ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ; ടോട്ടൻഹാമിനും ആഴ്സണലിനും തകർപ്പൻ ജയം, യുണൈറ്റഡ്-ചെൽസി മത്സരം ഗോൾരഹിത സമനിലയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ടോട്ടൻഹാമിനും ആഴ്സണലിനും ലിവർപൂളിനും ജയം. വമ്പൻ പോരാട്ടമായ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
ലെസ്റ്റർ സിറ്റിയുടെ മൈതാനത്തു നടന്ന മത്സരത്തിൽ ലെസ്റ്ററിന് വേണ്ടി യൂറി തിലമെൻസ് ഗോൾ നേടി ലീഡ് എടുത്തെങ്കിലും ആഴ്‌സണൽ മൂന്ന് ഗോൾ മടക്കി വിജയം കൈപ്പിടിയിലൊതുക്കി. ആഴ്‌സണലിന് വേണ്ടി പ്രതിരോധനിര താരം ഡേവിഡ് ലൂയിസാണ് ഗോളടി തുടങ്ങി വെച്ചത്.
39-ആം മിനിറ്റിലായിരുന്നു ഗോൾ. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി മാറ്റി അലക്സാണ്ടർ ലക്കസാറ്റെ ആഴ്സണലിന്റെ ലീഡ് ഉയർത്തി. 52-ആം മിനിറ്റിൽ നിക്കോളാസ് പെപ്പെ മൂന്നാം ഗോൾ നേടി ആഴ്സണലിന്റെ വിജയത്തിന് മധുരം ഇരട്ടിയാക്കി.
ടോട്ടൻഹാമിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബേൺലിയെ അവർ തകർത്തത്. ഗാരെത് ബെയിൽ ഇരട്ടഗോളും ഹാരി കെയ്ൻ,ലൂക്കാസ് മോറ എന്നിവർ ഓരോ ഗോളും വീതം നേടി.
കളി ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ബെയ്ൽ ബേൺലിയുടെ ഗോൾവല കുലുക്കി. പതിനഞ്ചാം മിനിറ്റിൽ ഹാരി കെയ്ൻ 28 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് ബേൺലി ഗോൾകീപ്പർ നിക്ക് പോപ്പിന് തടയാനായില്ല.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം വിരസമായ സമനിലയിൽ കലാശിച്ചു. 58 ശതമാനം ബോൾ പോസെഷനും 18 ഷോട്ട്സോടെയും ചെൽസിയാണ് കളിക്കണക്കിൽ മുന്നിൽ നിന്നത്.
ഷെഫീൽഡ് യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന് ആശ്വാസ ജയം. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ലിവർപൂളിന്റെ ആദ്യജയമാണ് ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിന് എതിരെ നേടിയത്.
എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. ഒരു ഗോൾ കുർട്ടിസ് ജോൺസ് നേടിയപ്പോൾ ഒരെണ്ണം ഷെഫീൽഡ് യുണൈറ്റഡ് താരം കീൻ ബ്രയാനിന്റെ സെൽഫ് ഗോളായിരുന്നു.
നിലവിൽ 12 പോയിന്റ് ലീഡോടെ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha