ബിസിനസ്മാന്‍ എന്നാണ് ദാവൂദ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ക്വട്ടേഷന്‍, ലഹരിക്കടത്ത്, സ്വര്‍ണക്കടത്ത്, ആയുധക്കടത്ത്, വാതുവയ്പ്, ചൂതാട്ടം, സിനിമ തുടങ്ങി ബേക്കറിയും റിയല്‍ എസ്റ്റേറ്റും വരെ നീണ്ടു ആ ‘ബിസിനസ്’ ശൃംഖല... 25,000ത്തിലേറെ ജീവനക്കാര്‍ ഡി-കമ്പനിയുടെ വിവിധ സ്ഥാപനങ്ങളിലുണ്ടായിരുന്നുവെന്ന് ദാവൂദിന്റെ അനുയായികളിലൊരാളായിരുന്ന ശ്യാംകിഷോര്‍ പിന്നീട് വെളിപ്പെടുത്തി....ഇന്ത്യ തേടുന്ന ദാവൂദ്
വീണ്ടും തലക്കെട്ടുകളില്‍ നിറയുകയാണ് ദാവൂദ് ഇബ്രാഹിം. വിഷ ബാധയേറ്റ് ഗുരുതരാവസ്ഥയിലോ ? അതോ ഛോട്ടാ ഷക്കീല്‍ പറയുന്നത് പോലെ പൂര്‍ണ ആരോഗ്യവാനോ? പൊലീസുകാരന്റെ മകന്‍ അധോലോക രാജാവായതെങ്ങനെ? ലോകം വെറുക്കുന്ന ഭീകരനായതെങ്ങനെ?
ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് 2023 ഡിസംബർ 26ന് അറുപത്തിയെട്ടു വയസ്സാകും. 1993ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്നത് ദാവൂദിന്റെ എണ്ണമറ്റ കുറ്റങ്ങളിൽ ഒന്നുമാത്രമാണ്. നേരിട്ടും ‘ഡി കമ്പനി’ എന്ന സംഘടനാ സംവിധാനമുള്ള ഗ്യാങ് വഴിയും ദാവൂദും സംഘവും കൊന്നുതള്ളിയവരുടെ എണ്ണമെത്രയെന്നത് ഇന്നും അജ്ഞാതം. ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിമിനെ കീഴടക്കാന്‍ ഇന്ത്യ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി. 2008ലെ മുംബൈ ഭീകരാക്രമണം അടക്കം രാജ്യത്തിനകത്ത് നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളിൽ പലതിലും ദാവൂദിന്റെ പിന്തുണയുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിക്കുമ്പോഴും അയാൾ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായി തുടർന്നു. ഡി കമ്പനിയുടെ പേരിൽ നടത്തുന്ന ബെനാമി ബിസിനസുകൾ വഴി ലോകത്തെ എണ്ണം പറഞ്ഞ ധനികരിലൊരാളായി ദാവൂദ് മാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാനിൽ വച്ച് ദാവൂദിനെ വകവരുത്താൻ പല തവണ പദ്ധതികളുണ്ടാക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഏറ്റവും ഒടുവിൽ, വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലാണ് 2023 ഡിസംബർ പകുതിയോടെ വാർത്തകൾ പുറത്തുവന്നത്. പിന്നാലെ, വാർത്തകൾ തെറ്റാണെന്നും ദാവൂദ് ചികിത്സയിലാണെന്നും അഭ്യൂഹങ്ങൾ പടർന്നു. ഇതിനിടെ പാക്കിസ്ഥാനിൽ ഇന്റർനെറ്റിന് വലിയ തടസ്സം നേരിട്ടതും വിവാദത്തിന്റെ ചൂടു കൂട്ടി. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിൽ വാർത്ത വരുന്നതുപക്ഷേ, ഇതാദ്യമല്ല. ദാവൂദ് ഇന്ത്യ വിട്ട് മൂന്നു പതിറ്റാണ്ടിനിപ്പുറവും ദുരൂഹമായി തുടരുകയാണ് ദാവൂദിന്റെ ജീവിതവും അയാളെ പിടികൂടാനുള്ള ശ്രമങ്ങളും.
ബിസിനസ്മാന്‍ എന്നാണ് ദാവൂദ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ക്വട്ടേഷന്‍, ലഹരിക്കടത്ത്, സ്വര്‍ണക്കടത്ത്, ആയുധക്കടത്ത്, വാതുവയ്പ്, ചൂതാട്ടം, സിനിമ തുടങ്ങി ബേക്കറിയും റിയല്‍ എസ്റ്റേറ്റും വരെ നീണ്ടു ആ ‘ബിസിനസ്’ ശൃംഖല. 25,000ത്തിലേറെ ജീവനക്കാര്‍ ഡി-കമ്പനിയുടെ വിവിധ സ്ഥാപനങ്ങളിലുണ്ടായിരുന്നുവെന്ന് ദാവൂദിന്റെ അനുയായികളിലൊരാളായിരുന്ന ശ്യാംകിഷോര്‍ പിന്നീട് വെളിപ്പെടുത്തി. മുംബൈയിലെ കടകളില്‍ എല്ലാ ആഴ്ചയും പണം പിരിക്കാന്‍ ദാവൂദിന്റെ ആളെത്തും. കൊടുത്താല്‍ കച്ചവടം തുടരാം. അല്ലെങ്കില്‍ അടുത്തയാഴ്ച ആളുണ്ടാവില്ലെന്ന സ്ഥിതിയായി. 1980 മുതല്‍ ദാവൂദ് വാതുവയ്പില്‍ സജീവമായി. ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ വരെ ദാവൂദ് കയറിയിറങ്ങിയെന്ന് കപില്‍ദേവ് ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. താരങ്ങള്‍ക്ക് ടൊയോട്ട കാര്‍ വാഗ്ദാനം ചെയ്തായിരുന്നു വരവ്. 1986 ആയപ്പോള്‍ ദുബായ് ദാവൂദിന്റെ തട്ടകമായി. ദാവൂദിനൊപ്പം ഛോട്ടാ ഷക്കീല്‍, അബു സലിം, യാക്കൂബ് മേമന്‍ തുടങ്ങിയ ഡി–കമ്പനി അംഗങ്ങളുടെ പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞു. ഛോട്ടാരാജന്‍ ഗ്യാങുമായി ഇവര്‍ പലതവണ കോര്‍ത്തു.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുപിന്നാലെ ദാവൂദിന്റെ മറ്റൊരു മുഖം കണ്ടു. 1992 ലെ മുംബൈ കലാപത്തിനിടെ ദാവൂദ് അയുധങ്ങളും സ്ഫോടകവസ്തുക്കളും നഗരത്തിലേക്കെത്തിച്ചു. ദുബായിലിരുന്നായിരുന്നു ഓപ്പറേഷന്‍. കപ്പലുകളിലും വിമാനങ്ങളിലും ദാവൂദിന്റെ കാര്‍ഗോകള്‍ തടസമില്ലാതെ വന്നുകൊണ്ടിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ച വിശ്വസ്തന്‍ ശ്രീകാന്ത് ദേശായിയെ മുംബൈ പൊലീസ് വെടിവച്ചുകൊന്നു. അടങ്ങിയിരുന്നില്ല ദാവൂദ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില് വ്യാപാരം പൊടിപൊടിക്കവെ പാര്‍ക്കിങ് ഏരിയയില്‍ സ്ഫോടനമുണ്ടായി. കാറിനുള്ളില്‍ സ്ഥാപിച്ച ബോംബ് ആണ് പൊട്ടിത്തെറിച്ചത്. പിന്നാലെ മഹാനഗരങ്ങളിലെ 11 ഇടങ്ങളില്‍ക്കൂടി കാറുകളില്‍ സ്ഥാപിച്ച ബോംബുകള്‍ പൊട്ടിച്ചിതറി. 257 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എഴുന്നൂറിലേറെപ്പേര്‍ പരുക്കേറ്റുവീണു. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു.
സ്ഫോടനപരമ്പരയുടെ ആഘാതത്തില്‍ രാജ്യം വിറങ്ങലിച്ചു. മുംബൈയില്‍ ഇത്തരമൊരു ആക്രമണത്തിന്റെ വിദൂര സാധ്യത പോലും ആരും കണക്കാക്കിയിരുന്നില്ല. സൂത്രധാരന്‍ ദാവൂദെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് തലയ്ക്ക് വിലയിട്ടു. ബോളിവുഡും ക്രിക്കറ്റും കൈവെള്ളയില്‍ കൊണ്ടുനടന്ന ദാവൂദിന് ഭീകരനെന്ന പേര് ബാധ്യതയായി. പിന്നീട് ഇന്ത്യയിലേക്കോ യുഎഇലേക്കോ ദാവൂദ് മടങ്ങിയെത്തിയില്ലെന്നാണ് കരുതുന്നത്. സാമ്രാജ്യം പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് മാറ്റിയെന്നാണ് വിവരം. അല്‍ ഖ്വയ്ദ, ലഷ്‌കറെ തയിബ എന്നീ ഭീകരസംഘടനകളുമായി ദാവൂദിന് അടുത്തബന്ധമുണ്ടെന്ന് യുഎസ് ആരോപിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണക്കേസിലും ദാവൂദിന്റെ പേര് പരാമര്‍ശിക്കപ്പെട്ടു. 2003 ല്‍ യുഎസ് ദാവൂദിനെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. യുഎസ് കമ്പനികള്‍ ദാവൂദുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് വിലക്കി. 2008ലെ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിലും ദാവൂദിന് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു.
ഐഎസ്ഐ ആണ് ദാവൂദിന്റെ സംരക്ഷകര്‍ എന്നത് പരസ്യമായ രഹസ്യമാണ്. പാക്കിസ്ഥാനില്‍ ദാവൂദിനും കുടുംബത്തിനും ഇക്കാലമത്രയും ലഭിച്ചുപോന്ന സംരക്ഷണവും സ്വാതന്ത്ര്യവും തന്നെ അതിന് തെളിവ്. 2005ല്‍ ക്രിക്കറ്റ് ഇതിഹാസം ജാവേദ് മിയാന്‍ദാദിന്റെ മകനും ദാവൂദ് ഇബ്രാഹിമിന്റെ മകളുമായുള്ള വിവാഹം നടന്നു. ദാവൂദിന്റെ തിരിച്ചുവരവിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ വിവാഹമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ദാവൂദിന് പഴയ പ്രതാപത്തിലേക്കെത്താന്‍ കഴിഞ്ഞില്ല. 2010ല്‍ ലോകത്തെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ ദാവൂദിന്റെ പേര് ഇടംപിടിച്ചു. ഇന്ത്യ എത്രയേറെ സമ്മര്‍ദം ചെലുത്തിയിട്ടും ദാവൂദിനെക്കുറിച്ച് ഒരുവിവരവും നല്‍കാന്‍ പാക്കിസ്ഥാന്‍ തയാറാകാത്തത് ഐഎസ്ഐ അയാള്‍ക്ക് എത്രമാത്രം വിലകല്‍പ്പിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ്.
https://www.facebook.com/Malayalivartha