എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരംഗമായിരുന്നു

അവസാനം ആ പ്രഖ്യാപനം വന്നു. അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരം അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. പിതാവിൻറെ മരണത്തിന് പിന്നാലെ താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന സൂചന മെസ്സി നൽകിയിരുന്നു.
അർജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ടെന്നും, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നുവെന്നും മെസി പറയുന്നു. ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്സിക്കായി ഞാൻ സർവ്വതും നൽകിയിട്ടുണ്ട്. അർജന്റീനക്കാരൻ എന്ന നിലയിൽ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാൻ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളിൽ കൂടുതലായി ഒപ്പം നിൽക്കും. അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു. 21 വർഷത്തെ സ്നേഹത്തിന് നന്ദി- രാജ്യത്തിനായി 2022 ലോകകപ്പ് നേടിയ ടീമിന്റെ നായകൻ വിരമിക്കൽ കുറിപ്പിൽ പറയുന്നു.
തൻറെ 39ആം വയസിൽ ആണ് 21 വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് മെസിയുടെ പടിയിറക്കം. 207 മത്സരങ്ങളിൽ 125 ഗോൾ നോടിയ മെസി 2008 ഒളിമ്പികസിൽ സ്വർണം, 2021,2024 കോപ്പ അമേരിക്കയിൽ കിരീടം എന്നിവയും രാജ്യത്തിനായി സ്വന്തമാക്കി. കിരീടങ്ങളുടെ നാളുകളിൽ അല്ല, അതിനു മുൻപും ടീമിനായി എല്ലാം നൽകി, ഇനിയും നൽകാൻ ഒന്നുമില്ല. വരുന്ന തലമുറയിലെ മികച്ച യുവതാരങ്ങൾക്ക് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്നും താരം വ്യക്തമാക്കി. തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കുടുംബത്തിനും കോച്ചുകൾക്കും സഹതാരങ്ങൾക്കും ആരാധകർക്കും താരം നന്ദി പറഞ്ഞു. ഇനിമുതൽ ഗാലറിയിലിരുന്ന് ഒരു സാധാരണ ആരാധകനായി അർജന്റീനയ്ക്കായി ശബ്ദമുയർത്തുമെന്നും പറഞ്ഞാണ് താരം തന്റെ വിടവാങ്ങൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഒരു പന്തിലേക്ക് ലോകത്തിന്റെ മുഴുവൻ കണ്ണുകളെയും തളച്ചിടാൻ കഴിഞ്ഞ അപൂർവ പ്രതിഭ.. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഫുട്ബോൾ മൈതാനങ്ങളിൽ അദ്ഭുതങ്ങൾ രചിച്ച ലയണൽ ആന്ദ്രെസ് മെസ്സി ഒടുവിൽ ആ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു – രാജ്യാന്തര ഫുട്ബോളിൽ നിന്നുള്ള വിടവാങ്ങൽ. നീലയും വെള്ളയും വരയുള്ള കുപ്പായത്തിൽ ഇനി ആ പത്താം നമ്പറുകാരൻ ഉണ്ടാകില്ലെന്ന വാർത്ത ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളിൽ എന്നും ഒരു നൊമ്പരമായി നിലനിൽക്കും. 207 മത്സരങ്ങൾ, 125 ഗോളുകൾ, ആഗ്രഹിച്ചതെല്ലാം നേടിക്കൊടുത്ത ഒരു ലോകകപ്പും രണ്ടു കോപ്പ അമേരിക്ക കിരീടങ്ങളും... വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും സ്വന്തം നെഞ്ചകം പിടയുന്ന വേദനയോടെയാണ് അയാൾ വിടപറയുന്നത്. ‘‘ഇത് എന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന തീരുമാനമാണ്, എങ്കിലും മുന്നോട്ട് പോകാൻ ഇതാണ് ശരിയായ സമയം’’ എന്ന് മെസ്സി കുറിച്ചപ്പോൾ ഒരു കളിക്കാരന്റെ വിരമിക്കലിനപ്പുറം ഒരു യുഗത്തിനാണ് ഇവിടെ അവസാനമാകുന്നത്.
മെസ്സിയുടെ രാജ്യാന്തര കരിയർ ഒരു സുന്ദരമായ കെട്ടുകഥയായിരുന്നില്ല. മറിച്ച്, വീഴ്ചകളിൽനിന്നു വീണ്ടും ഉയർന്നുവന്ന ഒരു മനുഷ്യന്റെ പോരാട്ടമായിരുന്നു. 2005ൽ ഹംഗറിക്കെതിരെ 18-ാം വയസ്സിൽ ആദ്യ മത്സരത്തിൽതന്നെ ചുവന്ന കാർഡ് വാങ്ങി കണ്ണീരോടെ മൈതാനം വിട്ട ആ ചെറുപ്പക്കാരനിൽ ഒരു ലോകം മുഴുവൻ പ്രതീക്ഷയർപ്പിച്ചിരുന്നു, അന്ന് മെസ്സി കളിച്ചത് കേവലം കേവലം 47 സെക്കൻഡ്. എന്നാൽ പിൽക്കാലം പീപ്പിൾസ് ഗെയിം എന്നറിയപ്പെടുന്ന ഫുട്ബോളിലെ ദൈവത്തിന്റെ അനന്തരാവകാശിയായി അയാളെ ആരാധകർ വാഴ്ത്തി. എന്നാൽ, പ്രതിഭയുടെ കൊടുമുടിയിലായിരുന്നപ്പോഴും വിധിയും കളിമൈതാനങ്ങളും അയാളോട് നിരന്തരം ക്രൂരത കാണിച്ചുകൊണ്ടേയിരുന്നു.
2014 ലോകകപ്പ് ഫൈനലിൽ ജർമനിക്ക് മുന്നിൽ തകർന്നുവീണ നിമിഷം, 2015ലും 2016ലും കോപ്പ അമേരിക്ക ഫൈനലുകളിലെ ദാരുണമായ തോൽവികൾ... രാജ്യത്തിനായി കിരീടമൊന്നുമില്ല എന്ന സങ്കടം ഒരു മുറിവായി മെസ്സിയുടെ നെഞ്ചിൽ കിടന്നു നീറി. 2016ലെ കോപ്പ ഫൈനലിലെ തോൽവിക്ക് ശേഷം, മനംനൊന്ത് ‘‘എനിക്ക് ഇനി ഇത് സാധിക്കില്ല’’ എന്ന് പറഞ്ഞ് മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച നിമിഷം ഫുട്ബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാനാവില്ല. അന്ന് റൊസാരിയോയിലെ തെരുവുകളിൽ കുഞ്ഞുങ്ങൾ പോലും കരഞ്ഞു, ഒരു രാജ്യം മുഴുവൻ അയാളോട് തിരിച്ചുവരാൻ യാചിച്ചു.
തോൽവിയെ ഭയന്ന് ഓടിയൊളിക്കാനല്ല, മറിച്ച് അതിനെ അതിജീവിച്ച് കൊടുമുടി കയറാനാണ് ഇതിഹാസങ്ങൾ ജനിക്കുന്നത്. ആരാധകരുടെ സ്നേഹത്തിന് മുന്നിൽ മനസ്സ് മാറി മെസ്സി തിരിച്ചെത്തി. അർജന്റീന എന്ന രാജ്യത്തിന് വേണ്ടി, അവിടുത്തെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒരു കിരീടം നേടുക എന്നത് മെസ്സിയുടെ മാത്രം സ്വപ്നമായിരുന്നില്ല, അയാളുടെ ജീവിത ദൗത്യമായിരുന്നു.
2021ലെ കോപ്പ അമേരിക്ക ഫൈനൽ അതിനുള്ള ഉത്തരമായിരുന്നു. ബ്രസീലിന്റെ മണ്ണിൽ, റിയോ ഡി ജനീറോയിലെ ചരിത്രപ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന കിരീടമുയർത്തിയപ്പോൾ, മൈതാനത്ത് മുട്ടുകുത്തിനിന്ന് കരഞ്ഞ മെസ്സിയെ ലോകം കണ്ടു. 28 വർഷത്തെ അർജന്റീനയുടെ കാത്തിരിപ്പ് അവസാനിച്ച നിമിഷം! ‘‘എന്റെ ഹൃദയത്തിൽ തറച്ചിരുന്ന മുള്ളാണ് ഞാൻ എടുത്തുമാറ്റിയത്,’’ എന്ന് വിതുമ്പലോടെ മെസ്സി അന്ന് പറഞ്ഞു. അവിടെ തുടങ്ങി മെസ്സിയുടെയും അർജന്റീനയുടെയും സുവർണ്ണ കാലഘട്ടം.
2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ അധ്യായമായി മാറാൻ കാരണം മെസ്സി എന്ന ഒറ്റ മനുഷ്യന്റെ നിശ്ചയദാർഢ്യമായിരുന്നു. ഓരോ കളിയിലും തന്റെ സമ്പൂർണ ആധിപത്യം പുലർത്തിയ അയാൾ അർജന്റീനയെ ഫൈനലിലേക്ക് നയിച്ചു. ഫ്രാൻസിനെതിരായ ആവേശകരമായ ഫൈനലിൽ കിരീടം ഉയർത്തുമ്പോൾ, ഫുട്ബോൾ എന്ന കളി തന്നെ ആ മഹാന്മാന് മുന്നിൽ പ്രണാമം അർപ്പിക്കുകയായിരുന്നു. ഫുട്ബോൾ ലോകത്ത് നേടാനൊന്നുമില്ലാത്തവിധം അയാൾ പൂർണനായി. കേവലം ട്രോഫികൾ മാത്രമല്ല, ഒരു തലമുറയ്ക്ക് മുഴുവൻ പ്രത്യാശയുടെ വെളിച്ചമായി മാറാൻ ആ പത്താം നമ്പറുകാരന് സാധിച്ചു.
രണ്ടാം കോപ്പ അമേരിക്ക കിരീടവും നേടി, വീണ്ടുമൊരു ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ട ശേഷം, ഒപ്പം സ്വന്തം പിതാവിന്റെ വേർപാടിന്റെ ആഘാതത്തിലും നിലനിൽക്കുമ്പോഴാണ് മെസ്സി തന്റെ വിടപറയൽ തീരുമാനത്തിലേക്ക് എത്തുന്നത്. ‘‘ഞാൻ എന്റെ എല്ലാം നൽകി. ഇനിയൊന്നും നൽകാൻ ബാക്കിയില്ല.,’’ എന്ന് പറയുമ്പോൾ ആ വാക്കുകളിൽ നിറഞ്ഞത് ഒഴിഞ്ഞുമാറലല്ല, മറിച്ച് തന്റെ കടമ പൂർത്തിയാക്കിയ ഒരു യോദ്ധാവിന്റെ ആത്മസംതൃപ്തിയാണ്.
പന്തുകൊണ്ട് മൈതാനത്ത് കവിത രചിച്ച മാന്ത്രികനാണ് മെസ്സി. ഡ്രൈബിളിങ്ങിലൂടെ എതിരാളികളെ കാഴ്ചക്കാരാക്കിയും, കാണാൻ പോലും കഴിയാത്ത കോണുകളിലേക്ക് പാസുകൾ നൽകിയും ഫ്രീക്കിക്കുകളിലൂടെ വല കുലുക്കിയും അയാൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നമ്മെ അമ്പരപ്പിച്ചു. മെസ്സി എന്നത് ഒരു കളിക്കാരന്റെ മാത്രം പേരായിരുന്നില്ല, കളി കാണുന്ന ഓരോ മനുഷ്യനും ലഭിച്ച ആനന്ദമായിരുന്നു.
ഇനിയും അർജന്റീനയുടെ നീലയും വെള്ളയും കുപ്പായത്തിൽ ആ പത്താം നമ്പർ ഉണ്ടായേക്കാം. പക്ഷേ, അതിൽ ആ മാന്ത്രികസ്പർശം ഇനി ഉണ്ടാകില്ല. മെസ്സി ഇല്ലാത്ത അർജന്റീന ദേശീയ ടീമിനെക്കുറിച്ച് ചിന്തിക്കാൻ പോലും ആരാധകർക്ക് പ്രയാസമാണ്. എങ്കിലും, കണ്ണീരോടെയല്ലാതെ ഈ ഇതിഹാസത്തിന് വിട നൽകാനാവില്ല. കളിമൈതാനങ്ങളിൽ നിങ്ങൾ നൽകിയ അളവറ്റ സന്തോഷങ്ങൾക്ക്, അവിസ്മരണീയമായ ഓർമകൾക്ക്, തോറ്റയിടത്തുനിന്ന് എങ്ങനെ ജയിച്ചു കയറണമെന്ന് പഠിപ്പിച്ചതിന്... നന്ദി ലയണൽ ആന്ദ്രെസ് മെസ്സി! ഫുട്ബോൾ ഉള്ളടത്തോളം കാലം നിങ്ങളുടെ പേര് ലോകത്തിന്റെ ഹൃദയമിടിപ്പായി നിലനിൽക്കും.
"https://www.facebook.com/Malayalivartha



























