കൊഹ്ലിയുടെ ഇരട്ട സെഞ്ച്വറി മികവിൽ ഇന്ത്യക്ക് 405 റണ്‍സ് ലീഡ്
നാഗ്പൂര്‍ ടെസ്റ്റില്‍ മൂന്നാം ദിനം ഇന്ത്യക്ക് 405 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. നായകന്‍ വിരാട് കോഹ്‍ലിയുടെ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ആറു വിക്കറ്റിന് 610 റണ്‍സ് എന്ന വമ്ബന്‍ സ്കോറിലെത്തിയ ടീം ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാല് ബാറ്റ്സ്മാന്മാര് മൂന്നക്കം കടന്ന ഒന്നാം ഇന്നിങ്സില്‍ നിരവധി റെക്കോര്‍ഡുകളും പിറന്നു.
രണ്ടു വിക്കറ്റിന് 312 റണ്‍സ് എന്ന നിലയില്‍ നിന്ന് മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് പുജാരയുടെ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ദിനം തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്ന പുജാര (143), ഷനാകയുടെ യോര്‍ക്കറില്‍ കളംവിട്ടു. തൊട്ടുപിന്നാലെ രണ്ടക്കം പൂര്‍ത്തിയാക്കാതെ രഹാനെയും കൂടാരം കയറിയത് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും, നായകന്‍ കോഹ്‍ലിയുടെ ശക്തമായ ബാറ്റിങ്ങില്‍ ഇന്ത്യന്‍ സ്കോര്‍ കുതിക്കുകയായിരുന്നു. കൂട്ടിന് വെടിക്കെട്ട് താരം രോഹിത് ശര്‍മയും ചേര്‍ന്നതോടെ സ്കോര്‍ 600 കടത്താന്‍ പ്രയാസമായില്ല.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോഹ്‍ലി 267 പന്തുകളിലാണ് 213 റണ്‍സ് നേടിയത്. കോഹ്‍ലിയുടെ കൂടെ രോഹിത് ശര്‍മയും ചേര്‍ന്നതോടെ ഇന്ത്യയുടെ ലീഡ് കുതിച്ചുയര്‍ന്നു. രോഹിത് ശര്‍മക്ക് ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള അവസരവും ലീഡ് 400 കടത്താനുമുള്ള സാഹചര്യം കണക്കു കൂട്ടിയായിരുന്നു കോഹ്‍ലിയുടെ ഡിക്ലയര്‍ പ്രഖ്യാപനം വന്നത്.
രോഹിത് ശര്‍മ പുറത്താവാതെ 102 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി നേരത്തെ ഓപ്പണര്‍ മുരളി വിജയ്‍(128)യും ശതകം സ്വന്തമാക്കിയിരുന്നു. മൂന്നാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ച ശ്രീലങ്ക നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെടുത്തിട്ടുണ്ട് . എസ് സമരവിക്രമ (0) ആണ് പുറത്തായത്.നേരത്തെ, ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 205 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആര്‍. അശ്വിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ലങ്കയെ തകര്‍ത്തത്.
https://www.facebook.com/Malayalivartha