സൗദിയിൽ നിയമ ലംഘകരെ പിടികൂടുന്നതിനായി കർശന പരിശോധന, താമസം...തൊഴിൽ...അതിർത്തി സുരക്ഷ തുടങ്ങി വിവിധ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് 10,606 പേരെ
നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി. ഇതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും അധികൃതർ തയ്യാറല്ല. നിയമ ലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധനയാണ് നടക്കുന്നത്. നിരത്തുകളിലും നഗരത്തിലും സ്ഥാപനങ്ങളിലും അതിർത്തികളിലും പരിശോധന തുടരുന്നുണ്ട്. അതിർത്തി നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവരും കാലാവധിയില്ലാത്ത ഇഖാമയുള്ളവരെയും കണ്ടെത്താനാണ് പരിശോധന.
താമസം, തൊഴിൽ, അതിർത്തി സുരക്ഷ തുടങ്ങി വിവിധ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ 10,606 പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പെരുന്നാൾ കഴിഞ്ഞതോടെ നിയമലംഘകരെ കണ്ടെത്താൻ രാജ്യത്ത് പരിശോധന കടുപ്പിച്ചിരിക്കുകയാണ്. ഏപ്രിൽ 20 മുതൽ 26 വരെ, താമസ നിയമങ്ങൾ ലംഘിച്ചതിന് 5,620 പേരെയും, അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,825 പേരെയും തൊഴിൽ സംബന്ധമായ നിയമലംഘനത്തിന് 1,161 പേരെയും അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച് അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 29 പേരും അറസ്റ്റിലായി.
നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 10 പേരെ കസ്റ്റഡിയിലെടുത്തു. നിയമം ലംഘിച്ച് അതിർത്തി കടക്കാൻ ഏതെങ്കിലും രീതിയിൽ സഹായം ചെയ്യുകയോ രാജ്യത്തുള്ള നിയമ ലംഘകർക്ക് വാഹന സൗകര്യമോ പാർപ്പിട സൗകര്യമോ നൽകി സഹായിക്കുകയോ ചെയ്‌താൽ പരമാവധി 15 വർഷം വരെ തടവോ പത്ത് ലക്ഷം റിയാൽ വരെ പിഴയോ നൽകി ശിക്ഷിക്കും.
സഹായത്തിന് നൽകിയ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും വിവരം അറിയിക്കണമെന്ന് രാജ്യ സുരക്ഷ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha