കേരളത്തിലെ സ്ത്രീകള്‍ ഇന്നും സുരക്ഷിതരല്ലെന്ന് സുനിതാ കൃഷ്ണന്‍
കേരളത്തില്‍ സ്ത്രീകള്‍ ഇന്നും സുരക്ഷിതരല്ലെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ഡോ.സുനിതാ കൃഷ്ണന്‍ പറയുന്നു. പതിനായിരം പെണ്‍കുട്ടികളെ വേശ്യാവൃത്തിയില്‍ നിന്ന് താന്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാലുമാസം മുന്‍പ് രക്ഷപ്പെടുത്തിയ ഒരു കുട്ടി ഉയര്‍ന്ന ഒരു റെയില്‍വേ ഉദ്യോഗസ്ഥന്റെ മകളായിരുന്നു. സുരക്ഷിതമായ കുടുംബം. ഫേസ്ബുക്കു വഴി പരിചയപ്പെട്ട ഒരാള്‍ ആ കുട്ടിയെ പ്രണയത്തില്‍ കുടുക്കി തട്ടിക്കൊണ്ടു പോയി വേശ്യാതെരുവില്‍ വിറ്റു. ഓരോ പത്തു നിമിഷങ്ങള്‍ക്കുള്ളിലും ഇന്ത്യയില്‍ ഒരു കുട്ടിയോ സ്ത്രീയോ വില്ക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് സുനിത പറയുന്നു. താന്‍ വേശ്യാത്തെരുവില്‍ നിന്ന് രക്ഷപ്പെടുത്തിയതില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് മൂന്നര വയസായിരുന്നു. തങ്ങള്‍ രക്ഷിക്കാനെത്തുന്നതിന് മുന്‍പ് മൂന്നു തവണ ആ കുട്ടി മാനഭംഗത്തിനിരയായെന്നും അവര്‍ പറയുന്നു.
സ്ത്രീകളെ വാങ്ങനെത്തുന്നത് ആണുങ്ങളാണല്ലോ. വേശ്യാവൃത്തിക്ക് ഇരയാവുന്ന കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറണമെന്നും ഡോ.സുനിതാകൃഷ്ണന്‍ പറയുന്നു. പ്രജ്വല എന്ന സംഘടനയുടെ നെടുതൂണ്‍ കൂടിയാണ് സുനിത കൃഷ്ണന്‍. ബലാത്സംഗത്തിന്റെ ഇരകളും വേശ്യാവൃത്തിയില്‍നിന്ന് മോചിതരായവരുടെ മക്കളുമൊക്കെ പ്രജ്വലയില്‍ ഉള്‍പ്പെടുന്നു. അമ്മമാരുടെ കമ്മിറ്റിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ പ്രജ്വലയിലെ അന്തേവാസികള്‍ ആണ്. ഹൈദരാബാദ് നഗരത്തിലും പുറത്തുമായി എച്ച്.ഐ.വി. ബാധിതര്‍ ഉള്‍പ്പെടെ നൂറുകണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശാന്തജീവിതത്തിന് അവസരമൊരുക്കുന്നതിനെ എല്ലാവരും വാനോളം പുകഴ്ത്തുമ്പോഴും താനും പ്രജ്വലയിലെ അന്തേവാസികളും നിരന്തരമായ ഒറ്റപ്പെടല്‍ നേരിടുകയാണെന്ന് സുനിത വ്യക്തമാക്കുന്നു. മനുഷ്യക്കടത്തിനെതിരെ രാജ്യാന്തര തലത്തില്‍ നടക്കുന്ന മുന്നേറ്റങ്ങളിലും നിര്‍ണായക പങ്കുവഹിക്കുന്ന പ്രജ്വലയുടെ സാരഥിയെത്തേടി ഇതിനൊടകം നിരവധി പുരസ്‌കാരങ്ങളുമെത്തി. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ റിയല്‍ ഹീറോ പട്ടികയിലും ഇടം ലഭിച്ചു.
ദക്ഷിണേന്ത്യയിലെ മസാജ് പാര്‍ലറുകളോ ചുവന്ന തെരുവുകളോ എവിടെയുമായിക്കോട്ടെ, കെണിയിലാകുന്ന സ്ത്രീകളെയും കുട്ടികളെയും ജീവന്‍ പണയംവെച്ചും രക്ഷപ്പെടുത്തുന്നതാണ് പ്രജ്വല എന്ന സംഘടനയുടെ രീതി എന്നും അവര്‍ പറയുന്നു. സെക്‌സ് മാഫിയകളുടെ കണ്ണിലെ കരടായ സുനിതയ്‌ക്കെതിരെ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ആക്രമണത്തില്‍ കേഴ്‌വി ശക്തി ഭാഗികമായി നഷ്ടമാവുകയും ചെയ്തിരുന്നു. കേരളത്തിലെ സാഹചര്യം വളരെ ദയനീയമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തിനും സെക്‌സ് ടൂറിസത്തിനും അനേകം പെണ്‍കുട്ടികള്‍ ഇരകളാകുന്നുണ്ട്. വീട്ടുവേലക്കാരികളായും മറ്റും പോകുന്ന സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനം അനിവാര്യമാണ്. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മലയാളികളും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുണ്ട്.
തല്‍ക്കാലത്തെ സാമ്പത്തിക ആവശ്യം മുന്‍നിര്‍ത്തി മസാജ് പാര്‍ലറുകളിലും മറ്റും ജോലിക്ക് പോകുന്ന പെണ്‍കുട്ടികള്‍ പോര്‍ണോഗ്രാഫിക് വീഡിയോകളില്‍ കുടുങ്ങുന്നതോടെ കഥമാറുന്നു. സ്വാഭാവികമായും മാഫിയാ സംഘങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വിധേയരാകാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നവരുടെ സംരക്ഷണത്തിനുതകുന്ന ഫലപ്രദമായ നിയമമോ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങളോ ഇവിടെയില്ല.
ഏതെങ്കിലും പെണ്ണ് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞാല്‍ അവളെ തേവിടിശ്ശിയായി കാണുന്നതാണ് നമ്മുടെ രീതി. അറിവില്ലാത്ത സാക്ഷരര്‍ ഏറ്റവുമധികമുള്ള സംസ്ഥാനമാണിതെന്നും സുനിത പറയുന്നു. പീഡനത്തിനിരകളാകുന്ന കുട്ടികളുടെ സ്ഥാനത്ത് സ്വന്തം മകളാണെങ്കില്‍ എന്താകുമായിരുന്നെന്ന് മുഖ്യമന്ത്രിയും ഇവിടത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെ ചിന്തിച്ചിട്ടുണ്ടോ? എന്നും അവര്‍ ചോദിക്കുന്നു. ചലച്ചിത്ര സംവിധായകന്‍ രാജേഷ് ടച്ച്‌റിവറാണ് സുനിതയുടെ ഭര്‍ത്താവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha