ഭവന നിര്‍മാണം: പട്ടിക വിഭാഗക്കാര്‍ക്ക് ധനസഹായം മൂന്നു ലക്ഷമാക്കി
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികളില്‍ പട്ടിക വിഭാഗക്കാര്‍ക്കുള്ള ധനസഹായം രണ്ടു ലക്ഷം രൂപയില്‍നിന്ന് മൂന്നു ലക്ഷമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച സംസ്ഥാന ഏകോപന സമിതിയാണ് തീരുമാനമെടുത്തത്.
പട്ടിക വിഭാഗം ഭവനങ്ങളില്‍ വിദ്യാര്‍ഥികളുണ്ടെങ്കില്‍ അവര്‍ക്കായി ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തില്‍ താഴെ ചെലവു വരുന്ന പഠനമുറി നിര്‍മിച്ചു നല്‍കണമെന്ന കിലയുടെ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം 31 വരെ നീട്ടി. നടപ്പു വര്‍ഷത്തെ പദ്ധതികള്‍ക്ക് ഭേദഗതിയുണ്ടെങ്കില്‍ 25നു മുന്‍പ് നടത്താനും അനുമതിയായി.
പട്ടികജാതി വികസന വകുപ്പ് ഈ സാമ്പത്തിക വര്‍ഷം മുതല്‍ നടത്തുന്ന ഭവന നിര്‍മാണത്തിനുള്ള ധനസഹായം രണ്ടു ലക്ഷത്തില്‍നിന്നു മൂന്നു ലക്ഷമാക്കിയതിനെ തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിലും വര്‍ധന ബാധകമാക്കിയത്. എന്നാല്‍, നേരത്തെ ഗഡുക്കള്‍ വാങ്ങിയവര്‍ക്ക് ബാക്കിയുള്ള തുകയില്‍ വര്‍ധന ആനുപാതികമായിരിക്കും.
സഹായ വര്‍ധന സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുമുണ്ട്. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഏറ്റവും കൂടുതല്‍ വീടുകള്‍ നല്‍കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്ദിര ഭവന പദ്ധതി (ഐഎവൈ) ആണ്. ഇതില്‍ കേന്ദ്ര വിഹിതം ഓരോ വീടിനും 70,000 രൂപ മാത്രമാണ്. നിലവില്‍ ഐഎവൈ വഴി പൊതുവിഭാഗത്തിനും പട്ടിക ജാതിക്കാര്‍ക്കും രണ്ടു ലക്ഷവും പട്ടിക വര്‍ഗക്കാര്‍ക്ക് 2.5 ലക്ഷവുമാണ് നല്‍കുന്നത്. കേന്ദ്ര വിഹിതം കഴിച്ചുള്ള തുക ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ 25 : 40 : 35 എന്ന അനുപാതത്തില്‍ അവരുടെ ഫണ്ടില്‍നിന്നാണ് നല്‍കേണ്ടത്.
ഇപ്പോഴത്തെ വര്‍ധന ഐഎവൈക്ക് ബാധകമാണോ എന്നു വ്യക്തമല്ല. വര്‍ധന ബാധകമാക്കിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രയാസത്തിലാകും. അധികം വേണ്ടിവരുന്ന പണം പട്ടികജാതി വികസന വകുപ്പോ സര്‍ക്കാരോ പ്രത്യേകമായി നല്‍കിയില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭവന പദ്ധതി അനിശ്ചിതത്വത്തിലായേക്കും. ശ്മശാനം, കളിസ്ഥലം എന്നിവയ്ക്ക് ഇനി പട്ടിക വിഭാഗത്തിന്റെ ഫണ്ട് വിനിയോഗിക്കാനാവില്ലെന്നും തീരുമാനമായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കൗണ്‍സലിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha