ജപ്പാനിലെ 38,000 മൂക്കുകളുടെ ശ്മശാനമായ കുന്ന്

നഗര തിരക്കുകളില്‍നിന്നൊക്കെ ഒഴിഞ്ഞ് ജപ്പാനിലെ ക്യോട്ടോ എന്ന നഗരത്തിന്റെ അതിര്‍ത്തിയില്‍, 30 അടി ഉയരമുള്ള ഒരു കുന്ന് ഉണ്ട്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് തികച്ചും പ്രശാന്തസുന്ദരമായ ഒരു കാഴ്ചയാണ് ഈ കുന്ന് സമ്മാനിക്കുന്നത്. എന്നാല്‍ ഈ കുന്നിന് പറയാനുള്ളത് പതിനായിരക്കണക്കിന് ആളുകളുടെ കദനകഥയാണ്.
സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടക്കം ഏകദേശം 38,000ത്തോളം ആളുകളുടെ മൂക്ക് അടക്കം ചെയ്തിട്ടുള്ള ഒരു കുന്നാണിത്. 1592-ലാണ് ആ ദാരുണ സംഭവം നടക്കുന്നത്. അന്ന് ജപ്പാനിലെ യുദ്ധവീരനായിരുന്ന ടൊയോട്ടോമി ഹിഡെയോഷി കൊറിയയെ ആക്രമിച്ചു കീഴടക്കി. കൊറിയയിലൂടെ കടന്നുകയറി,അന്ന് മിങ്ങ് രാജവംശത്തിന്റെ കീഴിലായിരുന്ന ചൈന കീഴടക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ചൈനയില്‍ കടന്നുകയറാന്‍ ഇയാള്‍ക്കായില്ല. പിറ്റേവര്‍ഷവും ടൊയോട്ടോമി ചൈന കീഴടക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ജപ്പാനിലെ സൈന്യത്തിനിടയില്‍ അന്ന് വിചിത്രമായ ഒരു രീതി നിലനിന്നിരുന്നു. മറ്റു രാജ്യങ്ങളില്‍ യുദ്ധത്തിന് പോകുന്ന പടയാളികള്‍ തങ്ങള്‍ കൊന്നുതള്ളിയ ശത്രുക്കളുടെ തല അറുത്ത് സ്വന്തം രാജ്യത്ത് കൊണ്ടുവരും. ഈ തലകളുടെ എണ്ണത്തിനനുസരിച്ചാണ് പടയാളികള്‍ക്ക് പ്രതിഫലം ലഭിച്ചുകൊണ്ടിരുന്നത്.
ചൈനയുമായുള്ള യുദ്ധസമയത്ത് ജപ്പാനിലെ പടയാളികള്‍ തങ്ങള്‍ കൊന്ന ശത്രുക്കളുടെ തല വെട്ടിയെടുത്ത് ജപ്പാനില്‍ കൊണ്ടുവന്നുകൊണ്ടിരുന്നു. യുദ്ധം മുറുകിയതോടെ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണവും കൂടി. ഇതോടെ തലവെട്ടിക്കൊണ്ടുവരുന്നത് ബുദ്ധിമുട്ടായി.
അങ്ങനെ ജപ്പാനീസ് പടയാളികള്‍ തങ്ങള്‍ കൊന്ന ശത്രുക്കളുടെ തലയ്ക്ക് പകരം മൂക്ക് മുറിച്ചു കൊണ്ടുവരാന്‍ തുടങ്ങി. ഇങ്ങനെ കൊണ്ടുവന്ന മൂക്കുകള്‍ ബുദ്ധമതാചാര പ്രകാരം അടക്കി. അവയ്ക്കു മുകളില്‍ ഒരു ചെറിയ ആശ്രമവും സ്ഥാപിച്ചു. ആദ്യകാലങ്ങളില്‍ ഈ കുന്ന് ഹനസുക എന്നാണ് അറിയപ്പെട്ടിരുന്നത്. മൂക്കുകളുടെ കുന്ന് എന്നാണ് ഈ ജാപ്പനീസ് പേരിന്റെ അര്‍ഥം. പിന്നീട് കുന്നിന്റെ പേര് മിമിസുക എന്നാക്കി മാറ്റി. ചെവികളുടെ കുന്ന് എന്നാണ് ഈ പേരിന്റെ അര്‍ഥം. ഇന്ന് ജപ്പാനിലെത്തുന്ന കൊറിയക്കാര്‍ ഒരു തീര്‍ഥാടന കേന്ദ്രം എന്നപോലെ സന്ദര്‍ശിക്കുന്ന ഇടമാണ് മിമിസുക.
https://www.facebook.com/Malayalivartha



























