അന്വേഷണ കണ്ണുകളെ വെട്ടിച്ച, ദാവൂദ് ഇബ്രാഹിമിന്റെ രണ്ടാം ലോകം ഇവർ...
നൂറ് കണക്കിന് കേസുകളിൽ പ്രതിയായ ദാവൂദ് ഇബ്രാഹിം ഒളിക്കുന്നത് ഈ ലോകത്തിലെ മുഴുവൻ അന്വേഷണക്കണ്ണുകളെയും വെട്ടിച്ചാണ്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ചെറിയ വാർത്തകൾ പോലും പലപ്പോഴും തലക്കെട്ടുകളായി മാറാറുണ്ടെങ്കിലും ദാവൂദിന്റെ കുടുംബത്തെ കുറിച്ച് വളരെ കുറച്ച് വാർത്തകൾ മാത്രമേ പുറത്തുവരാറുള്ളൂ. ദാവൂദിന്റെ സംഘവും മുംബൈയിലെ മറ്റൊരു അധോലോക സംഘമായ ബിആർഎയും തമ്മിലുണ്ടായ പോരാട്ടത്തിൽ ഗാവ്‍ലി സഹോദര തുല്യനായി കണ്ടിരുന്ന അശോക് ജോഷിയെ വകവരുത്തി ദാവൂദിന്റെ സംഘം പ്രതികാരം ചെയ്തപ്പോൾ അതിന് ദാവൂദിന് കൊടുക്കേണ്ടി വന്ന വില ചെറുതായിരുന്നില്ല.
ദാവൂദിന്റെ പ്രിയ സഹോദരി ഹസീനയുടെ ഭർത്താവ് ഇബ്രാഹിം പാർക്കറുടെ ജീവനെടുത്ത് ഗാവ്‌ലി പ്രതികാരം ചെയ്തു. 1992ൽ ആയിരുന്നു അത്. ദാവൂദിനെ വലിയ രീതിയിൽ ഉലച്ച സംഭവമായിരുന്നു അത്. അപ്പോഴേക്കും ഡി കമ്പനി വലിയ അധോലോക ഗ്യാങ്ങായി പടർന്ന് പന്തലിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ പേര് പലപ്പോഴും പല പെൺകുട്ടികളുമായി ചേർത്ത് കേട്ടിരുന്നു. ദാവൂദിന്റെ രണ്ടാം വിവാഹ വാർത്ത പോലും കുറച്ച് കാലം മുമ്പ് പുറത്തു വന്നിരുന്നു, എന്നാൽ ദാവൂദിന്റെ ജീവിതത്തിൽ തന്റെ അവകാശം ഉറപ്പിച്ചത് ഒരു സ്ത്രീ മാത്രമാണ്, അത് ദാവൂദിന്റെ ഭാര്യ സുബിന സരീൻ എന്ന മെഹ്ജബീൻ ആയിരുന്നു.
ദാവൂദിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന രണ്ടാമത്തെ പെൺകുട്ടിയാണ് മെഹ്ജബീൻ. നേരത്തെ സുജാത എന്ന ഹിന്ദു പെൺകുട്ടിയുമായി ദാവൂദ് പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹം കഴിക്കാൻ സുജാതയുടെ വീട്ടുകാർ തയ്യാറായില്ല. സുജാതയിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം ദാവൂദിന്റെ ജീവിതത്തിലേക്ക് മെഹജബീൻ എന്ന സുബീന കടന്നുവന്നു. ദാവൂദിനും മെഹ്‌ജബീനിനും നാല് കുട്ടികളാണ്. മൂന്ന് പെൺമക്കൾ മഹ്റൂഖ് ഇബ്രാഹിം, മഹ്രീൻ ഇബ്രാഹിം, മരിയ ഇബ്രാഹിം, ഒരു മകൻ മൊയിൻ ഇബ്രാഹിം.
ദാവൂദിന്റെ മൂത്ത മകൾ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകൻ ജുനൈദുമായി 2014ൽ വിവാഹിതരായി. ദാവൂദിന്റെ രണ്ടാമത്തെ മകൾ മഹ്രീൻ പാകിസ്ഥാൻ വംശജനായ അമേരിക്കൻ വ്യവസായിയായ അയൂബിനെ വിവാഹം കഴിച്ചു. ഏക മകൻ മോയിൻ പൗരോഹിത്യമാർഗത്തിലേക്ക് തിരിഞ്ഞെന്നും മൗലവിയാവാൻ ഒരുങ്ങുകയാണെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.
ദാവൂദിന്റെ ഇളയ മകൾ മരിയ 1998ൽ മരിച്ചതായും പറയപ്പെടുന്നു. ദാവൂദിന്റെ മൂത്ത മകൾ മഹ്റൂഖിന്റെ വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള വൻകിട വ്യവസായ പ്രമുഖർ അടക്കം വിവാഹത്തിൽ പങ്കെടുത്തു. എന്നാൽ അതിഥികളുടെ പട്ടിക ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
കുടുംബത്തെ കൂടാതെ, തന്റെ അഞ്ച് സഹോദരങ്ങളുമായും ദാവൂദിന് വളരെ അടുപ്പമുണ്ട്. മുംബൈ സ്‌ഫോടനത്തിന് ശേഷം ദാവൂദിന്റെ രണ്ട് സഹോദരന്മാരായ അനീസ് ഇബ്രാഹിമും നൂറ ഇബ്രാഹിമും ദാവൂദിനൊപ്പം ദുബായിലേക്ക് രക്ഷപ്പെട്ടിരുന്നു. 2007ൽ ക്രാഞ്ചിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ നൂറ മരിച്ചു.
രണ്ടാമത്തെ സഹോദരൻ അനീസ് ഇപ്പോഴും ദാവൂദിനൊപ്പമാണ്. അനീസും ദാവൂദിന്റെ ഭാര്യ മെഹ്‌ജബീനും ഒരുമിച്ചാണ് ദാവൂദിന്റെ ഡി കമ്പനിയുടെ പ്രവർത്തനം കൈകാര്യം ചെയ്യുന്നത്. ദാവൂദിന്റെ മൂന്നാമത്തെ സഹോദരൻ ഇഖ്ബാൽ ഇപ്പോഴും കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. ഇഖ്ബാൽ കസ്‌കറിനെതിരെയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണമുണ്ട്.
ദാവൂദിന്റെ രണ്ട് സഹോദരിമാരായ ഹസീന പാർക്കറും സയീദയും മുംബൈയിലാണ് താമസിച്ചിരുന്നത്. ഇബ്രാഹിം പാർക്കറെ ഗാവ്‌ലി ഗ്യാങ് കൊലപ്പെടുത്തിയതോടെയാണ് ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാർക്കർ അധോലോകത്തേക്ക് കടന്നു വരുന്നത്. ഹസീനയുടെ ഗോൾഡൻ ഹാൾ അപാർട്ട്മെന്റ് ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി.
മുംബൈയിലെ ‘ഗോഡ് മദർ’ എന്നാണ് ഹസീന ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. ഇതുകൂടാതെ ഒരു സഹോദരൻ ഇഖ്ബാലും കുടുംബത്തോടൊപ്പം മുംബൈയിൽ താമസിക്കുന്നു. ദാവൂദിന്റെ രണ്ട് സഹോദരിമാരും മരിച്ചു. 2017ൽ മുംബയിൽ വച്ചുനടന്ന ഹസീന പാർക്കറുടെ മകന്റെ വിവാഹത്തിന് ദാവൂദിന്റെ ഭാര്യ പങ്കെടുക്കാൻ എത്തിയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha