വീണ്ടും വധശിക്ഷ...! സ്വന്തം കുട്ടിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട പൗരന്റെ വധശിക്ഷ നടപ്പിലാക്കി സൗദി
കടുത്ത വിമർശനങ്ങൾ ഉയർന്നാലും കുറ്റം ചെയ്തവന് കടുത്ത ശിക്ഷ തന്നെ വിധിക്കും ഉറച്ച തീരുമാനത്തിലാണ് സൗദി. ഒരു വിട്ടുവീഴ്ച്ചയും കൂടാതെ തന്നെ ഇത് നടപ്പാക്കാറുമുണ്ട്. ഇപ്പോൾ പെരുന്നാൾ കഴിഞ്ഞതോടെ വധശിക്ഷ കാത്ത് തടവിൽ കഴിഞ്ഞവരുടെ ശിക്ഷ നടപ്പിലാക്കി തുടങ്ങിരിക്കുകയാണ് സൗദി. കഴിഞ്ഞ ദിവസവും ഒരു സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കിയിരുന്നു. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം ദിവസവും വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്.
സ്വന്തം കുട്ടിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. കുട്ടിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഹമദ് ബിന്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അല്‍ഉതൈബിക്ക് എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഫവാസ് എന്ന പിഞ്ചുകുഞ്ഞാണ് ഇയാൾ കൊല്ലപ്പെടുത്തിയത്. മക്ക പ്രവിശ്യയില്‍പ്പെട്ട തായിഫിലാണ് ശിക്ഷ നടപ്പാക്കിയത്.
കഴിഞ്ഞ ദിവസവും സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. മിൻഹാൽ ബിൻ അബ്ദുല്ല അൽ റബ്ഹ് എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ചൊവ്വാഴ്ച കിഴക്കൻ പ്രവിശ്യയിൽ ശിക്ഷ നടപ്പാക്കിയത്. ഭീകര സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സുരക്ഷാ വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്ത സൗദി പൗരനെ വധിച്ചതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
കൂടാതെ, വെടിക്കോപ്പുകളും മറ്റു ആയുധങ്ങളും കൈവശം വയ്ക്കുകയും തീവ്രവാദികൾക്ക് ഇയാൾ അഭയം നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ പ്രതിക്കെതിരെയുള്ള ക്രിമിനൽ കുറ്റം തെളിയുകയും കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. തീരുമാനം അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും സൗദി റോയൽ കോടതി വധശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
അതേസമയം, രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. 2015ല്‍ സല്‍മാന്‍ രാജാവ് അധികാരമേറ്റതിന് ശേഷം ആയിരത്തിലധികം വധശിക്ഷകളാണ് വിധിച്ചത്. ശിരച്ഛേദം നടത്തിയാണ് രാജ്യത്ത് പലപ്പോഴും വധശിക്ഷ നടപ്പിലാക്കുന്നത്. 2010 - 2014 കണക്കുകളില്‍ നിന്ന് 82 ശതമാനത്തിന്റെ വര്‍ധനയാണ് വധശിക്ഷയില്‍ ഉണ്ടായിരിക്കുന്നത്. പുണ്യമാസമായ റംസാനിലും സൗദി അറേബ്യ വധശിക്ഷ നടപ്പാക്കി.
2009ന് ശേഷം ആദ്യമായാണ് രാജ്യത്ത് റംസാനില്‍ വധശിക്ഷ നടപ്പാക്കുന്നത്. വിശുദ്ധ നഗരമായ മദീനയില്‍ തന്നെയാണ് ശിക്ഷാവിധി നടപ്പാക്കിയതെന്നും ശ്രദ്ധേയമാണ്. മാര്‍ച്ച് 28നാണ് കൊലക്കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന സൗദി പൗരന് വധശിക്ഷ നടപ്പാക്കിയത്. ഒരാളെ കുത്തിക്കൊന്ന ശേഷം തീകൊളുത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം.
ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എങ്കിലും 2009 മുതല്‍ റംസാന്‍ മാസങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞിരുന്നു. 2022ല്‍ മാത്രം 147 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്.
https://www.facebook.com/Malayalivartha