്ങളിൽ പകല്‍ സമയങ്ങളില്‍ താപനില 40 ഡിഗ്രിയിലേക്ക് ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
നേരിയ തോതിൽ കാറ്റ് വീശും. കടലിൽ ഒന്നു മുതൽ നാലു അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നും അൽ ഖരാവി പറഞ്ഞു. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആണ്. 30 ഡിഗ്രി സെൽഷ്യസിന് താഴെ മാത്രമായിരുന്ന രാജ്യത്തെ ഉയർന്ന താപനില ഈ ആഴ്ചയോടെ 37-38 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിട്ടുണ്ട്. മേയ് മാസത്തിൽ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.
അതേസമയം ഒമാനിൽ കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന വാദിയിൽ അകപ്പെട്ട് രണ്ട് പേരാണ് മരിച്ചത്. ഒമാനിലെ ജഅലൻ ബാനി ബു അലി വിലായത്തിലെ വാദി അൽ ബത്തയിൽ മൂന്നു വാഹനങ്ങളിലായി എട്ടുപേരായിരുന്നു വാദിയിൽ അകപ്പെട്ടിരുന്നത്. ഇതിൽ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവർക്ക് നടത്തിയ തെരച്ചിലിനിടെയാണ് ദമ്പതികളായ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടത്തുന്നത്. വാദിയില്‍ കുടുങ്ങിയ നിരവധി പേരെയാണ് സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തിയത്.
ജഅലന്‍ ബനീ ബൂ അലി വിലായത്തിലെ വാദി അല്‍ ബത്ത, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി, മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത്, സര്‍ഖിയയിലെ ഇബ്ര വിലായത്തുകളില്‍ നിന്നായി നിരവധി പേരെയാണ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തിയത്. വാദിയില്‍ കാണാതായ പലരെയും നിമിഷങ്ങള്‍ക്കകം തന്നെ കണ്ടെത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. ഗവർണറേറ്റുകളിൽ ശനിയാഴ്ചവരെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവുച്ചിരുന്നത്.
https://www.facebook.com/Malayalivartha