ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയും....

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയും.ഇന്ന് നടന്ന സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 49.4 ഓവറില്‍ 212 റണ്‍സില്‍ ഒതുക്കിയശേഷം 47.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു ഓസീസ്. ഇത് എട്ടാം തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിലെത്തുന്നത്. അഞ്ചുതവണ കിരീടം നേടിയിട്ടുണ്ട്.
ഡേവിഡ് മില്ലറുടെ (101) ഒറ്റയാന്‍ പോരാട്ടത്തിലൂടെയാണ് ദക്ഷിണാഫ്രിക്ക 212 റണ്‍സിലെത്തിയത്. 47 റണ്‍സെടുത്ത ക്‌ളാസനും 19 റണ്‍സടിച്ച കോറ്റ്‌സെയ്ക്കുമാണ് മില്ലറെ അല്‍പ്പമെങ്കിലും സഹായിക്കാന്‍ പറ്റിയത്. 116 പന്തുകളില്‍ എട്ടുഫോറുകളും അഞ്ച് സിക്‌സുകളുമടങ്ങുന്നതായിരുന്നു മില്ലറിന്റെ സെഞ്ച്വറി. ഓസീസിനായി സ്റ്റാര്‍ക്കും കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതവും ഹേസല്‍വുഡും ട്രാവിസ് ഹെഡും രണ്ട് വിക്കറ്റ് വീതവും നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് കാലുറപ്പിക്കും മുന്നേ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ആദ്യ ഓവറിന്റെ അവസാന പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംപ ബൗമയെ (0) മിച്ചല്‍ സ്റ്റാര്‍ക്ക് കീപ്പര്‍ ഇന്‍ഗിലിസിന്റെ കയ്യിലെത്തിക്കുമ്പോള്‍ ഒരു റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
14 പന്തുകള്‍ നേരിട്ട് മൂന്ന് റണ്‍സ് മാത്രമെടുത്ത ഡി കോക്ക് ആറാം ഓവറില്‍ ഹേസല്‍വുഡിന്റെ പന്തില്‍ കമ്മിന്‍സിന് പിടിനല്‍കി മടങ്ങുമ്പോള്‍ എട്ടുറണ്‍സിലെത്തിയിരുന്നതേയുണ്ടായിരുന്നുള്ളൂ.
റാസീ വാന്‍ഡര്‍ ഡസനും (6), എയ്ഡന്‍ മാര്‍ക്രമും (10) ചേര്‍ന്ന് അല്‍പ്പനേരം ചെറുത്തുനോക്കിയെങ്കിലും 11-ാം ഓവറില്‍ മാര്‍ക്രമിനെ സ്റ്റാര്‍ക്കിന്റെ ബൗളിംഗില്‍ ഉജ്ജ്വലമായ ക്യാച്ചിലൂടെ വാര്‍ണര്‍ മടക്കിഅയച്ചതും 12-ാം ഓവറില്‍ വാന്‍ഡര്‍ ഡസനെ ഹേസല്‍വുഡ് സ്മിത്തിന്റെ കയ്യിലെത്തിച്ചതും ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമായിമാറി.ഇതോടെ അവര്‍ 12 ഓവറില്‍ 24/4 എന്ന പരിതാപകരമായ നിലയിലേക്ക് മാറി.
ഈ സ്‌കോറില്‍ ക്രീസില്‍ ഒരുമിച്ച ക്‌ളാസനും മില്ലറും ചേര്‍ന്ന് പതിയെ ടീമിനെ മുന്നോട്ടുനയിച്ചു.17-ാം ഓവറിലാണ് ദക്ഷിണാഫ്രിക്ക 50 റണ്‍സിലെത്തിയത്. നൂറിലെത്താന്‍ 28-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ 31-ാം ഓവറില്‍ ടീം സ്‌കോര്‍ 119ല്‍ നില്‍ക്കവേ അടുത്തടുത്ത പന്തുകളില്‍ ക്‌ളാസനെയും മാര്‍ക്കോ ജാന്‍സനെയും (0) ട്രാവിസ് ഹെഡ് പുറത്താക്കിയതോടെ ചരട് വീണ്ടും ഓസീസിന്റെ കയ്യിലെത്തി. ക്‌ളാസന്‍ ബൗള്‍ഡായപ്പോള്‍ ജാന്‍സന്‍ എല്‍.ബിയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് അല്‍പ്പനേരം ജെറാഡ് കോറ്റ്‌സെ (19) മില്ലര്‍ക്ക് പിന്തുണ നല്‍കി. 44-ാം ഓവറില്‍ കമ്മിന്‍സ് കോറ്റ്സെയേയും 47- ഓവറില്‍ സ്റ്റാര്‍ക്ക് കേശവ് മഹാരാജിനെയും പുറത്താക്കി. അടുത്ത ഓവറില്‍ സെഞ്ച്വറി തികച്ച മില്ലര്‍ കമ്മിന്‍സിന്റെ പന്തില്‍ ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കി മടങ്ങി. അവസാന ഓവറിലാണ് റബാദ (10) പുറത്തായത്.
മറുപടിക്കിറങ്ങിയ ഓസീസിനെ ആറോവറില്‍ 60 റണ്‍സിലെത്തിച്ച് മികച്ച തുടക്കം നല്‍കിയാണ് ഏഴാം ഓവറില്‍ വാര്‍ണര്‍(29) പുറത്തായത്. 18 പന്തുകളില്‍ ഒരു ഫോറും നാലുസിക്‌സുകളും വാര്‍ണര്‍ പായിച്ചിരുന്നു. മാര്‍ക്രം വാര്‍ണറെ ബൗള്‍ഡാക്കിയപ്പോള്‍ അടുത്ത ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ റബാദ ഡക്കാക്കി വിട്ടു. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന് അര്‍ദ്ധസെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് സ്മിത്തിനൊപ്പം 14-ാം ഓവറില്‍ ടീമിനെ 100 കടത്തി. 106ലെത്തിയപ്പോള്‍ പക്ഷേ ഹെഡ് വീണു .48 പന്തുകളില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും നേടിയ ഹെഡിനെ കേശവ് മഹാരാജ് ബൗള്‍ഡാക്കുകയായിരുന്നു.
തുടര്‍ന്ന് ലാബുഷേയ്‌നും (18) സ്മിത്തും (30) ചേര്‍ന്ന് പതിയെ മുന്നോട്ടുനീങ്ങിയെങ്കിലും 22-ാം ഓവറില്‍ തബാരേസ് ഷംസി റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ലാബുഷേയ്‌നെ എല്‍.ബിയില്‍ കുരുക്കി. 24-ാം ഓവറില്‍ ഗ്‌ളെന്‍ മാക്‌സ്വെല്ലിനെ അതിമനോഹരമായൊരു പന്തിലൂടെ ഷംസി ബൗള്‍ഡാക്കുകകൂടി ചെയ്തതോടെ ഓസീസ് കടുത്ത സമ്മര്‍ദ്ദത്തിലായി. 34-ാം ഓവറില്‍ കോറ്റ്സെയെ ഉയര്‍ത്തിയടിച്ച് സ്മിത്തും കൂടാരം കയറിയപ്പോള്‍ ഓസീസ് 174/6 എന്ന നിലയിലായി. 193ല്‍ വച്ചാണ് ഇന്‍ഗിലിസിനെ (28) കോറ്റ്‌സെ പുറത്താക്കിയത്.
https://www.facebook.com/Malayalivartha






















