താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു... യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാൻ പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ
താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു. തനിക്ക് ആവശ്യാനുസരണം സമയം ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് താരസംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം മാറി നിൽക്കുന്നത്. ഇനി ക്യത്യമായി യോഗങ്ങളിൽ പങ്കെടുക്കുകയില്ല. യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാനാണ് പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നറിയുന്നു.
സംഭവം ഒരു പരിധി വരെ ശരിയാണ്. മോഹൻലാലിന് സിനിമാ തിരക്കുകൾ കാരണം നിന്നു തിരിയാൻ നേരമില്ല. ഒന്നിനു പിറകെ ഒന്നായി അദ്ദേഹത്തിന് ചിത്രങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും അതിൽ സജീവമാകുകയും ചെയ്തത്.
അതിനിടെ നടി ആക്രമണ കേസിൽ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് പാർവതി, രേവതി, പത്മപ്രിയ എന്നിവർ അമ്മക്ക് കത്ത് നൽകി. അതായത് ദിലീപിനെ ഒരുകാരണവശാലും രക്ഷപ്പെടാൻ അനുവദിക്കുകയില്ലെന്ന വാശിയിലാണ് അമ്മയുമായി ഇടഞ്ഞു നിൽക്കുന്ന നടിമാർ. ഓഗസ്റ്റ് ഏഴിന് അമ്മയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കിയില്ലെന്നാണ് ആരോപണം. ഒരാഴ്ചക്കകം നടപടി വേണമെന്നാണ് യുവനടിമാരുടെ ആവശ്യം.
ഫലത്തിൽ ദിലീപ് ഇപ്പോൾ സംഘടനയുടെ ഉള്ളിലാണ്. ദിലീപിനെ പുറത്താക്കിയ തീരുമാനം തിരുത്തിയിട്ടില്ല. സാങ്കേതികമായി ദിലീപിന് കത്ത് നൽകിയിട്ടില്ല. അത് സാങ്കേതിത്വം മാത്രമാണ്. സംഘടനയുടെ തീരുമാനം അതേപടി നിലനിൽക്കുന്നു. പ്രസ്തുത തീരുമാനം തിരുത്തണമെന്നാണ് നടിമാരുടെ ആവശ്യം.
കത്ത് മോഹൻലാലിന് ലഭിച്ചിട്ടുണ്ട്. അതു കൊണ്ടു കൂടിയാണ് അദ്ദേഹം പ്രവർത്തനങ്ങളിൽ നിന്ന് പതിയെ പിൻമാറാൻ തീരുമാനിച്ചത്. പരസ്പരം പോരടിക്കുന്ന സംഘടന നടത്തികൊണ്ടു പോകാൻ തനിക്ക് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ മനസിലിരുപ്പ്. നടിമാരുടെ കത്തിന്റെ കാര്യം അമ്മയുടെ പ്രധാന ഭാരവാഹികളെ ലാൽ അറിയിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ അമ്മയുടെ എക്സിക്യൂട്ടീവാണ് തീരുമാനമെടുക്കേണ്ടതെന്ന് മോഹൻലാൽ പറഞ്ഞു.
നടിമാർ ആവശ്യപ്പെടുന്നതു പോലെ ഒരാഴ്ചക്കകം തീരുമാനം ഉണ്ടാവില്ല. തീരുമാനമെടുക്കാൻ അമ്മയുടെ യോഗം വിളിച്ചു ചേർക്കും. പ്രസ്തുത യോഗത്തിൽ മോഹൻലാൽ നിശബ്ദനായിരിക്കും. അതായത് മോഹൻലാൽ ഇന്നസെന്റായി അഭിനയിക്കും. ഇന്നസെന്റ് അമ്മയുടെ യോഗങ്ങളിൽ എപ്പോഴും നിശബ്ദനായിരിക്കും. അദ്ദേഹം ഒരഭിപ്രായവും പറയുകയില്ല. അതേ ലൈൻ തന്നെ മോഹൻലാൽ സ്വീകരിക്കും.
തീരുമാനം ബ്രീഫ് ചെയ്യാനുള്ള വാർത്താ സമ്മേളനത്തിലും ലാൽ നിശബ്ദത തുടരും. അതാണ് തന്റെ തടിക്ക് നല്ലതെന്ന് അദ്ദേഹം കരുതുന്നു. മോഹൻലാൽ ഇത്തരത്തിലാക്കിയത് അദ്ദേഹത്തിന്റെ അനുഭവങ്ങളാണ്. അമ്മയിൽ നിന്ന് മോഹൻലാൽ ഒഴിയില്ല. എന്നാൽ പതിയെ പിൻമാറും. ആവേശമൊക്കെ അവസാനിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha