വാഹനം ഡിവൈഡറിൽ ഇടിച്ച് അപകടം, സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം
സൗദി ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം കളമശ്ശേരി പോളിടെക്‌നിക്കിന് സമീപം അഞ്ചക്കുളം വീട്ടില്‍ ഷമീര്‍ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അബ്‌കേക്ക് അരാംകോ പാലത്തിനു സമീപം ഷമീർ ഓടിച്ചുരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച തന്നെ മരണം സംഭവിക്കുകയായിരുന്നു. റാക്കയില്‍ ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. വിവാഹിതനായ ഷമീര്‍ ഒന്‍പത് മാസം മുമ്പാണ് ഡ്രൈവറായി സൗദിയിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമാമില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചത്. പിതാവ്: ഷറഫുദ്ദീന്‍ മാതാവ്: നസീമ.
അതേസമയം സൗദി അറേബ്യയെ നടുക്കി കഴിഞ്ഞ ദിവസവും വാഹനാപകടം ഉണ്ടായി. അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴുപേരാണ് മരിച്ചത്. ത്വാഇഫിനെയും അൽബഹയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇതിലൊന്നിൽ സഞ്ചരിച്ച കുടുംബാംഗങ്ങളും ഡ്രൈവറുമാണ് മരിച്ചത്. മദീനയിൽ നിന്ന് അൽബാഹയിലേക്ക് മടങ്ങുന്നതിനിടെയാണ് സൗദി പൗരനായ അഹമ്മദ് അൽ ഗാംദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഗുരുതര പരിക്കുകളോടെ ത്വാഇഫിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി, കിങ് അബ്ദുൽ അസീസ് സ്പെഷലിസ്റ്റ് ആശുപത്രി, പ്രിൻസ് സുൽത്താൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. റിനാദ്, മുനീറ,സുൽത്താൻ എന്നിവർക്കാണ് പരുക്കേറ്റത്. എന്നാൽ നാല് വയസ്സുകാരി അപകടത്തിൽ നിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടു.
മദീനയിൽ നിന്ന് അൽബഹയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് മരിച്ചയാളുടെ സഹോദരൻ മുഹമ്മദ് സാലിം അൽഗാംദി പ്രാദേശിക പത്രങ്ങളോട് പറഞ്ഞു. റീം, സാലിം, മുഹമ്മദ്, സൗദ്, യഹ്‌യ, ഹംദാൻ എന്നിവരാണ് മരിച്ചത്. മരിച്ച സഹോദരങ്ങളിൽ മൂത്തയാൾക്ക് 17 വയസ്സും ഇളയ കുട്ടിക്ക് രണ്ടര വയസ്സുമാണ് പ്രായം. മരിച്ച ആറ് സഹോദരങ്ങളെയും ത്വാഇഫിൽ ഖബറടക്കിയതായി മുഹമ്മദ് സാലിം അൽഗാംദി പറഞ്ഞു. രാജ്യത്ത് അടുത്തിടെയായി നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
https://www.facebook.com/Malayalivartha