വിനീത കൊലക്കേസ് ... വിചാരണയിലെ നാള്‍വഴികള്‍....

പോലീസ് മകളുടെ മൃതദേഹം കണ്ട് തിരിച്ചറിയാന്‍ സംഭവ സ്ഥലത്ത് എത്തിച്ചപ്പോള്‍ ഒരു നോക്ക് നോക്കുവാനുളള ധൈര്യം ഇല്ലാത്തതുകൊണ്ട് താന്‍ അവിടെ തളര്‍ന്ന് ഇരുന്നെന്ന് കൊല്ലപ്പെട്ട വിനീതയുടെ അമ്മ രാഗിണി കോടതിയില്‍ മൊഴി നല്‍കി.
തനിക്ക് മൃതദേഹം കാണാനുളള ധൈര്യം ഇല്ലാതിരുന്നപ്പോള്‍ മകന്‍ വിനോദ് മൃതദേഹം കണ്ട് തിരിച്ചറിഞ്ഞതായി രാഗിണി മൊഴി നല്‍കി. വിനീതയുടെ മൃതദേഹം കാണുമ്പോള്‍ അവരുടെ കഴുത്തില്‍ സ്വര്‍ണ്ണമാല ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ വിനോദ് മൊഴി നല്‍കി.
പ്രതി 2022 ഫെബ്രുവരി ഏഴിന് നാലര പവന്‍ തൂക്കമുളള ദളപതി മോഡലിലുള്ള മാല പ്രതി തന്റെ ഫൈനാന്‍സില്‍ 92,000 രൂപക്ക് പണയം വച്ചിരുന്നതായി തിരുനെല്‍വേലി ലവഞ്ചിപുരം സ്വദേശിയും തമിഴ്നാട് അഞ്ചു ഗ്രാമം ഭാരത് ഫിനാന്‍സ് ഉടമയുമായ പളനിസ്വാമി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണമാല പണയം വയ്ക്കാന്‍ എത്തിയപ്പോള്‍ പ്രതിയുടെ വലത് കൈയിലെ മുറിവ് കെട്ടി വച്ചിരുന്നതായും 12-ാം തീയതി പോലീസ് പ്രതിയുമായി എത്തി പണയം വച്ചിരുന്ന മാല എന്റെ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തിരുന്നെന്നും സാക്ഷി കോടതിയെ അറിയിച്ചു.
*കടയ്ക്കുളളില്‍ മൃതദേഹം മൂടി ഇട്ടിരുന്നെന്ന് കടയുടമ.*
വിനീതയുടെ മൃതദേഹം തന്റെ കടയ്ക്കുളളിലെ കാര്‍ഷെഡില്‍ മണലരിക്കുന്ന അരിപ്പയും,ഫ്ളക്സ് ഷീറ്റും ഇട്ട് മൂടിയ നിലയിലാണ് കാണപ്പെട്ടെന്നും കടയുടമയും നാലാഞ്ചിറ സ്വദേശിയുമായ തോമസ് മാമന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ചെടി വാങ്ങാന്‍ കടയിലെത്തിയ ഉപഭോക്താവ് കടയ്ക്കുളളില്‍ ആരെയും കാണുന്നില്ലെന്ന് ഫോണ്‍ ചെയ്ത് അറിയിച്ചപ്പോഴാണ് താന്‍ കടയിലെത്തിയതെന്നും കോടതിയെ അറിയിച്ചു. സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെ കൂട്ടി തിരച്ചില്‍ നടത്തുമ്പോഴാണ് ചെടിച്ചട്ടികളുടെ ഇടയില്‍ മൂടിയിട്ട നിലയില്‍ വിനീതയുടെ മൃതദേഹം കണ്ടത്. താന്‍ വിനീതയുടെ മൃതദേഹം കാണുമ്പോള്‍ വിനീത സ്ഥിരമായി ധരിക്കാറുണ്ടായിരുന്ന മാല അവരുടെ കഴുത്തില്‍ ഉണ്ടായിരുന്നില്ലെന്നും തോമസ് മാമന്‍ മൊഴി നല്‍കി.
സംഭവ ദിവസം രാവിലെ 11.32 ന് വിനീത കൊല്ലപ്പെട്ട് കിടന്ന കടയുടെ ഭാഗത്തേക്ക് പ്രതി നടന്ന് പോകുന്നതിന്റെയും 11.54 മണിയോടെ മടങ്ങി വന്ന് ഒരു ഓട്ടോ റിക്ഷ കൈകാണിച്ച് കയറി മുട്ടട ഭാഗത്തേക്കും പോകുന്ന ദൃശ്യങ്ങള്‍ അമ്പലനഗര്‍ പത്മനാഭ പവ്വര്‍ ടൂള്‍സ് സ്ഥാപനത്തിലെ സി. സി.ടി.വി യില്‍ പതിഞ്ഞത് പോലീസ് മുമ്പാകെ സ്ഥാപനത്തിന്റെ ഉടമ ഹാജരാക്കിയിരുന്നു.
കൃത്യ ദിവസം ഉച്ചക്ക് 12 മണിയോടുകൂടി അമ്പല നഗര്‍ സാന്ത്വനം ആശുപത്രിക്ക് സമീപത്ത് നിന്നും ഒരാള്‍ തന്റെ അട്ടോ റിക്ഷ കൈകാണിച്ച് കയറിയെന്നും, ആ സമയം അയാളുടെ ഷര്‍ട്ടില്‍ രക്തം പുരണ്ടിരുന്നുവെന്നും, മുട്ടട പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപം അയാള്‍ ഇറങ്ങിയെന്നും തമിഴും മലയാളവും കലര്‍ന്ന ഭാഷയിലാണ് അയാള്‍ സംസാരിച്ചിരുന്നതെന്നുമുള്ള ആട്ടോറിക്ഷാ ഡ്രൈവര്‍ ബൈജുവിന്റെ മൊഴി കേസ്സില്‍ നിര്‍ണ്ണായകമായി. സംഭവ ദിവസം പ്രതി നഗരസഭയുടെ കീഴില്‍ മുട്ടടയുളള കുളത്തില്‍ കുളിക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് തന്നെ സമീപിച്ചതായി മുട്ടട അലപ്പുറം കുളത്തിന് സമീപം താമസിക്കുന്ന സിജിന്‍ ജേക്കബ്ബ് സക്കറിയ മൊഴി നല്‍കി. കോവിഡ് കാലമായതിനാല്‍ കുളത്തിന്റെ വാതിലുകള്‍ അടച്ചിരുന്നതായും സാക്ഷി മൊഴി നല്‍കി. കുളത്തിന് സമീപത്ത് നിന്ന് രാജേന്ദ്രന്‍ ഒരു സ്‌കൂട്ടറിന്റെ പുറകില്‍ ലിഫ്റ്റ് ചോദിച്ച് കയറി പരുത്തിപ്പാറ ഭാഗത്തേക്ക് പോകുന്നത് തന്റെ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യത്തില്‍ കണ്ടതായി സമീപത്തെ കോര്‍ഡിയല്‍ പ്രോപ്പര്‍ട്ടീസ് ജീവനക്കാരനും മൊഴി നല്‍കി.
പ്രതി പരുത്തിപാറ ജംഗ്ഷന്‍ വഴി കേശവദാസപുരം ഭാഗത്തേക്ക് ഒരു സ്‌കൂട്ടറിന്റെ പുറകിലിരുന്ന് പോകുന്ന ദൃശ്യങ്ങള്‍ പരുത്തിപ്പാറയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി യില്‍ ക്യാമറയില്‍ നിന്നും, കേശവദാസപുരത്തു നിന്നും ഉള്ളൂര്‍ റോഡേ പ്രതി അതേ സ്‌കൂട്ടറില്‍ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ ഉള്ളൂരിന് സമീപം പഴയ കാറുകള്‍ വില്‍ക്കുന്ന ജെനുവിന്‍ കാര്‍ സ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറകളില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. പ്രതി സംഭവ ദിവസം ഉച്ചക്ക് 12.30 ന് പേരൂര്‍ക്കട ജില്ലാ ആശുപത്രിക്ക് മുന്നിലൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളും , രാത്രി 7.30 ന് ചികിത്സ തേടി ആശുപത്രിയിലേക്ക് വരുന്ന ദൃശ്യങ്ങളും ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ശേഷം ആശുപത്രിക്ക് സമീപമുളള തന്റെ താമസ സ്ഥലത്ത് എത്തിയ പ്രതി സന്ധ്യക്ക് ആശുപത്രിയില്‍ ചികിത്സ തേടി എന്നതായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
*പ്രതിയെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിടഉടമ.*
വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വെളളമഠം സ്വദേശിയുമായ രാജേന്ദ്രനെ തിരുനെല്‍വേലി കാവല്‍ കിണറിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
2014 -ല്‍ തമിഴ്നാട് ആരുല്‍വാമൊഴി സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി കാവല്‍ക്കിണറിലെ രാജദുരൈയുടെ കെട്ടിടത്തില്‍ രാജേന്ദ്രന്‍ വാടകക്ക് താമസിച്ചിരുന്നത്.
രാജേന്ദ്രനെ ഭയന്ന് അയാള്‍ താമസിച്ചിരുന്ന മുറിക്ക് സമീപത്ത് താമസിക്കുവാന്‍ ആള്‍ക്കാര്‍ ഭയന്നിരുന്നെന്ന് സാക്ഷി രാജദുരൈ കോടതി മുമ്പാകെ മൊഴി നല്‍കിയിരുന്നു.
2021 ഡിസംബറില്‍ തിരുവനന്തപുരത്ത് ജോലി അന്വേഷിച്ച് പോകുന്നു എന്ന് പറഞ്ഞ് പോയ പ്രതി 2022 ഫെബ്രുവരി 10ന് എത്തി 9000 രൂപ വാടക ഇനത്തില്‍ തന്നു. 11-ാം തീയതി കേരള പോലീസ് എത്തി രാജേന്ദ്രനെ പിടികൂടുകയും രാജേന്ദ്രന്റെ മുറി പരിശോധിക്കുകയും ചെയ്തു. മുറിയില്‍ നിന്ന് അഞ്ചുഗ്രാമും ഭാരത് ഫൈനാന്‍സില്‍ സ്വര്‍ണ്ണം പണയം വച്ച പണയകാര്‍ഡും തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സിച്ച രേഖകളും പോലീസ് കണ്ടെടുത്തിരുന്നു. രാജേന്ദ്രന്‍ തനിക്ക് നല്‍കിയ വാടക പേരൂര്‍ക്കട പോലീസിന് മുമ്പില്‍ ഹാജരാക്കിയതായും സാക്ഷി മൊഴി നല്‍കി.
https://www.facebook.com/Malayalivartha