ബ്രിട്ടനിലെത്തി പേരു നേടി!
ബ്രിട്ടനിലെ ജീവിത തിരക്കുകളൊഴിഞ്ഞപ്പോള്‍ ജെനി എസ്‌ലേഴ്‌സ് അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത് വെസ്റ്റ് ഇന്‍ഡീസ് ദ്വീപസമൂഹങ്ങളിലൊന്നായ ആന്റിഗ്വ ആയിരുന്നു. അവധി കഴിഞ്ഞ് ഞായറാഴ്ച ഒമ്പതു മണിയോടെ തിരികെ വീട്ടിലെത്തി. എട്ടു മണിക്കൂര്‍ നീണ്ട വിമാനയാത്രയുടെ ക്ഷീണം കൊണ്ട് വീട്ടില്‍ മറ്റൊന്നും ചെയ്യാന്‍ മിനക്കെടാതെ നേരെ ഉറങ്ങാന്‍ പോകുകയും ചെയ്തു.
അടുത്ത ദിവസമാണ് യാത്ര കഴിഞ്ഞു കൊണ്ടു വന്ന ബാഗില്‍ നിന്നും തുണിയും മറ്റു സാധനങ്ങളുമെല്ലാം മാറ്റി എല്ലാം അടുക്കി ഒതുക്കി വയ്ക്കാനുള്ള മൂഡ് തോന്നിയത്. ബാഗിനുളള്ളില്‍ നിന്നും മുഷിഞ്ഞ തുണികളെല്ലാം എടുത്തു മാറ്റവേ കറുത്ത ബാഗിനകത്ത് ചിതലിനു സമാനമായ കുറെ കാലുകള്‍ അനങ്ങുന്നതു പോലെ തോന്നി.
യാത്രാ ക്ഷീണം കൊണ്ട് ഹാലൂസിനേഷന്‍ ബാധിച്ച് മായാദൃശ്യങ്ങള്‍ കാണുകയാണെന്നാണു ആദ്യം വിചാരിച്ചത്. എന്നാലും ബാഗ് കമഴ്ത്തിത്തട്ടിയപ്പോള്‍ പുറത്തെത്തിയ അതിഥിയെ കണ്ട് ജെനി പകച്ചു പോയി. 11 സെന്റീമീറ്ററോളം നീളമുള്ള വിഷമുള്ള ഇനമായ ഒരു ഭീമന്‍ പെറൂവിയന്‍ പഴുതാരയായിരുന്നു അത്.
ഇത്തരത്തില്‍പെട്ട ഏതു ജീവിയെ കണ്ടാലും കൈയ്യില്‍ കിട്ടുന്ന വസ്തു ഉപയോഗിച്ച് തല്ലിച്ചതയ്ക്കാനായിരിക്കും നമ്മളൊക്കെ ശ്രമിക്കുന്നത്. ഏതായാലും ആ കാര്യത്തില്‍ ജെനി വ്യത്യസ്തയായിരുന്നു. അവര്‍ ഉടനെ തന്നെ ജീവജന്തുക്കള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന റോയല്‍ സൊസൈറ്റി ഫൊര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി റ്റു ആനിമല്‍സ് സംഘടനയ്ക്കു ഫോണ്‍ ചെയ്തു വിവരം പറഞ്ഞു.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ മൃഗശാലയുമായി ബന്ധപ്പെടാന്‍ അവര്‍ ജെനിക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് നട്ടെല്ലില്ലാത്ത ജന്തു വിഭാഗങ്ങളുമായി ബന്ധപ്പെട്ട മൃഗശാലാ വിഭാഗത്തിന്റെ അസിസ്റ്റന്റ് ക്യൂറേറ്ററായ മാര്‍ക് ബുഷേലും സംഘവും എത്തി പഴുതാരയെ ഏറ്റുവാങ്ങി.
മനുഷ്യര്‍ക്ക് ഇതിന്റെ കടിയേറ്റാല്‍ മാരകമാണെങ്കിലും ഇവ പുല്‍ച്ചാടികളെ തിന്നുവാനും മണലില്‍ മാളങ്ങള്‍ തുരന്ന് ജീവിക്കാനിഷ്ടപ്പെടുന്നവയുമാണെന്നും മാര്‍ക് പറഞ്ഞു.
ഏതായാലും ആന്റിഗ്വയില്‍ നിന്നും വിമാനം കയറി ഇംഗ്ലണ്ടിലെത്തിയ പഴുതാരയ്ക്ക് കേര്‍ട്ട്‌ലി എന്നാണ് മൃഗശാല അധികൃതര്‍ പേരിട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha