ഇറക്കുമതി ചെയ്ത വിദേശ മണൽ വിൽപ്പന എളുപ്പമാകില്ല
വിദേശ മണൽ ഇറക്കുമതി ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുങ്ങുമ്പോഴും വിപണി കണ്ടെത്തുക എളുപ്പമാകില്ലെന്ന് മുൻ അനുഭവങ്ങൾ തെളിയിക്കുന്നു. മുമ്പ് കൊച്ചി തുറമുഖം വഴി സ്വകാര്യ കമ്പനി കംബോഡിയയിൽ നിന്നും ഇറക്കുമതി ചെയ്ത 1.65 ലക്ഷം ടൺ മണൽ വിറ്റഴിക്കാൻ വർഷങ്ങൾ വേണ്ടിവന്നു. വാങ്ങാനാളില്ലാത്തതാണ് കാരണം. ആയിരക്കണക്കിനു ടൺ മണലാണ് വർഷങ്ങളോളം വില്ലിങ്ഡൻ ഐലൻഡിൽ തുറമുഖ മേഖലയ്ക്കു പുറത്തു കൂട്ടിയിട്ടത്. കഴിഞ്ഞ മാസമാണു മണൽ പൂർണമായും വിറ്റഴിക്കാനായത്.
പുഴമണൽ ദൗർലഭ്യമുള്ളതിനാൽ നിർമാണ മേഖലയിൽനിന്നു വൻതോതിൽ ആവശ്യക്കാരെത്തുമെന്നു പ്രതീക്ഷിച്ച് 2013ലും 2014ലുമായാണു ചെന്നൈ ആസ്ഥാനമായ കമ്പനി മണൽ ഇറക്കുമതി ചെയ്തത്. എന്നാൽ, വില കൂടുതലാണെന്നു ചൂണ്ടിക്കാട്ടി നിർമാണമേഖലയിലുള്ളവർ താൽപര്യം കാണിക്കാഞ്ഞതിനാൽ വിൽപന വൈകി. വിദേശ മണലിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക മറ്റൊരു കാരണമായി. ദീർഘകാലം തുറമുഖത്തു കെട്ടിക്കിടന്ന മണൽ പോർട് ട്രസ്റ്റിന്റെ നേതൃത്വത്തിൽ മണൽ ഇറക്കുമതി ഏജൻസികളും നിർമാണ മേഖലയിലെ വിവിധ സംഘടനകളും ചേർന്നു നടത്തിയ നിരന്തരശ്രമത്തിനൊടുവിലാണ് വിൽപന നടന്നത്.
കുറഞ്ഞ വിലയ്ക്കു ഗുണനിലവാരമുള്ള വിദേശ മണൽ ലഭ്യമാക്കിയാൽ മാത്രമേ വിൽപന നടക്കാൻ സാധ്യതയുള്ളു. അതേസമയം, വിദേശ മണലിന്റെ വിപണി ഉറപ്പില്ലെങ്കിലും വീണ്ടും കൊച്ചി തുറമുഖം വഴി മണൽ ഇറക്കുമതി ചെയ്യാൻ ചില ഏജൻസികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കുറി, മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണു ശ്രമം. മുൻപു ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ നിന്നു മണൽ ഇറക്കുമതി ചെയ്തിരുന്നു.
വിദേശ മണലിനെക്കാൾ നിർമാണ മേഖല താൽപര്യപ്പെടുന്നതു പാറമണൽ (ക്വാറി മണൽ) ഉപയോഗിക്കുന്നതിനാണ്. മണലിനേക്കാൾ വില കുറവാണെന്നതും ഏത് ഉപയോഗത്തിനും ആവശ്യമായ രീതിയിൽ ലഭിക്കുമെന്നതുമാണ് ആകർഷണ ഘടകങ്ങൾ. വൻകിട കമ്പനികൾ മുതൽ ചെറുകിട ക്വാറികൾ വരെ ക്വാറി മണൽ ലഭ്യമാക്കുന്നുണ്ട്. കോൺക്രീറ്റിനും ഭിത്തി പ്ലാസ്റ്റർ ചെയ്യുന്നതിനുമൊക്കെ വ്യത്യസ്ത തരിവലുപ്പമുള്ള ക്വാറി മണൽ ലഭ്യമാണ്. കൊച്ചി മെട്രോ പോലുള്ള വൻകിട പദ്ധതികളുടെ നിർമാണത്തിനുപോലും ക്വാറി മണലാണ് ഉപയോഗിക്കുന്നത്.
കൊച്ചി, കൊല്ലം തുറമുഖങ്ങൾ വഴി മണൽ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷയുമായാണു സ്വകാര്യ കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുള്ളത്. ഈ അപേക്ഷകളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു യോഗം വിളിച്ച് അനുകൂല തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha