ഇനി ഒരേയൊരു കടമ്പ... ഷമി നടത്തിയത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബോളിങ് പ്രകടനം; വിക്കറ്റ് വേട്ടയില്‍ ഷമി ഒന്നാമത്; പത്തില്‍ പത്തും ജയിച്ച് ടീം ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം; അരികെ കിരീടം; ഇന്നത്തെ വിജയിയെ ഇന്ത്യ ഫൈനലില്‍ നേരിടും

വാങ്കഡെയിലെ ബാറ്റിംഗ് പിച്ചില്‍ സൂപ്പര്‍താരമായി മുഹമ്മദ് ഷമി. വാങ്കഡേയില്‍ കണ്ടത് ഇന്ത്യന്‍ നിരയുടെ ബാറ്റിങ് ഷോ മാത്രമല്ല, മുഹമ്മദ് ഷമിയെന്ന ലോകോത്തര ബോളറുടെ സംഹാര താണ്ഡവം കൂടിയാണ്. കിവീസ് ബാറ്റിങ് നിരയെ മുഴുവനായയും കൂടാരം കയറ്റിയ മത്സരത്തില്‍, പത്തില്‍ ഏഴു വിക്കറ്റും നേടിയത് ഷമിയാണ്. ഏകദിനത്തില്‍ മറ്റൊരു ഇന്ത്യക്കാരനും പറയാനില്ലാത്ത നേട്ടം.
ടൂര്‍ണമെന്റിലെ ആദ്യ നാല് മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലിരുന്ന ഷമി, സെമിയടക്കം കളിച്ച ആറ് മത്സരങ്ങളില്‍നിന്നായി 23 വിക്കറ്റു നേടി വിക്കറ്റു വേട്ടക്കാരില്‍ ഒന്നാമനാവുകയും ചെയ്തു. ഈ ലോകകപ്പില്‍ ഷമിയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഒരു തവണ നാല് വിക്കറ്റും ഷമി വീഴ്ത്തി. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ മാത്രമാണ് ഷമിക്ക് വിക്കറ്റ് നേടാനാവാത്തത്.
ഓസീസ് സ്പിന്നര്‍ ആഡം സാംപ ഈ പട്ടികയില്‍ (22 വിക്കറ്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദില്‍ഷന്‍ മധുഷങ്ക (21), ഷഹീന്‍ അഫ്രീദി (18), ജെറാള്‍ഡ് കോട്സീ (18), ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര (18) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഇന്നിംഗ്സ് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബോളര്‍ കൂടിയായി ഷമി. നാല് വിക്കറ്റ് നേടിയപ്പോള്‍ തന്നെ താരത്തെ തേടി നേട്ടമെത്തി. ഇപ്പോള്‍ 53 വിക്കറ്റുണ്ട് ഷമിക്ക്. കേവലം 17 ഇന്നിംഗ്സില്‍ നിന്നാണ് ഷമി ഇത്രയും വിക്കറ്റെടുത്തത്. ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് മറികടന്നത്. 19 ഇന്നിംഗ്സില്‍ നിന്നായിരുന്നു സ്റ്റാര്‍ക്കിന്റെ നേട്ടം. മുന്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗ (25), ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട് (28) എന്നിവരാണ് മറ്റുതാരങ്ങള്‍.
മാത്രമല്ല, ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഷമി. മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രോ (71), മുത്തയ്യ മുരളീധരന്‍ (68), മിച്ചല്‍ സ്റ്റാര്‍ക്ക് (59), ലസിത് മലിംഗ (56), വസിം അക്രം (55), ട്രന്റ് ബോള്‍ട്ട് (53) എന്നിവരാണ് 50ല്‍ കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. ഇന്ന് ഇന്ത്യ ആദ്യ വീഴ്ത്തിയ നാല് വിക്കറ്റുകളും ഷമിക്കായിരുന്നു. ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13), കെയ്ന്‍ വില്യംസണ്‍ (69), ടോം ലാഥം (0) എന്നീ മുന്‍നിര ബാറ്റര്‍മാരെയാണ് ഷമി ആദ്യം മടക്കിയത്. പിന്നീട് ഡാരില്‍ മിച്ചല്‍ (134), ടിം സൗത്തി (9), ലോക്കി ഫെര്‍ഗൂസണ്‍ (6) എന്നിവരേയും കൂടാരം കയറ്റി. 9.5 ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്താണ് ഷമി ഏഴ് പേരെ പുറത്താക്കിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന സഹീര്‍ ഖാന്റെ റെക്കോര്‍ഡും (21) ഷമി മറികടന്നു.
വാങ്കഡെയില്‍ ബുധനാഴ്ച നടന്ന ഒന്നാം സെമിയില്‍ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ ജയിച്ച് അപരാജിത കുതിപ്പു തുടരുകയാണ് ടീം ഇന്ത്യ. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ സെഞ്ചറിയും ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ ശതകവും ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി. 50 ഓവറില്‍ 397 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ന്യൂസീലന്‍ഡിന്റെ മറുപടി ഇന്നിങ്‌സ് 327ല്‍ അവസാനിച്ചു. ഏഴ് കിവീസ് ബാറ്റര്‍മാരെ പുറത്താക്കിയ ഷമിയാണ് കളിയിലെ താരം. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ ജേതാവുമായി ഇന്ത്യ ഞായറാഴ്ച ഫൈനലില്‍ ഏറ്റുമുട്ടും.
ഒരു വിജയത്തിനപ്പുറം ലോക കിരീടം ഇന്ത്യയെ കാത്തിരിക്കുകയാണ്. ഫൈനലില്‍ ജയിച്ചാലും തോറ്റാലും ലോകകപ്പ് സ്വന്തമാക്കാന്‍ പൂര്‍ണ അര്‍ഹതയുള്ള ഒരു ടീം ഉണ്ടെങ്കില്‍ അത് ഇന്ത്യ മാത്രമാണെന്നു പറയേണ്ടിവരും. പ്രാഥമിക ഘട്ടത്തിലെ ഇന്ത്യയുടെ പ്രകടനങ്ങള്‍ അത്രയേറെ കരുത്തുറ്റതാണ്. എല്ലാ കളികളും ജയിച്ചാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ വരെയെത്തിയത്. അതില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, കരുത്തരായ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങള്‍ക്കൊപ്പം ബാറ്റര്‍മാരും ബോളര്‍മാരും കഠിനാധ്വാനം ചെയ്തപ്പോള്‍ ഇന്ത്യ അനായാസം ഫൈനല്‍ വരെയെത്തി.
ബാറ്റിങ്ങില്‍ കോലിയുടെ മേധാവിത്വമായിരുന്നു ഭൂരിഭാഗം മത്സരങ്ങളില്‍. ലോകകപ്പില്‍ ഇതുവരെയുള്ള പത്ത് കളികളില്‍നിന്ന് കോലി നേടിയത് മൂന്ന് സെഞ്ചറികളും അഞ്ച് അര്‍ധ സെഞ്ചറികളും. ബോളിങ്ങില്‍ മുഹമ്മദ് ഷമിയും സിറാജും ജസ്പ്രീത് ബുമ്രയും തങ്ങളുടെ റോള്‍ ഗംഭീരമാക്കി. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന ഷമി 6 കളികളില്‍ 23 വിക്കറ്റുകളുമായി പേസ് യൂണിറ്റിനെ മുന്നില്‍നിന്നു നയിച്ചു.
ന്യൂസീലന്‍ഡിനെതിരായ ഏഴു വിക്കറ്റുകളോടെ ലോകകപ്പില്‍ വേഗത്തില്‍ 50 വിക്കറ്റുകള്‍ പിന്നിടുന്ന താരമെന്ന റെക്കോര്‍ഡും ഷമി സ്വന്തമാക്കി. ഓസീസിനെ വീഴ്ത്തി തുടങ്ങിയ ഇന്ത്യ സെമിയില്‍ കിവീസിനെ തോല്‍പിച്ച് ഫൈനലുറപ്പിച്ചു. ഇനി ഫൈനലിനുള്ള കാത്തിരിപ്പാണ്.
https://www.facebook.com/Malayalivartha






















