ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ച കറാച്ചിയിലെ ആശുപത്രിയുടെ പേര് പുറത്ത്:- ആശുപത്രിയിൽ കഴിയുന്നത് അഞ്ജാതനായി...
കുപ്രസിദ്ധ അധോലോക ഗുണ്ടാതലവൻ ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ച കറാച്ചിയിലെ ആശുപത്രിയുടെ പേര് പുറത്ത് വിട്ട്, ദേശീയ മാധ്യമം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദാവൂദിനെ കഴിഞ്ഞയാഴ്ച കറാച്ചിയിലെ "ദി ആഗാ ഖാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചതെന്ന് ഇന്ത്യാ ടിവി വൃത്തങ്ങൾ, പുറത്ത് വിട്ടു. ഇത് കൂടാതെ, ദാവൂദിന് പലതരത്തിലുള്ള പരിശോധനകൾ നടക്കുന്നുണ്ടെന്നും, പിഎൻഎസ് ഷിഫ ആശുപത്രിയിലേയ്ക്ക് ദാവൂദിനെ കൊണ്ടുപോകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതിവിദഗ്ധമായ ചികിത്സ ലഭിക്കുന്ന പാക്കിസ്ഥാനിലെ പ്രശസ്തമായ ആശുപത്രിയിൽ മറ്റൊരു പേരിലാണ് ദാവൂദിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
ഗുണ്ടാതലവന്റെ റെക്കോർഡ് പോലും ആർക്കും ലഭിക്കാത്ത വിധം പാകിസ്ഥാൻ സർക്കാർ സംരക്ഷിക്കുകയാണ്. രണ്ട് ആശുപത്രികളിലും ദാവൂദിന്റെ പേര് പരാമർശിച്ചിട്ടില്ല. വിഷം കഴിച്ച് ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാക് മാധ്യമപ്രവർത്തകൻ അവകാശപ്പെട്ടിരുന്നു. ദാവൂദ് ഇബ്രാഹിമിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടെന്നും കറാച്ചിയിലെ ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് അജ്ഞാത രോഗിയായി, തുടരുകയാണെന്നും പാക് മാധ്യമപ്രവർത്തകൻ അർസൂ കാസ്മി 'എക്‌സ്' പോസ്റ്റിൽ പറഞ്ഞിരുന്നു.
ഈ വാർത്ത സ്ഥിരീകരിക്കാൻ പാക്കിസ്ഥാനിൽ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഈ വാർത്ത സ്ഥിരീകരിക്കുകയോ അങ്ങനെ ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ താൻ കുഴപ്പത്തിലാകുമെന്ന് അർസൂ കാസ്മി പറഞ്ഞു. മോസ്റ്റ് വാണ്ടഡ് ഭീകരനും ഡി-കമ്പനി തലവനുമായ ദാവൂദ് ഇബ്രാഹിം ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ആളാണ്. 1993ൽ മുംബൈയിൽ നടന്ന സ്‌ഫോടന പരമ്പരയുടെ സൂത്രധാരനായിരുന്നു ദാവൂദ് ഇബ്രാഹിം. സ്‌ഫോടനം നടത്തിയ ശേഷം ഇയാൾ ഇന്ത്യ വിട്ട് ദുബായിലേക്ക് രക്ഷപ്പെട്ടു.
ഇതിനുശേഷം ദാവൂദ് പാക്കിസ്ഥാൻ താവളമാക്കി. അവിടെ കുടുംബത്തോടൊപ്പം താമസമാക്കിയതായി പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കരാർ കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2003ൽ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2011-ൽ, എഫ്ബിഐയും ഫോബ്‌സും തയ്യാറാക്കിയ പട്ടികയിൽ പിടികിട്ടാപ്പുള്ളിയായ ലോകത്തിലെ മൂന്നാമത്തെ ഭീകരനാണ് ദാവൂദ്.
ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ സുബിന സരീൻ എന്ന മെഹ്ജബീന്റെ പേരിലുള്ള ടെലിഫോൺ ബില്ലും ദാവൂദിന്റെ നിരവധി പാസ്പോർട്ടുകളും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ദാവൂദിന്റെ ഭാര്യ മെഹ്ജബീൻ ഡി കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമാണെന്നും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻകാരിയാണ് ദാവൂദിന്റെ രണ്ടാം ഭാര്യ. ദാവൂദിന്റെ മൂത്ത മകൾ മഹ്റൂഖ് ഇബ്രാഹിമിനെ വിവാഹം ചെയ്തിരിക്കുന്നത് മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകനാണ്. ദാവൂദിന്റെ രണ്ടാമത്തെ മകൾ മഹ്റീൻ കല്യാണം കഴിച്ചത് പാക് വംശജനായ അമേരിക്കൻ വ്യവസായിയായ അയൂബിനെയാണ്.
പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും ദാവൂദിന് ഒളിത്താവളങ്ങളുണ്ട്. ദാവൂദിന്റെ വരുമാനത്തിന്റെ 30 ശതമാനവും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് നൽകാമെന്ന കരാറും ഇവർ തമ്മിലുണ്ടാക്കി. 2013ൽ ലഷ്‌കർ ഇ ത്വയ്യബ ഭീകരൻ അബ്ദുൾ കരീം തുണ്ടയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ പാകിസ്ഥാനോട് കൈമാറാൻ ആവശ്യപ്പെട്ട ഭീകരരിൽ ഒരാളാണ് തുണ്ട. ഇതിനിടെ ഡി-കമ്പനിയെ മുംബയ് പൊലീസ് തുടച്ചു നീക്കി. ഇതിനിടെ ദാവൂദ് തന്റെ പെൺമക്കളെ പാകിസ്ഥാനിലെ പ്രമുഖരുടെ മക്കളുമായി വിവാഹം കഴിപ്പിച്ചതും ചർച്ചയായി.
കറാച്ചി, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ നിയമാനുസൃത ബിസിനസുകളിൽ നിന്ന് ദാവൂദിന് വരുമാനം ലഭിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പങ്ക് പാകിസ്ഥാന് ലഭിക്കുന്നുണ്ടെന്നാണ് വിവരം. ദാവൂദിനെ ഒക്ടോബറിൽ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ അഡീഷണൽ ഡയറക്ടർ ജനറലാക്കിയതായും ചില റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ കുറേ ദശകങ്ങളായി പാകിസ്ഥാന് നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമായാണിത്.
https://www.facebook.com/Malayalivartha