ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഉപയോഗിച്ച ബസില്‍ നിന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഉപയോഗിച്ച ബസില്‍ നിന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു.ചണ്ഡീഗഢ് പോലീസ് നടത്തിയ പരിശോധനയിലാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. രണ്ട് ബുള്ളറ്റ് ഷെല്ലുകളാണ് ബസിനുള്ളില്‍നിന്ന് കണ്ടെടുത്തത്.
ശ്രീലങ്കന്‍ താരങ്ങള്‍ ചണ്ഡീഗഡിലെ ഹോട്ടലില്‍നിന്ന് മൊഹാലിയിലെ മൈതാനത്തേക്കു പോയത് ഈ സ്വകാര്യബസിലായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചു പരിശോധന നടത്തി.
ബസ് ഹോട്ടല്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്ത് ഐ.ടി. പാര്‍ക്ക് പോലീസ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചണ്ഡീഗഢിലെ ‘താര ബ്രദേഴ്‌സ്’ എന്ന സ്ഥാപനത്തില്‍നിന്ന് വാടകയ്‌ക്കെടുത്ത സ്വകാര്യ ബസാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇതേ ബസ് ഒരു വിവാഹ ചടങ്ങിന്റെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിരുന്നതായും വിവരമുണ്ട്. വടക്കേ ഇന്ത്യയില്‍ വിവാഹച്ചടങ്ങുകളുടെ ഭാഗമായി ആഘോഷ വെടിവയ്പുകള്‍ നടത്തുന്നതിന് നിരോധനമുണ്ടെങ്കിലും ഇപ്പോഴും ഇത് നടക്കാറുണ്ട്. ഇതേത്തുടര്‍ന്ന് ബസിന്റെ ഡ്രൈവറെയും ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha