ജൂൺ 30നകം ഇത് ചെയ്തിരിക്കണം, യുഎഇയെ ഞെട്ടിച്ച് പ്രവാസികൾ, തൊഴിൽ നഷ്ട ഇൻഷൂറൻസിൽ പദ്ധതിയിൽ ഇതിനോടകം ചേർന്നത് 12.9 ലക്ഷം പേർ
യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തൊഴിൽ നഷ്ട ഇൻഷൂറൻസ് നിർബന്ധമാണ്. ഈ കഴിഞ്ഞ ജനുവരിയിലാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സർക്കാർ, സ്വകാര്യ ജീവനക്കാർക്കെല്ലാം പരിരക്ഷ നൽകുന്നതാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി.പദ്ധതിയിൽ ചേരാൻ പ്രവാസികളുടെ ഒഴുക്ക് തുടരുകയാണ്.
ഇതുവരെ 12.9 ലക്ഷം പേർ ഇൻഷുറൻസിൽ ചേർന്നതായി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ആദ്യ 3 മാസത്തിനകം ഇൻഷുറൻസ് വരിക്കാരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ മാസം 2.9 ലക്ഷം പേർ പുതുതായി ചേർന്നു. ഇത് ജോലി നഷ്ടപ്പെടുന്ന അവസരങ്ങളിൽ പ്രവാസികൾക്ക് പ്രയോജനപ്പെടും. ജൂൺ 30നകം ഇൻഷുറൻസിൽ ചേരാത്തവർക്ക് 400 ദിർഹം (8910 രൂപ) പിഴ ചുമത്തുമെന്നും അധികൃതർ ഓർമിപ്പിച്ചു.
ഗാർഹിക ജോലിക്കാർ, ഫ്രീസോൺ തൊഴിലാളികൾ, നിക്ഷേപകർ, താൽക്കാലിക ജോലിക്കാർ, വിരമിച്ച് പെൻഷൻ ലഭിക്കുന്നവർ, 18 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് ഇളവുണ്ട്. എങ്കിലും താൽപര്യമുള്ള 18 വയസ്സു പൂർത്തിയായവർക്ക് നിലവിലെ തൊഴിൽരഹിത ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഒരാൾ ഒന്നിലേറെ പോളിസി എടുക്കേണ്ടതില്ല. പോളിസി എടുത്തശേഷം ജോലി മാറിയാലും 12 മാസം പ്രീമിയം അടച്ചവർക്കേ ആനുകൂല്യം ലഭിക്കൂ.
ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നൽകുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും.
നാമമാത്ര പ്രീമിയമുള്ള ഇൻഷുറൻസ് തൊഴിലാളികൾ സ്വന്തം നിലയ്ക്കാണ് എടുക്കേണ്ടതെങ്കിലും അതാതു സ്ഥാപനങ്ങൾ തൊഴിൽ രഹിത ഇൻഷൂറൻസ് എടുത്തു നൽകിയാൽ മാത്രമേ മുഴുവൻ പേർക്കും പരിരക്ഷ ഉറപ്പുവരുത്താനാകൂവെന്ന് അധികൃതർ അഭിപ്രായപ്പെട്ടിരുന്നു. ഒന്നുകിൽ ഈ തുക കമ്പനി നേരിട്ട് അടയ്ക്കാം. അല്ലെങ്കിൽ തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് ഈടാക്കാം. സ്വന്തം നിലയ്ക്ക് ഇൻഷുറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അറിയാത്തവർക്കും ഇത് ആശ്വാസമാകും.
https://www.facebook.com/Malayalivartha