റാസൽഖൈമയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടുത്തം, ഡ്രൈവർക്ക് ദാരുണാന്ത്യം
റാസൽഖൈമയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ ഡ്രൈവർ മരിച്ചു. റാസൽഖൈമയിൽവെച്ചാണ് അപകടമുണ്ടായത്. അൽ റാംസ് റോഡിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. തീ ആളിക്കത്തിയതിനാൽ വാഹനങ്ങളിലൊന്നിൽ നിന്ന് ഡ്രൈവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ട്രാഫിക് പൊലീസും അഗ്നിശമനസേനാംഗങ്ങളും ഉൾപ്പെട്ട സുരക്ഷാസംഘം തീകെടുത്തി പുറത്തെടുക്കുകയായിരുന്നു. പരുക്കേറ്റ ഡ്രൈവർറെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം സൗദി അറേബ്യയെ നടുക്കി കഴിഞ്ഞ ദിവസം വീണ്ടും വാഹനാപകടം ഉണ്ടായി. അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴുപേരാണ് മരിച്ചത്. ത്വാഇഫിനെയും അൽബഹയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇതിലൊന്നിൽ സഞ്ചരിച്ച കുടുംബാംഗങ്ങളും ഡ്രൈവറുമാണ് മരിച്ചത്.
മദീനയിൽ നിന്ന് അൽബാഹയിലേക്ക് മടങ്ങുന്നതിനിടെയാണ് സൗദി പൗരനായ അഹമ്മദ് അൽ ഗാംദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഗുരുതര പരിക്കുകളോടെ ത്വാഇഫിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി, കിങ് അബ്ദുൽ അസീസ് സ്പെഷലിസ്റ്റ് ആശുപത്രി, പ്രിൻസ് സുൽത്താൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.
റിനാദ്, മുനീറ,സുൽത്താൻ എന്നിവർക്കാണ് പരുക്കേറ്റത്. എന്നാൽ നാല് വയസ്സുകാരി അപകടത്തിൽ നിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടു. മദീനയിൽ നിന്ന് അൽബഹയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് മരിച്ചയാളുടെ സഹോദരൻ മുഹമ്മദ് സാലിം അൽഗാംദി പ്രാദേശിക പത്രങ്ങളോട് പറഞ്ഞു. റീം, സാലിം, മുഹമ്മദ്, സൗദ്, യഹ്‌യ, ഹംദാൻ എന്നിവരാണ് മരിച്ചത്.
മരിച്ച സഹോദരങ്ങളിൽ മൂത്തയാൾക്ക് 17 വയസ്സും ഇളയ കുട്ടിക്ക് രണ്ടര വയസ്സുമാണ് പ്രായം. മരിച്ച ആറ് സഹോദരങ്ങളെയും ത്വാഇഫിൽ ഖബറടക്കിയതായി മുഹമ്മദ് സാലിം അൽഗാംദി പറഞ്ഞു. രാജ്യത്ത് അടുത്തിടെയായി നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
https://www.facebook.com/Malayalivartha