ജനപ്രതിനിധിയായി അമ്പത് വര്‍ഷം; ഉമ്മന്‍ചാണ്ടി ചരിത്രത്തന്റെ ഭാഗം; 1970 ലെ ഓണക്കാലത്തെ തെരഞ്ഞെടുപ്പ് മുതല്‍ 2020 ലെ ഓണം കാലം വരെ അഞ്ചു പതിറ്റാണ്ട്; കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭീഷ്മാചാര്യന്‍
പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞുഞ്ഞ് കേരളത്തിലെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ്. ഉമ്മന്‍ ചാണ്ടി കേരളരാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത ഒരു പ്രതിഭാസമാണെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ വരെ സമ്മതിക്കും. അല്ലങ്കില്‍ അവരെകൊണ്ട് കാലം അങ്ങനെ പറയിപ്പിക്കും. ഇപ്പോള്‍ അദ്ദേഹം ചരിത്ര പുസ്തകത്തിന്റെ താളുകളിലും ഇടം പിടിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തിട്ട് അമ്പത് വര്‍ഷം തികയുകയാണ്. ഇത്രയും നീണ്ട കാലം ഒരേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരാള്‍ ഇന്ന് കേരളരാഷ്ട്രീയത്തിലില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തില്‍ ഉടനീളം പരതിയാലും ഇത്തരക്കാരുടെ എണ്ണം വിരളിലെണ്ണാന്‍ സാധിക്കുന്നവര്‍ മാത്രമേ കണുകയുള്ളു. 1970 ല്‍ ഓണക്കാലത്താണ് തെരഞ്ഞെടുപ്പു നടന്നത്. അതിനു ശേഷം ഉമ്മന്‍ ചാണ്ടിയുടെ അമ്പതാമത്തെ ഓണമാണിത്. അഞ്ച് പതിറ്റാണ്ട് കാലത്തെ സഫലവും, സാര്‍ത്ഥകവുമായ പാര്‍ലമെന്ററി ജീവിതത്തിന്റെ ഗരിമയുമായി കേരളീയ ജനജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
1970 ലെ ഇടക്കാല പൊതുതെരെഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. 67 ലെ ഇ.എം.എസ്. മന്ത്രിസഭയുടെ തകര്‍ച്ചയ്ക്കു ശേഷം സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സഹകരണത്തോടെ മന്ത്രിസഭ രൂപീകരിക്കുകയും, വിശ്വാസവോട്ട് നേടിയ ശേഷം നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പു നടത്തുകയുമായിരുന്നു. കേവലം ഒന്‍പത് സീറ്റുമായി, പനമ്പിള്ളി ഗോവിന്ദ മേനോന്റെ ഭാഷയില്‍ പറഞ്ഞാല്‍, മല്ലീശ്വരന്റ ഒടിഞ്ഞ വില്ലു, പോലെ കിടന്നിരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് ആദര്‍ശധീരരെന്ന പരിവേഷത്തോടെ കടന്നു വന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃസ്ഥാനത്തു ഉമ്മന്‍ ചാണ്ടിയുമുണ്ടായിരുന്നു. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കടന്നപ്പള്ളി സിന്ദാബാദ് എന്ന മുദ്രാവാക്യം ഷഷ്ടി പൂര്‍ത്തിയും, സപ്തതിയുമൊക്കെ കഴിഞ്ഞിരിക്കുന്ന ഇന്നത്തെ വലിയൊരു തലമുറ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നുണ്ടാകണം.
70 ലെ തെരെഞ്ഞെടുപ്പില്‍ അന്നത്തെ ഇന്ദിരാ കോണ്‍ഗ്രസുമായി മന്ത്രിസഭയില്‍ ചേരുകില്ലെന്ന വ്യവസ്ഥയോടെ ഐക്യമുന്നണി സഖ്യമുണ്ടാക്കി. ആന്റണിയും, ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള യൂത്ത് കോണ്‍ഗ്രസുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അങ്ങിനെയൊരു വ്യവസ്ഥ ഉണ്ടാക്കിയത്. സി. പി. എം. മുന്നണി, അന്നത്തെ സംഘടനാ കോണ്‍ഗ്രസും, കേരളാ കോണ്‍ഗ്രസുമടങ്ങുന്ന മറ്റൊരു മുന്നണി അങ്ങിനെയൊരു ത്രികോണ മത്സരമാണ് അന്ന് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ യുവാക്കളുടെ ഒരു തള്ളിക്കയറ്റം തന്നെയുണ്ടായി. എ. കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, ഷണ്മുഖ ദാസ് അങ്ങിനെ നീണ്ടനിര. വയലാര്‍ രവിയും, കടന്നപ്പള്ളിയുമൊക്കെ തൊട്ടുപിന്നാലെ വന്ന ലോകസഭ തെരെഞ്ഞെടുപ്പിലാണ് മത്സരിച്ചത്.
മനോരമയും, മലങ്കര സഭയുമൊക്കെ ചേര്‍ന്ന് കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങളില്‍ മുന്നണി ബന്ധം നോക്കാതെ മൂന്നു വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസുക്കാരെ, അതായത് ഇന്ദിരാ കോണ്‍ഗ്രസ്, സംഘടന കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, ജയിപ്പിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കി. അതിന്റ ഭാഗമായി പുതുപ്പള്ളിയില്‍ സംഘടനാ കോണ്‍ഗ്രസിലെ പി.സി. ചെറിയാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചെങ്കിലും നിര്‍ജീവമായി. കോട്ടയത്തും, ഏറ്റുമാനൂരും പണി പാളി. സി.പി.എം മുന്നണി ജയിച്ചു. വളരെ വലിയ ഭൂരിപക്ഷമില്ലെങ്കിലും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി ജയിച്ചു. ഘോഷ യാത്രയായി പി.സി. ചെറിയാന്റെ വീട്ടിലെത്തി തനിക്കു കിട്ടിയ പുഷ്പഹാരങ്ങളും, ഉപഹാരങ്ങളുമെല്ലാം ഉമ്മന്‍ചാണ്ടി, ചെറിയാന് സമര്‍പ്പിച്ചു. ഇതൊക്കെ അണികള്‍ മറന്നിരിക്കാമെങ്കിലും ഉമ്മന്‍ ചാണ്ടി ഓര്‍ക്കുന്നുണ്ടാകും. അന്ന് തൊട്ടിങ്ങോട്ട് അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയ തന്ത്രവും പാളിയിട്ടില്ല. മാത്രമല്ല പുതുപ്പള്ളിയുടെ പര്യായമായി കുഞ്ഞൂഞ്ഞും മാറുകയും ചെയ്തു. ഏതു രാഷ്ട്രീയ വിശ്വാസിയാണെങ്കിലും വോട്ട് കുഞ്ഞുഞ്ഞനെന്നു നിച്ഛയിക്കുകയും ചെയ്തു.
പുതുപ്പള്ളി കവലയില്‍ പ്രസംഗിക്കുന്ന പത്താം ക്ലാസുകാരനെ പ്രസംഗപാടവം കണ്ടിട്ടല്ലെങ്കിലും, ചുറു ചുറുക്കു കണ്ടാണ് എം.എ.ജോണ്‍ കെ.എസ്.യു അംഗത്വം നല്‍കിയതും തുടര്‍ന്ന് കോണ്‍ഗ്രസില്‍ എത്തിക്കുകയും ചെയ്തത്. പക്ഷെ എം.എ. ജോണിനെ കോണ്‍ഗ്രസില്‍ നിന്നും വെട്ടിയവരുടെ കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുമുണ്ടായിരുന്നു എന്നത് ചരിത്രം. സഭയുമായി ചില്ലറ അഭിപ്രായവ്യത്യാസം ഇടക്കൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും തിരുമേനിമാരുമായും, മറ്റെല്ലാ സമുദായ നേതാക്കന്മാരുമായും എന്നും നല്ല ബന്ധത്തിന് ശ്രദ്ധിച്ചിട്ടുമുണ്ട്. പിന്നെ എല്ലാം ചരിത്രമാണ്, അനുയായികളുടെ, ഒ.സി. യായി വളര്‍ന്ന് തൊഴില്‍ വകുപ്പ് മന്ത്രിയായി, ആഭ്യന്തര, ധനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചു. എപ്പോഴും രണ്ടടി പുറകില്‍ നിന്ന് നയിക്കാന്‍ കരുതലോടെ ശ്രദ്ധിച്ചു. പുലി പതുങ്ങുന്നത് അവസരം വരെ കാത്തിരിക്കുന്നതിനും, കിട്ടുമ്പോള്‍ ആഞ്ഞു കുതിക്കുന്നതിനുമാണല്ലോ. എ. കെ. ആന്റണിയെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുമ്പഴൊക്ക ഒ.സി. അണികളുടെ മധ്യത്തിലായിരുന്നു. കെ. കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുമിറക്കിയ കളിയിലും അദ്ദേഹത്തിന് പിഴച്ചില്ല. ആന്റണിയുടെ മൂന്നാമൂഴത്തിനു ശേഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായി ഈ തന്ത്രശാലിയുടെ നാവ്.
ആള്‍ക്കൂട്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ ശക്തിയും, ദൗര്‍ബ്ബല്യവും. ജനക്കൂട്ടത്തെ വാഗ്ചാതുരിയോടെ കൈയില്‍ എടുക്കുന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹമില്ല. എന്നാല്‍ ചുറ്റും കൂടുന്ന ജനങ്ങളില്‍ നിന്നും ഇത്രയേറെ ഊര്‍ജ്ജവും, കരുത്തും, കര്‍മശേഷിയും ആവാഹിച്ചെടുക്കുന്ന മറ്റൊരു നേതാവും കേരളത്തിലില്ല. ലഭിക്കുന്ന ഓരോ ആവലാതിയും ശ്രദ്ധിക്കുന്നതില്‍, ഓരോ ഫയലിന്റെയും ഫോളോ അപ് ചെയ്യുന്നതിലും വളരെയധികം ശ്രദ്ധചെലുത്തുന്ന ചുരുക്കം ഭരണാധികാരികളെ ഉണ്ടായിട്ടുള്ളൂ എന്ന് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പറയാറുണ്ട്. ഏത് അഖിലേന്ത്യാ പദവി ഏല്‍പിച്ചാലും പുതുപ്പള്ളിയും, കേരളവും വിടാന്‍ ഈ മനുഷ്യന് കഴിയില്ല. പുതുപ്പള്ളിക്കാര്‍ വിശ്വസിക്കാത്തിടത്തോളം ഒരു വിവാദവും ഇദ്ദേഹത്തെ തളര്‍ത്തുകയുമില്ല. അത് ചാരക്കേസായാലും, സോളാര്‍ കേസായാലും.
എടുക്കുമ്പോളൊന്ന്, തൊടുക്കുമ്പോള്‍ പത്തു, എന്നിങ്ങനെയുള്ള ഉമ്മന്‍ ചാണ്ടിയുടെ ആവനാഴിയിലെ അമ്പിന്റ ദിശയിലേക്കാണ് നിയമസഭാ തെരെഞ്ഞെടുപ്പിന് ആറു മാസം ബാക്കി നില്‍ക്കെ രണ്ടു മുന്നണികളുടെയും ശ്രദ്ധ. അനായാസ ജയം പ്രതീക്ഷിച്ചിരുന്ന ഭരണ മുന്നണിയെ ലോകസഭ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ മത്സരിപ്പിക്കുക എന്ന പൂഴിക്കടകനിലൂടെ പരാജയപ്പെടുത്തിയ രാഷ്ട്രീയതന്ത്രത്തെ അവഗണിക്കാന്‍ കഴിയില്ലല്ലോ? ആരോഗ്യം മോശമാണെങ്കിലും, ശബ്ദത്തില്‍ പതറിച്ച ഉണ്ടെങ്കിലും കലാശക്കളിയിലെ കുഞ്ഞുഞ്ഞിന്റെ അടവുകളെ ഉറ്റു നോക്കിയിരിക്കുകയാണ് രാഷ്ട്രീയ കേരളം.
https://www.facebook.com/Malayalivartha