ജസ്റ്റിസ് ഫോര്‍ സഞ്ജു സാംസണ്‍ ട്രെന്‍ഡിങ്; സെലക്ടര്‍മാരുടെ അവഗണനക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കഴിഞ്ഞദിവസമാണ് ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടി-20 ടീമിനെ ബി.സി.സി.ഐ പ്രഖാപിച്ചത്. പുതിയ കോച്ചിനേയും ക്യാപ്റ്റനെയും എല്ലാം നിയമിച്ച് വൻ അഴിച്ചുപണിക്കാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്. ടി-20 ലോകകപ്പ് ടീമിലുണ്ടായിരുന്ന നിരവധി താരങ്ങൾ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ടീമിൽ ഇടംനേടാതെ വന്നപ്പോൾ. ഐ.പി എല്ലിൽ തിളങ്ങിയ ഒരുകൂട്ടം താരങ്ങൾക്ക് ടീമിൽ അവസരവും ലഭിച്ചിരുന്നു. ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, റുതുരാജ് ഗെയ്ക്വാദ്, വെങ്കിടേഷ് അയ്യര്‍ എന്നിവരാണ് ടീമിലെത്തിയത്.
അതേസമയം ടീമിൽ ഏവരും പ്രതീക്ഷിച്ചിരുന്ന മലയാളി താരം സഞ്ജു സാംസന് അവസരം ലഭിച്ചതുമില്ല. ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ബി.സി.സി.ഐക്കെതിരെ സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ഐ.പി.എല്ലില്‍ ഒരുസെഞ്ച്വറിയും രണ്ട് അര്‍ധശതകവുമടക്കം 484 റണ്‍സ് സ്കോര്‍ ചെയ്ത സഞ്ജുവിനെ ടീമിലെടുക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇഷാന്‍ കിഷനെ രണ്ടാം വിക്കറ്റ് കീപ്പറുടെ റോളില്‍ നിലനിര്‍ത്തിയതോടെ സഞ്ജു പുറത്താവുകയായിരുന്നു. സഞ്ജുവിനെതിരെ സെലക്റ്റര്മാര് കാണിച്ച നീതിനിഷേധത്തിനെതിരെ ട്വിറ്ററിൽ ജസ്റ്റിസ് ഫോർ സഞ്ജു ക്യാമ്പയിൻ ട്രെൻഡിങ്ങിൽ ഇടംനേടിക്കഴിഞ്ഞു. സഞ്ജുവിന്റെ മലയാളി ആരാധകർ മാത്രമല്ല ഉത്തരേന്ത്യൻ ആരാധകരും സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം സഞ്ജുവും പ്രതികരണവുമായി രംഗത്ത് എത്തി. ഇന്ത്യ, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ജഴ്സികളില്‍ നടത്തിയ അസാമാന്യ ഫീല്‍ഡിങ് പ്രകടനങ്ങളുടെ ചിത്രങ്ങളാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തലക്കെട്ടുകള്‍ ഇല്ലാതെയായിരുന്നു പോസ്റ്റ്. തന്നെ അങ്ങനെ എളുപ്പം പുറത്താക്കാനാകില്ലെന്ന് സഞ്ജു പറയാതെ പറയുകയാണെന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്.
https://www.facebook.com/Malayalivartha

























