പ്രവാസികളോട് ഈ ചതി വേണ്ടായിരുന്നു, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുവൈറ്റ് റദ്ദാക്കിയത് 1.15 മില്യണിലധികം വിസ, ഇന്ത്യക്കാർക്ക് വന്‍ തിരിച്ചടി
സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്ബോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന രാജ്യമാണ് കുവൈത്ത്. രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനായി വര്‍ഷങ്ങളായി വലിയ ശ്രമമാണ് രാജ്യത്തെ ഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി വളരെ കർശനമായ രീതി തന്നെയാണ് കുവൈറ്റ് പിന്തുടരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.15 മില്യണിലധികം പ്രവാസികളുടെ വിസ കുവൈറ്റ് റദ്ദാക്കി .
2022 ജനുവരിക്കും 2023 ഏപ്രിലിനുമിടയില്‍ മാത്രം 67,000 പ്രവാസികള്‍ രാജ്യം വിട്ടു. കഴിഞ്ഞ മൂന്നുമാസങ്ങളിൽ 11,000 പേരെ നാടുകടത്തുകയും കഴിഞ്ഞ വര്‍ഷം 56,000 ത്തിലധികം പ്രവാസി വിസകള്‍ റദ്ദാക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 800 ദിനാര്‍ ഫീസ് ഈടാക്കുന്നതും പ്രവാസികള്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നുകളും നിര്‍ത്തലാക്കിയതും എല്ലാ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ പൊടുന്നനെ പിരിച്ചുവിടുകയും ചെയ്തതും ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളാണ് കുവൈറ്റ് നടപ്പിലാക്കുന്നത്
അടുത്തിടെ രാജ്യത്തെ പല നിയമങ്ങളും പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. പ്രവാസി ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചതായാണ് കുവൈത്ത് ട്രാഫിക് വിഭാഗം അറിയിച്ചത്. ഈ തീരുമാനം 2023 ഏപ്രില്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു.മാത്രമല്ല, പ്രവാസികള്‍ക്ക് അനുവദിച്ച ലക്ഷക്കണക്കിന് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിയമം പാലിച്ചാണോ നല്‍കിയതെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം അവലോകനം നടത്തിവരികയാണ്.
വ്യാപകമായ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് നടപടി എന്നാണു മന്ത്രാലയം പറയുന്നത് .പക്ഷെ ചെറിയ കാര്യങ്ങളുടെ പേരിൽ ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള നടപടിയാണ് ഇതെന്നാണ് പൊതുവെയുള്ള ആരോപണം. പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രാജ്യം കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട് . പ്രതിമാസ ശമ്ബളം കുറഞ്ഞത് KWD600 എങ്കിലും ഉണ്ടായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. ,യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം, കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കുവൈറ്റില്‍ നിയമപരമായി താമസിച്ചിരിക്കണം എന്നതൊക്കെയാണ് പുതിയ നിബന്ധനകള്‍.
ജഡ്ജിമാര്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ ചില പ്രൊഫഷണലുകലെ മാത്രമാണ് ഈ ആവശ്യകതകളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് . മുന്‍കാലങ്ങളില്‍ കുവൈറ്റില്‍ പ്രവാസി ഡ്രൈവിംഗ് ലൈസന്‍സിന് 10 വര്‍ഷം വരെ സാധുതയുണ്ടായിരുന്നു. ഇതാണ് ഘട്ടം ഘട്ടമായി കുറച്ചു ഒരു വർഷത്തേയ്ക്ക് മാത്രമാക്കിയിരിക്കുന്നത്. വ്യത്യസ്ത കാരണങ്ങളിലായി ഒരോ ദിവസം 100 പേര്‍ എന്ന നിരക്കിലാണ് ഈ വര്‍ഷം പ്രവാസികളെ നാട്ടിലേയ്ക്ക് കയറ്റി വിടുന്നത് . നാടുകടത്തപ്പെട്ടവരില്‍ 4000 പേര്‍ സ്ത്രീകളാണ്. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha