വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കും വിടപറഞ്ഞ് പത്മാവതി ജനുവരി 25ന് തിയേറ്ററുകളിൽ : ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതി കാണിക്കണം
ഏറെ വിവാദങ്ങൾക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ദീപിക പദുക്കോണ്‍ നായികയായെത്തുന്ന പത്മാവതി ജനുവരി 25ന് റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചില രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സിനിമക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഇൗ നിബന്ധന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചു.
നേരത്തെ മൂന്ന് ഉപാധികളാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്. പേര് 'പത്മാവത്' എന്നാക്കണമെന്നും ചിത്രത്തിലെ 26 രംഗങ്ങളില്‍ മാറ്റം വരുത്തണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതി കാണിക്കുകയും വേണമെന്നുള്ള ഉപാധികളും നിര്‍ദ്ദേശിച്ചിരുന്നു.
രജപുത്ര രാജ്ഞി റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രണ്‍വീര്‍ സിംഗാണ് അലാവുദ്ദീന്‍ ഖില്‍ജി. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിംഗിന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍ എത്തും.
ചിത്രം ഡിസംബര്‍ ആദ്യം റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന രാഷ്ട്രീയക്കാരുള്‍പ്പെടെ നിരവധി പേര്‍ സിനിമയ്ക്കെതിരേ രംഗത്തെത്തിയതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് നിര്‍മ്മാണ കമ്പനിയായ വയാകോം18.
https://www.facebook.com/Malayalivartha