സരിത്തിന്റെ ആ ഒന്നൊന്നര മൊഴി പുറത്ത്... കളളക്കടത്തിന് വേണ്ടി 'സി പി എം കമ്മിറ്റി' എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയത് ആ വമ്പൻ; പൊളിച്ചടുക്കി ഇ ഡി...
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത്തിന്റെ മൊഴി പുറത്ത് വന്നിരിക്കുകയാണ്. കളളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സി.പി.എം കമ്മിറ്റി എന്ന് പേര് നല്‍കിയെന്നും സരിത്ത് എന്‍ഫോഴ്സ്‌മെന്റിനോട് പറഞ്ഞു. കളളക്കടത്ത് ഇടപാടുകള്‍ ഈ ഗ്രൂപ്പ് വഴിയാണ് നടത്തിയത്.
സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി.
ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയേക്കും. നടുവേദനയില്‍ വിദഗ്ദ ചികിത്സക്കുവേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
തീവ്രപരിചണവിഭാഗത്തില്‍ ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ അഭിപ്രായം. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സയില്‍ തീരുമാനമെടുക്കും. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാര്‍ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിന്റെ നീക്കം.
അതേസമയം കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാനായി സ്വപ്‌ന സുരേഷ് സമീപിച്ചിരുന്നുവെന്ന് എം. ശിവശങ്കര്‍ മൊഴി നൽകിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടുന്നതിനായി രണ്ട് തവണ സ്വപ്‌ന ബന്ധപ്പെട്ടുവെന്നും രണ്ട് തവണയും താന്‍ തയ്യാറായില്ലെന്നും ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മൊഴി നല്‍കി. സ്വപ്‌ന സുരേഷിന്റെ മൊഴിയിലെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് എന്ന ഭാഗവും എം ശിവശങ്കര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വപ്‌ന നല്‍കിയ മൊഴിയിലെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് എന്ന ഭാഗത്ത് ചെറിയ തിരുത്ത് എം ശിവശങ്കര്‍ കൊണ്ടുവരുന്നുണ്ട്. 2017ല്‍ ക്ലിഫ് ഹൗസില്‍ വെച്ച് കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നുവെന്നും അതില്‍ കോണ്‍സുലിന്റെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് ആയി എം. ശിവശങ്കറിനെ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്നതാണ് സ്വപ്‌ന പറഞ്ഞത്. അത് പക്ഷേ ശിവശങ്കര്‍ തിരുത്തുകയാണ്.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി 2016ല്‍ തന്നെ മുഖ്യമന്ത്രി തന്നെ അധികാരപ്പെടുത്തിയിരുന്നു എന്നാണ് എം ശിവശങ്കര്‍ പറയുന്നത്. സ്വപ്‌ന സുരേഷ് മൊഴിയില്‍ പറഞ്ഞ 2017ലെ കൂടിക്കാഴ്ചയെ ശിവശങ്കര്‍ തള്ളിക്കളഞ്ഞു. അത്തരത്തിലൊരു കൂടിക്കാഴ്ച ഉണ്ടായോ ഇല്ലയോ എന്ന് തനിക്കറിയില്ല എന്നാണ് ശിവശങ്കറിന്റെ മൊഴി.
സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് ഒരു താല്‍ക്കാലിക നിയമനമാണ് അത് മുഖ്യമന്ത്രി അറിയേണ്ടതില്ല എന്നതാണ് അദ്ദേഹം അതിന് നല്‍കുന്ന വിശദീകരണം.
സ്വപ്‌നയ്ക്ക് സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യത്തിലും സ്വപ്‌നയുടെ വാദങ്ങളെ ശിവശങ്കര്‍ തള്ളുന്നുണ്ട്. ബയോഡേറ്റയില്‍ തന്റെ പേര് റഫറന്‍സായി സൂചിപ്പിക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയത്. പി.ഡബ്യു.സിയില്‍ അവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സ്‌പേസ് പാര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട് സ്വപ്‌ന നല്‍കിയ മറ്റ് മൊഴികളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലടക്കം പല തവണ കണ്ടിട്ടുണ്ടെന്ന സ്വപ്‌നയുടെ മൊഴിയില്‍ മറുപടിയില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കള്ളക്കടത്ത് സ്വര്‍ണം പൊട്ടിച്ച് പരിശോധിക്കുന്നതിന്റെ തലേ ദിവസം രാത്രി സ്വപ്‌നയും ഭര്‍ത്താവും തന്റെ ഫ്‌ളാറ്റിലെത്തി തന്നെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റ് മാറുന്നതുമായി ബന്ധപ്പെട്ടാണ് അവര്‍ എത്തിയതെന്നും അവരുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നുവെന്നും അദ്ദേഹം ഇഡിയോട് സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha