മുത്തങ്ങ കാടും കാണാം... കാറ്റും കോടമഞ്ഞും ആസ്വദിക്കുകയുമാവാം
മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.
ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്.
കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി. ഒരു വിനോദസഞ്ചാര സീസണ്‍കൂടി പിറക്കുന്നതോടെ വയല്‍ നാടിന്റെ കാഴ്ചകളിലൂടെ ഒരു യാത്ര.
സുല്‍ത്താന്‍ബത്തേരി ഗുണ്ടല്‍പേട്ട് റോഡ് ഇതില്‍ നമ്മുടെ വയനാട്ടുകാരുടെ പൈതൃക സ്വത്തായ മുത്തങ്ങ ഫോറസ്റ്റിനുള്ളിലെ റബറൈസ്ഡ് ഹൈവേയിലൂടെയുള്ള യാത്ര നല്ല സുഖമുളള ഒരു അനുഭവം തന്നെയാണ്. പച്ച പുതച്ച് തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ മരങ്ങളും മുളം കാടുകളും ശുദ്ധമായ വായുവും ഇളം കാറ്റും, ഇടക്ക് ഞാന്‍ പോയിട്ട് നീ പോയാ മതി എന്ന ജാഡയുമായി റോഡ് ക്രോസ്സ് ചെയ്യുന്ന കൊമ്പനും കാട്ടിയും, യാത്രക്കാര്‍ക്ക് കൗതുകമാകുന്ന കുയിലും മയിലും മാനും വാനരന്‍മാരും ഒക്കെ ഒന്ന് കാണേണ്ട കാഴ്ച്ച തന്നെയാണ്.
അതിനെല്ലാം പുറമെ ഗുണ്ടല്‍പേട്ട എത്തിയാല്‍ മനസ്സിന് കുളിര്‍മയേകുന്ന ഏക്കറുകണക്കുള്ള പൂ കൃഷിയും ഒക്കെ അതിമനോഹരം ആണ്. മറുനാട്ടില്‍ നിന്നാണ് മലയാള നാട്ടിലേക്ക് ഓണമെത്തുന്നത്. ചുട്ടുപൊള്ളുന്ന മണ്ണില്‍ വെന്തുരുകിയ പച്ചക്കറി മുതല്‍ ഓണപ്പൂക്കള്‍ വരെയും കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നു. ഓണം ഒരുക്കുന്നതിന്റെ തകൃതിയായ തയ്യാറെടുപ്പുകളിലാണ് കന്നഡയുടെയും തമിഴിന്റെയും അതിര്‍ത്തികള്‍ പങ്കിടുന്ന വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ചുവന്ന നാട്;ഗുണ്ടല്‍പേട്ട.
ആര്‍ക്കോവേണ്ടി മണ്ണില്‍ ഇഴഞ്ഞു ജീവിക്കുന്ന ഒരു പറ്റം കര്‍ഷകരുടെ ഗ്രാമം. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും പലതരം നിറം പുതപ്പിക്കുന്നവര്‍. നൂറ് ഏക്കര്‍ മണ്ണിന് ഉടമയായ ജന്മി കന്നുകാലി കൂട്ടത്തിനെ മേച്ചുനടക്കുന്ന,ചിലപ്പോള്‍, ഭൂമുഖത്തെ ഏകസ്ഥലം. മാറ്റിയിടാന്‍ ഉടുതുണിക്ക് മറുതുണി ഇല്ലാത്തവര്‍. തലമുട്ടുന്ന ഗുഡികളില്‍ സ്വപ്നങ്ങളില്ലാതെ കാലത്തെ തോല്‍പ്പിക്കുന്നവര്‍. ഇവിടെയാണ് വടക്കന്‍ കേരളത്തിന്റെ ഓണം ഒരുങ്ങുന്നത്.
ചെമ്പട്ടണിഞ്ഞു നില്‍ക്കുകയാണ് ഗുണ്ടല്‍പ്പേട്ടയിലെ ചെണ്ടുമല്ലിപ്പാടങ്ങളിപ്പോള്‍. മാനത്തേക്ക് മുഖം നോക്കി സൂര്യകാന്തി പൂക്കളും ഇടകലരുന്നതോടെ വിനോദ സഞ്ചാരികളുടെ താഴ്‌വാരമായിരിക്കുന്നു ഇന്ന് ഈ വശ്യമനോഹര കന്നഡ ഗ്രാമം.
വേനലില്‍ ചുട്ടുപൊള്ളുന്ന കൃഷിയിടമാകെ മഴയുടെ കുളിരില്‍ പൂപ്പാടമായി മാറുമ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ആവേശത്തിലാണ്. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ ഹെക്ടര്‍ കണക്കിന് പാടങ്ങളാണ് ഇവിടെയുളളത്.
തെക്കന്‍ കാറ്റില്‍ ഉലയുന്ന പൂപ്പാടങ്ങള്‍ നേരില്‍ കാണാന്‍ വിദൂരത്ത് നിന്നുപോലും വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നു. ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കള്‍ കയറ്റി അയക്കുന്നതിലൂടെ നല്ലൊരു വരുമാനമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എ.വി.ടി കമ്പനിയുടെ പെയിന്റ് ഫാക്ടറിയിലേക്ക് ലോഡുകണക്കിന് പൂക്കളാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്.
ഒരു വിള കൃഷി കഴിഞ്ഞാല്‍ മറ്റൊരു കൃഷിക്ക് ഒരു ഇടവേളയുണ്ടാകും. ഇക്കാലത്താണ് ഗ്രാമീണര്‍ പച്ചക്കറി കൃഷി നടത്തുക. ഇവിടെ വിളവെടുപ്പ് തുടങ്ങുമ്പോളേക്കും മലയാളികളായ കച്ചവടക്കാരാണ് ഓടിയെത്തുക. തക്കാളി മുതല്‍ ബീറ്റ് റൂട്ടും വെള്ളരിയുമെല്ലാം അവര്‍ക്ക് വേണം. ഒന്നിനും കിലോയ്ക്ക് അഞ്ചുരൂപയില്‍ കൂടാനും പാടില്ല. വിലപേശാന്‍ മിടുക്കരായ മലയാളികളും ഇവരുടെ കണ്ണീരിനും കഷ്ടപ്പാടുകള്‍ക്കും ചില്ലറ തുട്ടുകളാല്‍ വിലയിട്ടു നല്‍കും. അതിര്‍ത്തി കടന്നാല്‍ അഞ്ചിരട്ടി വിലയിട്ട പച്ചക്കറി വാങ്ങാന്‍ നാട്ടില്‍ മലയാളികള്‍ കാത്തുനില്‍ക്കുന്നുണ്ടാകും.
ഓണമെത്തിയാല്‍ കച്ചവടക്കാര്‍ കൂടും. ഇവര്‍ക്കിടയിലെ മത്സരം കൃഷിക്കാര്‍ക്ക് അല്‍പ്പം ആശ്വാസമാണ്. വില അല്‍പ്പം കൂട്ടിയെടുക്കാന്‍ കച്ചവടക്കാര്‍ വരുന്ന ഓണക്കാലം അതുകൊണ്ടാണ് അവര്‍ക്കും ദേശീയ ഉത്സവമായി മാറിയത്.
https://www.facebook.com/Malayalivartha