ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്റെ ജീവിതം ബോളിവുഡ് സിനിമയാകുന്നു; നമ്പി നാരായണനായി മാധവൻ

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്റെ ജീവിതം ബോളിവുഡ് സിനിമയാകുന്നു. ആര്‍.മാധവനാണ് നായകനായെത്തുന്നത്. ബിഗ് ബജറ്റില്‍ പ്രമുഖ കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുന്നത്.
1994ൽ ചാരവൃത്തി ആരോപിച്ച് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും അൻപതു ദിവസം ജയിലിൽ അടക്കുകയുമുണ്ടായി. ഐ.എസ്.ആർ.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം.
ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് രാജിവയ്‌ക്കേണ്ടി വന്നു. പിന്നീട് ഇദ്ദേഹം നിരപരാധിയാണന്നു മനസ്സിലാക്കി 1998-ൽ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
ഉദ്വോഗജനകമായ ഒട്ടേറെ സന്ദര്‍ഭങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ടുണ്ടായത്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കഴിഞ്ഞ ദിവസം നമ്പി നാരായണനും നടന്‍ മാധവനും പങ്കെടുത്തിരുന്നു.
ഓര്‍മളുടെ ഭ്രമണ പഥം എന്ന നമ്പി നാരായണന്റെ ജീവ ചരിത്രം എം.ടി.വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്തത്. ഈ പുസ്തകം അടിസ്ഥാനമാക്കിയായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. കൂടുതല്‍ വിവരങ്ങള്‍ വലിയൊരു ചടങ്ങിലൂടെ ഉടന്‍ പ്രഖ്യാപിക്കാനാണ് തീരുമാനം.
തന്റെ ശ്രദ്ധേയമായ ഹിന്ദി ചിത്രം രംഗ് ദേ ബസന്തിയുമായി ബന്ധപ്പെട്ട് ദ് ഷൂട്ടിങ് സ്‌ക്രിപ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മാധവനെത്തിയത്. സംവിധായകന്‍ ഓം പ്രകാശ് മെഹ്‌റയും സംബന്ധിച്ചു. ചാരക്കേസില്‍ പുതിയൊരു അന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിതെന്നും വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ ഏജന്‍സികളും ഉള്‍പെട്ട സമഗ്ര അന്വേഷണമാണ് ആവശ്യം. റിപ്പോര്‍ട്ട് വരുമ്പോള്‍ പല സത്യങ്ങളും പുറത്തുവരും. കള്ളക്കേസാണെന്നും കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞിരിക്കുന്നു. പുറത്തുള്ള ഏജന്‍സി ഇതിനെ ഉപയോഗിച്ചുവെന്ന് സംശയിക്കുന്നു.കെട്ടിച്ചമച്ചയാളുടെ ഉദ്ദേശ്യമെന്തെന്നു വ്യക്തമാകണം. ഐഎസ്ആര്‍ഒ തകര്‍ക്കണമെന്നായിരുന്നു അവരുടെ ലക്ഷ്യം. അതിലവര്‍ വിജയിക്കുകയും ചെയ്യണം. പുതിയ അന്വേഷണം നടത്തണം. കണ്ടുപിടിക്കുമ്പോൾ പല സത്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha