ഒരു സ്‌നേഹ ബന്ധനവും ആ ചിത്രത്തിനു പിന്നിലെ കഥയും!
കോവിഡില്‍ നിന്നു കേരളം മുക്തമായിത്തുടങ്ങിയെന്ന തോന്നല്‍ എല്ലാവരിലും പ്രകടമായിത്തുടങ്ങിയതു കൊണ്ടാവണം കൊച്ചി നഗരത്തില്‍ തിരക്ക് വല്ലാതെ കൂടിയിരുന്നു. ഏപ്രില്‍ 24-നു ശേഷമേ എറണാകുളം ജില്ലയ്ക്ക് ഇളവുകള്‍ കിട്ടുകയുള്ളൂവെന്ന അറിയിപ്പ് വകവയ്ക്കാതെ ജനം വലിയതോതില്‍ നിരത്തില്‍ ഇറങ്ങിയിരിക്കുന്നു. സ്‌കൂട്ടറില്‍ പോലും മൂന്നുപേരൊക്കെ ഒരുമിച്ച് ഹെല്‍മെറ്റോ മാസ്‌കോ ഇല്ലാതെ പരക്കം പായുന്നു.
ട്രാഫിക് പതിവിലേറെ കൂടിയ അവസ്ഥയിലെ പൊലീസ് പരിശോധനയുടെ കുറച്ചു പടങ്ങളെടുക്കാനായി മനോരമയുടെ ഫോട്ടോഗ്രാഫര്‍ കടവന്ത്ര ജംക്ഷനില്‍ വണ്ടിയൊതുക്കി. പലരേയും പൊലീസ് ഉപദേശിച്ചു വിടുന്നു. അതിനിടയില്‍ പൊലീസിനെ വെട്ടിച്ചു പോകാന്‍ ശ്രമിച്ച വിരുതന്‍ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് കോണ്‍ ഇടിച്ചുതെറിപ്പിച്ചു. കക്ഷിയുടെ ലൈസന്‍സും ബുക്കും പരിശോധനയുമൊക്കെ മുറപോലെ പുരോഗമിച്ചപ്പോഴേക്കും കടവന്ത്ര ജംക്ഷനില്‍ വാഹനങ്ങളുടെ നിരയ്ക്ക് നീളം വച്ചു.
ഇതിനിടെ പ്രായമുള്ളയൊരാളെ പിന്നിലിരുത്തി എത്തിയ ഒരു സ്‌കൂട്ടര്‍, പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനോട് എന്തോ പറഞ്ഞ്, പെട്ടെന്നു കടന്നുപോകുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ പിന്നിലിരിക്കുന്ന ആളിന്റെ പുറത്തുകൂടി ഷാളിട്ട് വണ്ടിയോടിക്കുന്നയാളുമായി കെട്ടിയിരിക്കുന്നു. അതിലെന്താവും കഥയുള്ളത്്് എന്നറിയാന്‍ ഓടിവന്ന് പൊലീസുദ്യോഗസ്ഥരോട് വിവരം ആരാഞ്ഞപ്പോഴേക്കും സ്‌കൂട്ടറും യാത്രക്കാരും കാഴ്ചയില്‍ നിന്നു മറഞ്ഞിരുന്നു. വണ്ടിയോടിക്കുന്ന യുവാവ് അച്ഛനെ ആശുപത്രിയില്‍ കാണിച്ചശേഷം തിരിച്ചു കൊണ്ടുപോകുകയാണെന്ന് എസ്‌ഐ പറഞ്ഞു.
ഒരു നല്ല വാര്‍ത്താചിത്രം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ കാമറയില്‍ നോക്കിയപ്പോള്‍ പിന്നില്‍ നിന്നുള്ള ഒരു ഷോട്ടുണ്ട്. പടം ഉപയോഗിക്കാന്‍ പറ്റും. പക്ഷെ ഊരും പേരുമില്ലാതെ എന്ത് അടിക്കുറിപ്പെഴുതും എന്നോര്‍ത്ത് കിട്ടിയ പടം സൂം ചെയ്തു നോക്കിയപ്പോഴാണ് വണ്ടി നമ്പര്‍ വ്യക്തമായി തെളിഞ്ഞിരിക്കുന്നതു കണ്ടത്. കേരള മോട്ടര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി വണ്ടി നമ്പര്‍ പരതി. ഈ സ്‌കൂട്ടര്‍ തന്നെ. ഉടമയുടെ പേരും വീട്ടുപേരും അച്ഛന്റെ പേരും കിട്ടി. കൊച്ചി നഗര മധ്യത്തിലുള്ള പൊന്നുരുന്നി തന്നെയാണ് സ്ഥലം. നേരെ അങ്ങോട്ടു വച്ചു പിടിച്ചു.
പൊന്നുരുന്നിയിലുള്ള ഒന്നു രണ്ടു സുഹൃത്തുക്കളോട് തിരക്കിയെങ്കിലും നിരാശ തന്നെ ഫലം. പിന്മാറാന്‍ മനസ്സനുവദിച്ചില്ല. അപ്പോഴാണ് സുഹൃത്തായ ജോയിന്റ് ആര്‍ടിഒയെക്കുറിച്ചോര്‍ത്തത്. കക്ഷിയെ വിളിച്ചു വിവരം പറഞ്ഞു. അധികം പഴക്കമുള്ള വണ്ടിയല്ലാത്തതിനാല്‍ കൈമറിഞ്ഞുപോകാന്‍ സാധ്യതയില്ലെന്നു പറഞ്ഞു. അഞ്ചു മിനിറ്റിനുശേഷം എന്റെ വാട്‌സാപ്പിലേക്കു കുറച്ചു സ്‌ക്രീന്‍ ഷോട്ടുകള്‍. പേരും വിശദാംശങ്ങളും ഫോണ്‍ നമ്പര്‍ സഹിതം. ഫോണില്‍ വിളിച്ചപ്പോള്‍ സ്‌കൂട്ടര്‍ ഉടമ ഞെട്ടി.
അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോയി മടങ്ങുകയാണെന്നു പറയാനുള്ളത്ര നേരമേ പൊലീസിനടുക്കല്‍ നിന്നുള്ളുവത്രേ! കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് കഴിഞ്ഞു മടങ്ങുകയായിരുന്നു എരൂര്‍ മുക്കടത്തുണ്ടിയില്‍ മുരളി. മകന്‍ വിമല്‍രാജിന്റെ ശരീരത്തോടു ചേര്‍ത്ത് ഷാളു കൊണ്ടു കെട്ടിയാണ് സ്‌കൂട്ടറിനു പിന്നില്‍ ഇരുന്നത്്്. ഡയാലിസിസ് കഴിഞ്ഞു ക്ഷീണിതനായ അഛന്‍ ബാലന്‍സു തെറ്റി വീഴാതിരിക്കാനായിരുന്നു ഈ കരുതല്‍.
സ്‌കൂട്ടര്‍ ഉടമയെ തെരഞ്ഞപ്പോള്‍ കിട്ടിയ പൊന്നുരുന്നിയിലെ മേല്‍വിലാസത്തില്‍ നിന്നും അവര്‍ എരൂരിലേക്കു താമസം മാറിയിരുന്നു. സ്‌നേഹബന്ധിതരായ ആ അച്ഛനെയും മകനെയും ഒടുവില്‍ കണ്ടുപിടിക്കാനായി എന്നതിലെ ചാരിതാര്‍ഥ്യം ബാക്കിയായി.
https://www.facebook.com/Malayalivartha