യുക്രെയിൻ - റഷ്യ സംഘർഷം; റഷ്യക്ക് കായിക ലോകത്തിന്റെ വിലക്ക്
യുക്രെയ്നില്‍ അധിനിവേശം നടത്തി ലോക മനഃസാക്ഷിയെ ഞെട്ടിച്ച റഷ്യക്ക് കായിക ലോകത്തിന്റെ വിലക്ക്.ഫുട്ബാള്‍ വിലക്കുമായി ഫിഫ തുടക്കമിട്ട ദൗത്യമാണ് മറ്റ് ഫെഡറേഷനുകളും ഏറ്റെടുത്തത്. ലോക സോക്കര്‍ സമിതിയായ ഫിഫയും യൂറോപ്യന്‍ സംഘടനയായ യുവേഫയും റഷ്യയെ മാത്രമല്ല, റഷ്യന്‍ ടീമുകളെയും എല്ലാ മത്സരങ്ങളില്‍നിന്നും വിലക്കി.
2022ലെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും വിലക്ക് ബാധകമാക്കി. പോളണ്ടുമായി ഈ മാസം 24ന് യോഗ്യത മത്സരം നടക്കാനിരിക്കെയാണ് നടപടി. യൂറോപ ലീഗില്‍ സ്പാര്‍ടക് മോസ്കോയും ലീപ്സിഷും തമ്മില്‍ നടക്കേണ്ട കളിയും ഇതോടെ മുടങ്ങും. ലീപ്സിഷ് നേരിട്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചതായും യുവേഫ അറിയിച്ചു. ഹോക്കിയിലും റഷ്യക്ക് വിലക്ക് ബാധകമാക്കിയിട്ടുണ്ട്. രാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷന് റഷ്യയെയും സഖ്യകക്ഷിയായ ബെലറൂസിനെയും എല്ലാ മത്സരങ്ങളിലും വിലക്കിയിട്ടുണ്ട്.
ബാഡ്മിന്റണ്‍ ലോക വേദിയായ ബി.ഡബ്ല്യു.എഫും റഷ്യന്‍ താരങ്ങളെ വിലക്കുന്നതായി അറിയിച്ചിട്ടുണ്ട്. റഷ്യന്‍ അത്ലറ്റുകളെയും ഒഫിഷ്യലുകളെയും രാജ്യാന്തര വേദികളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞ ദിവസം രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. യുക്രെയ്ന് ജനതക്ക് ഐക്യദാര്‍ഢ്യമറിയിക്കാനും റഷ്യയെ ഒറ്റപ്പെടുത്തി അധിനിവേശത്തില്‍നിന്ന് പിന്മാറ്റം സാധ്യമാക്കാനും ഇതു സഹായകമാകുമെന്നും ഒളിമ്ബിക് കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha