പ്രകൃതിദുരന്തങ്ങള്‍ പാഠമായി; ഇളവുകളോട് മുഖം തിരിഞ്ഞ് മലയോര മേഖലയും; കരട് പരിസ്ഥിതി വിജ്ഞാനപനത്തിന് എതിര്‍സ്വരം വര്‍ധിക്കുന്നു; ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള അവസാന തീയതി നാളെ
പ്രകൃതിദുരന്തങ്ങള്‍ തുടര്‍കഥകളാകുകയാണ്. ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ഇതെ അവസ്ഥതന്നെയാണ് നേരിടുന്നത്. ഇതില്‍ നിന്നും ജനങ്ങള്‍ പാഠം ഉള്‍ക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിയാണ് പുതിയ പരിസ്ഥിതി വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. ആദ്യം മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ടിനെയും പിന്നീട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും നഖശിഖാന്തം എതിര്‍ത്തവരാണ് നല്ലൊരു ശതമാനം കേരളീയരും. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. പ്രകൃതിദുരന്തങ്ങള്‍ പാഠമായി. അതുകൊണ്ടു തന്നെ പ്രകൃതിയെ നശിപ്പിക്കുന്ന പുതിയ പരിസ്ഥിതി റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വ്യാവസായിക അപകടങ്ങളും ആവര്‍ത്തിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തില്‍ സംസ്ഥാനങ്ങള്‍ ആശങ്ക രേഖപ്പെടുത്തികഴിഞ്ഞു. 2016ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടില്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം നാളെയാണ്.
വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങള്‍ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കാനും അതില്‍ ജനങ്ങള്‍ക്ക് ഇടപെടാനും പാരിസ്ഥിതികാഘാത പഠനം എന്ന വ്യവസ്ഥ 1994ല്‍ കൊണ്ടുവന്നു. അത് കുറെക്കൂടി മെച്ചപ്പെടുത്തി ചില ഇളവുകളും നല്‍കി 2006 ല്‍ നിര്‍മ്മിച്ചതാണ് ഇപ്പോഴുള്ള നിയമം. ഇതാണ് ഇപ്പോള്‍ മുഖം മിനുക്കാന്‍ പോകുന്നത്. ഖനികള്‍, ജലസേചന പദ്ധതികള്‍, വ്യവസായ യൂണിറ്റുകള്‍, വലിയ കെട്ടിടസമുച്ചയങ്ങള്‍, ദേശീയപാത, മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ എന്നിവ നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേള്‍ക്കല്‍ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം. കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേള്‍ക്കലില്‍നിന്ന് കരട് വിജ്ഞാപനത്തില്‍ ഒഴിവാക്കിയതാണ് പ്രധാന മാറ്റം.
പരിസ്ഥിതി ആഘാതപഠനം വഴിയുള്ള അനുമതികിട്ടാതെ പദ്ധതികള്‍ തുടങ്ങാനും പിന്നീട് അതു നേടാനും വികസിപ്പിക്കാനുമുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. 2020 ഏപ്രില്‍ ഒന്നിന് ഇത്തരം അനുമതി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതികളുടെ നടത്തിപ്പുകാര്‍ പാരിസ്ഥിതികാഘാതം വിലയിരുത്തുന്ന വകുപ്പിനു നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വര്‍ഷത്തില്‍ ഒന്നാക്കി ചുരുക്കിയത് വ്യവസായ സുരക്ഷയെ ബാധിക്കും. വിശാഖപട്ടണത്ത് എല്‍.ജി. പോളിമേഴ്‌സില്‍ നടന്ന ദുരന്തത്തെത്തുടര്‍ന്ന് കമ്പനിക്ക് പുതുക്കിയ പാരിസ്ഥിതികാനുമതി ഉണ്ടായിരുന്നില്ലെന്ന് ദേശീയ പരിസ്ഥിതിമന്ത്രാലയംതന്നെ ഹരിത ട്രിബ്യൂണലില്‍ വ്യക്തമാക്കിയിരുന്നു.
1.5 ലക്ഷം ചതുരശ്ര മീറ്റര്‍വരെയുള്ള സ്ഥലത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളെ പരിസ്ഥിതി നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. മുമ്പ് ഇത് 20,000 ചതുരശ്ര മീറ്ററായിരുന്നു. പദ്ധതികളുടെ പരിസ്ഥിതി മലിനീകരണം ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥ ഒഴിവാക്കിയതും പുതിയ വിജ്ഞാപനത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഇളവ് 2016ലെ വിജ്ഞാപനത്തില്‍ കൊണ്ടുവന്നിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണല്‍ ഇത് റദ്ദാക്കുകയായിരുന്നു.
കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികള്‍, ചെറുതും ഇടത്തരവുമായ ധാതുഖനികള്‍, ചെറിയ ഫര്‍ണസ് യൂണിറ്റുകള്‍, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്ചായം നിര്‍മാണ ഫാക്ടറികളും 25100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയാണ് ഒഴിവാക്കിയത്. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള ഒരുവിവരവും ജനത്തിനു നല്‍കേണ്ടതില്ലെന്നാണ് പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥ.
ഏറെ മലിനീകരണം സൃഷ്ടിക്കുന്ന മണ്ണ് ഖനനങ്ങള്‍, ഒരുകോടി രൂപവരെ മൂലധനമുള്ള എല്ലാ ധാതു സംസ്‌കരണങ്ങളും, പല തരം സിമന്റ് ഉത്പാദന യൂണിറ്റുകള്‍, കാര്‍ബണ്‍ ബഌക് പോലുള്ളവ ഉത്പാദിപ്പിക്കുന്ന പെട്രോളിയം അധിഷ്ഠിത യൂണിറ്റുകള്‍, പെട്രോളിയം രാസവസ്തു നിര്‍മ്മാണ യൂണിറ്റുകള്‍, പെയിന്റ്, ചായങ്ങള്‍ തുടങ്ങിയവയും അവയുടെ അസംസ്‌കൃത വസ്തുക്കളും നിര്‍മിക്കുന്ന യൂണിറ്റുകള്‍, മലനിരകളില്‍ അടക്കം ദേശീയ സംസ്ഥാന പാതകളുടെ നിര്‍മ്മാണവും വിപുലീകരണവും, പാരിസ്ഥിതിക ദുര്‍ബല മേഖലകളിലെ നിരവധി കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ എന്നിവക്ക് 2006 ലെ വിജ്ഞാനപ്രകാരം പാരിസ്ഥിതികാനുമതി ആവശ്യമായിരുന്നു. പക്ഷേ പുതിയ വിജ്ഞാപനത്തില്‍ ഇവ ഒഴിവാക്കിട്ടുണ്ട്.
പുതിയ വിജ്ഞാപനം നിരവധി സുപ്രീം കോടതി/ദേശീയ ഹരിത ട്രിബ്യുണല്‍ വിധികളുടെ നഗ്‌നമായ ലംഘനമാണ്. 2017ലെ കോമണ്‍ കോസ് കേസില്‍ നിയമം ലംഘിച്ചു ഖനനം നടത്തിയവരില്‍ നിന്നും അവരെടുത്ത ധാതുക്കളുടെ വില പൂര്‍ണ്ണമായും ഈടാക്കാന്‍ കോടതി വിധിച്ചു. ഇക്കാര്യം ഈ വിജ്ഞാപനം പരിഗണിക്കുന്നതേയില്ല. 2006ലെ ഗോവ ഫൌണ്ടേഷന്‍ കേസില്‍ വന്യമൃഗ സങ്കേതങ്ങളുടെ പത്തു കിമി പരിധിയില്‍ വരുന്ന എല്ലാ പദ്ധതികള്‍ക്കും വനം വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്ന വിധി ഇവിടെ പരിഗണിക്കുന്നതേയില്ല.
ഈ വിഷയത്തില്‍ നാളെ പരാതി നല്‍കാനുള്ള സമയം അവസാനിക്കാന്‍ ഇരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരിസ്ഥിതി വിജ്ഞാപനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന്് മുമ്പ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളോ ജനപ്രതിനിധികളോ ഒരു അഭിപ്രായപ്രകടനങ്ങളും നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ ജനപക്ഷത്തുനിന്ന്, പ്രത്യേകിച്ച് യുവാക്കളുടെ പക്ഷത്തുനിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകണം. നമ്മുടെ എംപിമാരും എംഎല്‍എമാരും ഇക്കാര്യത്തില്‍ നിലപാട് പറയണം. അതിനവരെ നിര്‍ബന്ധിക്കണം. ലോകത്തിനാകെ മാതൃകയെന്നവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ ഇനിയും മൗനം വെടിയണം. കോപ്പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഈ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെടണമെന്നുള്ളതാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
https://www.facebook.com/Malayalivartha