ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഹമ്മദാബാദും ലക്നൗവും പുതിയ ടീമുകൾ; 2022 സീസണ്‍ മുതല്‍ പത്തു ടീമുകൾ മാറ്റുരയ്ക്കും; അദാനി ഗ്രൂപ്പിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ടീമുകൾ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അഹമ്മദാബാദ്, ലക്നോ എന്നിവ പുതിയ ടീമുകളാവും. 2022 സീസണ്‍ മുതല്‍ ഈ ടീമുകള്‍ ഐപിഎല്ലിലുണ്ടാവും. പുതിയ രണ്ട് ടീമുകള്‍ക്കായി നടന്ന ലേലത്തില്‍ ആര്‍പി സഞ്ജീവ് ഗോയങ്ക (ആര്‍പിഎസ്ജി) ഗ്രൂപ്പ്, അന്താരാഷ്ട്ര ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സിയായ സിവിസി കാപിറ്റല്‍ എന്നിവയാണ് പുതിയ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി.
ആര്‍പി സഞ്ജീവ് ഗോയങ്ക (ആര്‍പിഎസ്ജി) ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക ലേലം വിളിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 7090 കോടി രൂപയുടെ ടെന്‍ഡര്‍ സമര്‍പിച്ച ആര്‍പിഎസ്ജി ഗ്രൂപ്പ് ലക്നൌ ഫ്രാഞ്ചൈസി സ്വന്തമാക്കി. 5166 കോടിയുടെ ലേലം വിളിച്ച സിവിസി കാപിറ്റല്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി.
അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് തുടങ്ങിയവരും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവര്‍ക്ക് ടീമുകളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. 10 കക്ഷികളാണ് തിങ്കളാഴ്ച ദുബായില്‍ നടന്ന ലേലത്തില്‍ പങ്കെടുത്തത്. അഹമ്മദാബാദ്, ലക്നൗ എന്നിവയ്ക്ക് പുറമെ കട്ടക്ക്, ധര്‍മ്മശാല, ഗുവാഹത്തി, ഇന്‍ഡോര്‍ എന്നീ നാല് നഗരങ്ങളും ഫ്രാഞ്ചൈസികള്‍ക്കായി പരിഗണിച്ചിരുന്നു.
നേരിട്ടോ കണ്‍സോര്‍ഷ്യങ്ങള്‍ മുഖേനയോ ആണ് വിവധ കമ്ബനികള്‍ ലേലത്തില്‍ പങ്കെടുത്തത്. പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അദാനി ഗ്രൂപ്പ്, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹിന്ദുസ്ഥാന്‍ മീഡിയ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കാപ്രി ഗ്ലോബല്‍ എന്നിവരും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഐറേലിയ കമ്ബനി ലിമിറ്റഡ് തുടങ്ങിയവയും ലേലത്തില്‍ പങ്കാളികളായി.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പ്രതിനിധീകരിച്ചിരുന്ന ഏജന്‍സിയായ റിതി സ്പോര്‍ട്സ് മാനേജ്മെന്റും രണ്ട് പുതിയ ഐപിഎല്‍ ടീമുകളില്‍ ഒന്നിനായി ലേലത്തില്‍ പങ്കെടുത്തു.
ലേലത്തില്‍ പങ്കെടുക്ക എല്ലാ കക്ഷികളോടും അവരുടെ യോഗ്യതകള്‍ തെളിയിക്കുന്നതും ലേലത്തുക അടങ്ങിയതുമായ രണ്ട് കവറുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) അതിന്റെ ലീഗല്‍ ഓഡിറ്റ് ഉദ്യോഗസ്ഥരും ആദ്യം യോഗ്യതാപത്രങ്ങള്‍ പരിശോധിക്കുമെന്നും അതിന് ശേഷം മാത്രമേ ലേലത്തുക രേഖപ്പെടുത്തിയ രണ്ടാമത്തെ കവര്‍ തുറക്കൂ എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായി 7000 കോടി മുതല്‍ 10000 കോടി രൂപ വരെ ചിലവഴിക്കപ്പെടുമെന്നാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. തുടക്കത്തില്‍ 22 കമ്ബനികള്‍ 10 ലക്ഷം രൂപയുടെ ടെന്‍ഡര്‍ രേഖ എടുത്തെങ്കിലും പത്ത് കക്ഷികള്‍ മാത്രമാണ് ലേലം വിളിച്ചത്. 2000 കോടി രൂപയാണ് പുതിയ ടീമുകളുടെ അടിസ്ഥാന വില.
https://www.facebook.com/Malayalivartha