പരീക്ഷാക്കാലമെത്തി, ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം, ചട്ടം ലംഘിക്കുന്നവരെ കര്‍ക്കശമായി നേരിടുമെന്ന് കളക്ടര്‍
സംസ്ഥാനത്ത് പരീക്ഷക്കാലമെത്തി. ഈ സമയത്താണ് മിക്ക ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ ആഘോഷിക്കാറുള്ളത്. ആണ്ടിലൊരിക്കലെത്തുന്ന ഉത്സവങ്ങള്‍ക്ക് ഓരോവര്‍ഷം കഴിയുന്തോറും പൊലിമയും കൂടുന്നുണ്ട്. ക്ഷേത്രപ്പറമ്പില്‍ ഒതുങ്ങാതെ ചുറ്റുമുള്ള കരകളിലേക്കും ആഘോഷം വ്യാപിക്കുന്നതും ഇപ്പോള്‍ സര്‍വസാധാരണമാണ്. അനിയന്ത്രിതമായ ശബ്ദഘോഷമാണ് ഏത് ഉത്സവത്തിന്റെയും പൊതുവായ സ്വഭാവം.
പരീക്ഷയ്ക്ക് മുഷിഞ്ഞിരുന്നു പഠിക്കുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഉത്സവകാലം പറഞ്ഞറിയിക്കാനാകാത്ത ദുരിതകാലം കൂടിയാണ്. ഉച്ചഭാഷിണികള്‍ അലറുന്നതിനിടയിലിരുന്നുവേണം അവര്‍ക്ക് പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാന്‍. അന്തരീക്ഷ മലിനീകരണത്തില്‍ ശബ്ദശല്യവും ഉള്‍പ്പെടുമെന്ന് ഒട്ടും അറിയാത്തതുപോലെയാണ് നിലമറന്നുകൊണ്ടുള്ള അതിന്റെ പ്രയോഗം.
ഉച്ചഭാഷിണി ശല്യത്തിനെതിരെ കീഴ്‌കോടതികള്‍ മുതല്‍ പരമോന്നത കോടതിവരെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ നിരവധിയാണ്. എന്നാല്‍ അനുസരിക്കുന്നതിലേറെ അവയുടെ നഗ്‌നമായ ലംഘനമാണ് എവിടെയും കാണുന്നത്. സമൂഹത്തിന്റെ സ്വരൈജീവിതത്തെ ഭംഗപ്പെടുത്തുന്ന ഉച്ചഭാഷിണി ശല്യത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയരാറുണ്ടെങ്കിലും ശബ്ദശല്യം നിയന്ത്രിക്കാന്‍ കാര്യമായ ഇടപെടലുകള്‍ സാധാരണഗതിയില്‍ ഉണ്ടാകാറില്ല. ഈ പശ്ചാത്തലത്തിലാണ് തലസ്ഥാന ജില്ലയിലെ ശബ്ദശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ചാലോചിക്കാന്‍ ജില്ലാകളക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടിയത്.
ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാപകമായപ്പോഴാണ് ജില്ലാഭരണകൂടം ഇടപെട്ടത്. ജില്ലയിലെ മൈക്ക് ഓപ്പറേറ്റര്‍മാരും റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികളുമാണ് യോഗത്തില്‍ സംബന്ധിച്ചത്. പൊതുനിരത്തുകളില്‍ 75 ഡെസിബലിനും ജനവാസകേന്ദ്രങ്ങളില്‍ 65 ഡെസിബലിനും അകത്തായിരിക്കണം ഉച്ചഭാഷിണികളില്‍നിന്നുള്ള ശബ്ദമെന്ന് യോഗത്തില്‍ ധാരണയായിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാനേ പാടില്ല.
ചട്ടം ലംഘിക്കുന്നവരെ കര്‍ക്കശമായി നേരിടുമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്. നിയന്ത്രണം പാലിക്കാന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ തന്നെ സന്നദ്ധമായാല്‍ പ്രശ്‌നമില്ല. എന്നാല്‍ അധികാരം ഉപയോഗിച്ച് നിയമം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വിപരീത ഫലമാകും ചിലപ്പോള്‍ ഉണ്ടാവുക. ആഘോഷങ്ങള്‍ക്കിടയിലെ ഏത് ഇടപെടലും സംഘര്‍ഷത്തിലേക്കും വിചാരിച്ചിരിക്കാത്ത ഏറ്റുമുട്ടലുകളിലേക്കുമാകും എത്തുക. അങ്ങേയറ്റം കരുതലോടുകൂടി കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണിത്. അഭികാമ്യമായത് സംഘാടകരുടെ പൂര്‍ണസഹകരണം ഉറപ്പാക്കി ശബ്ദശല്യം പരമാവധി നിയന്ത്രിക്കുക എന്നതാണ്.
ഉത്സവകാലത്തെ ശബ്ദശല്യം കുട്ടികള്‍ക്കുമാത്രമല്ല പൊതുജനങ്ങള്‍ക്കും പലവിധത്തില്‍ ഉപദ്രവകാരിയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. വൃദ്ധജനങ്ങള്‍, രോഗികള്‍ അങ്ങനെ പലര്‍ക്കും ഉയര്‍ന്ന ശബ്ദം അരോചകം തന്നെയാണ്. എന്നാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നവര്‍ യാതൊരു പരിഗണനയും നല്‍കാതെയാണ് സ്ഥലകാലബോധമില്ലാതെ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ വീടുകളിലും പരീക്ഷ എഴുതുന്ന കുട്ടികളും സ്വാസ്ഥ്യം ആഗ്രഹിക്കുന്ന രോഗികളുമൊക്കെ കാണും. ആ നിലയ്ക്ക് ശബ്ദനിയന്ത്രണം പാലിക്കാന്‍ അവരെപ്പോലുള്ളവര്‍ക്ക് തന്നെ മുന്‍കൈയെടുക്കാവുന്നതാണ്. ആഘോഷങ്ങളുടെ പൊലിമ ഒട്ടും ചോരാതെ തന്നെ ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ.
ഉത്സവഘോഷങ്ങള്‍ സമൂഹത്തിന്റെ സന്തോഷത്തിനും ഒരുമയ്ക്കും വേണ്ടിയുള്ളതാകുമ്പോള്‍ ആര്‍ക്കും അലോസരമുണ്ടാകാത്തവിധം നടത്തിക്കൊണ്ടുപോകാനുള്ള ആര്‍ജവമാണ് സംഘാടകരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം വേണ്ടിവരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha