ബന്ധുക്കളുടെയും പരിചയക്കാരുടെയുംപേരില്‍ വ്യാജ അക്കൗണ്ട് തയ്യാറാക്കി, പ്രധാനമന്ത്രിയുടെ മുദ്ര വായ്പ പദ്ധതിപ്രകാരം തട്ടിപ്പ് ; കോട്ടയം കോടിമത ബാങ്ക് ഓഫ് ബറോഡയില്‍ അസിസ്റ്റന്റ് മാനേജര്‍ തട്ടിയത് കോടികള്‍
വ്യാജരേഖകള്‍ ചമച്ച് ഒരുകോടിയിലേറെ രൂപയുടെ മുദ്ര വായ്പ തട്ടി അസിസ്റ്റന്റ് മാനേജര്‍. ബന്ധുക്കളുടെയും പരിചയക്കാരുടെയുംപേരില്‍ വ്യാജരേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോട്ടയം കോടിമത ബാങ്ക് ഓഫ് ബറോഡയില്‍ വായ്പാവിഭാഗം അസിസ്റ്റന്റ് മാനേജരായിരുന്ന ഐന്‍സ്റ്റീന്‍ സെബാസ്റ്റ്യന്റെപേരിലാണ് കേസ്. സംഭവം പുറത്താകുന്നത് തിരിച്ചടവു മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് നടപടികളുടെ ഭാഗമായി നോട്ടീസ് ലഭിച്ചപ്പോൾ. പരാതിയില്‍ ബാങ്ക് അസിസ്റ്റന്റ് മാനേജരുടെപേരില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു.
പലപ്പോഴായി ഇയാള്‍ ബന്ധുക്കളുടെയും പരിചയക്കാരുടെയുംപേരില്‍ വ്യാജ അക്കൗണ്ട് തയ്യാറാക്കി, പ്രധാനമന്ത്രിയുടെ മുദ്ര വായ്പ പദ്ധതിപ്രകാരം പണമെടുത്തെന്നാണു പരാതി. തുകയെല്ലാം ഇതേബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. അവിടെനിന്നു ചെന്നൈയിലുള്ള സിനിമ, സീരിയല്‍, പരസ്യം എന്നിവ നിര്‍മ്മിക്കുന്നസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു മാറ്റി. എന്നാൽ സ്ഥാപനത്തില്‍ ഇയാളുടെ പങ്ക് എന്തെന്ന കാര്യം വ്യക്തമായിട്ടില്ല.
സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ പ്രധാനമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മുന്‍ മാനേജര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha