ഓണസദ്യയ്ക്ക് അച്ചാർ വിളമ്പിയിട്ടാണോ അവിയൽ വിളമ്പുന്നത് അതോ അവിയൽ വിളമ്പിയിട്ടാണോ അച്ചാർ വിളമ്പുന്നത് ? ഊർമ്മിളാ ഉണ്ണിയോട് കുടുംബത്തിൽ പിറന്ന ചില "പോസിറ്റീവ് " ചോദ്യങ്ങൾ....
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലയ്ക്കുന്നില്ല. അപഹാസ്യമായ നിലപാടുകളുമായി സോഷ്യല്‍ മീഡിയയില്‍ പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ് നടി ഊർമ്മിളാ ഉണ്ണി.
എഎംഎംഎ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത് ഊര്‍മ്മിള ഉണ്ണിയാണ്. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഊർമിള ഉണ്ണിയുടെ നിലപാട് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകര്‍ ആരാഞ്ഞത്.
നിങ്ങളും ഒരു അമ്മയല്ലേ, മകളുടെ ഭാവിയിൽ ആശങ്കയില്ലേ? ഇത്തരം ഒരു സംഭവം നടന്നതിനെ എങ്ങനെയാണ് ഇങ്ങനെ കാണാൻ സാധിക്കുന്ന ചോദ്യത്തിന്, തീർത്തും പരിഹാസരൂപത്തിലുള്ള മറുപടിയാണ് നടിയിൽ നിന്നും ഉണ്ടായത്. അമ്മേ കാണണം, അമ്മേ.. അമ്മേ...ഒരു ഫോൺവരുന്നു നോക്കട്ട?എന്നീതരത്തിൽ അപഹാസ്യമായ പ്രതികരണമാണ് നടി നടത്തിയത്.
നടിയെ ആക്രമിച്ചതിനെക്കുറിച്ചുള്ള മറ്റുചോദ്യങ്ങൾക്ക്, വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്, മാധ്യമങ്ങൾ കുറച്ചുകൂടി പോസ്റ്റീവാകൂ, എന്റെ മകളുടെ ഷോർട്ട്ഫിലിമിനെക്കുറിച്ചൊക്കെ ചോദിച്ചുകൂടെ എന്നുള്ള ഉപദേശവും മറുചോദ്യവുമാണ് ലഭിച്ചത്.
ദിലീപിനെ തിരിച്ചെടുക്കാൻ ഊർമ്മിള ഉണ്ണിയാണ് കൂടുതൽ ആവേശം കാണിച്ചതെന്ന് കേട്ടല്ലോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനുള്ള വള്ളുവനാടൻ മറുപടി... അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ.... അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ ?അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! ഓണൊക്ക്യല്ലേ വരാൻ പോണേ..നിങ്ങള് ഓണത്തിന് സദ്യ വിളമ്പണേനെപ്പറ്റി ചോദിക്കൂ.. ഞാൻ മറുപടി പറയാം... എത്രയെത്ര പോസിറ്റീവായ കാര്യങ്ങള് കിടക്ക്ണൂ...ന്ന് ട്ടാ....
അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ മോഹന്‍ലാലിന്റെ സിനിമയെക്കുറിച്ച് ചോദിക്കൂ, ഓണത്തെക്കുറിച്ച് ചോദിക്കൂ എന്ന തരത്തില്‍ അപഹാസ്യമായ ഉത്തരങ്ങളാണ് നടി ഊര്‍മ്മിള ഉണ്ണിമാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. കൂട്ടത്തില്‍ താരസംഘടനയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഊർമ്മിളയുടെ പൊട്ടൻകളിയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരത്തിൽ ഊർമ്മിളയ്ക്ക് കിണ്ണം കാച്ചിയ ചോദ്യങ്ങളുമായി ആര്‍ജെ സലിം രംഗത്ത് വന്നിരിക്കുകയാണ്.
നിങ്ങളീ മാധ്യമ പ്രവർത്തകർക്ക് ഒരു ചുക്കുമറിയില്ല. ആ പാവം ഊർമിള ഉണ്ണിയെ എത്ര കരുണാരഹിതമായാണ് നിങ്ങൾ ഭേദ്യം ചെയ്തത്. കണ്ട് കണ്ണ് നിറഞ്ഞു പോയി ന്റെ കുട്ട്യേ. അതുകൊണ്ടു വരൂ, നമുക്ക് ഊർമ്മിളാ ഉണ്ണിയോട് കുടുംബത്തിൽ പിറന്ന ചില "പോസിറ്റീവ് " ചോദ്യങ്ങൾ ചോദിക്കാം. ഓക്കേ. 1. ഓണസദ്യയ്ക്ക് അച്ചാർ വിളമ്പിയിട്ടാണോ അവിയൽ വിളമ്പുന്നത് അതോ അവിയൽ വിളമ്പിയിട്ടാണോ അച്ചാർ വിളമ്പുന്നത് ? ഉപ്പേരി ഇലയുടെ ഇടത്താണോ അതോ വലത്താണോ വിളമ്പേണ്ടത് ?
2.സദ്യക്ക് ഇലയിടുമ്പോൾ തെക്കു നിന്നും പടിഞ്ഞാട്ടു നോക്കിയാണോ അതോ വടക്കു നിന്നും തെക്കോട്ട് നോക്കിയാണോ ഇല ഇടേണ്ടത് ? പരിപ്പിനു മുൻപ് സാമ്പാർ ഒഴിക്കുന്ന ചില തെണ്ടികളെക്കുറിച്ചു എന്താണ് അഭിപ്രായം ? അവരെ പപ്പടം വെച്ച് തച്ചു കൊല്ലേണ്ടതാണ് എന്ന ജനഹിതത്തെ മാനിക്കുന്നുണ്ടോ ? 3. അടപ്രഥമനിൽ തേങ്ങാപ്പാൽ ചേർക്കുന്നതാണോ ഉത്തമം അതോ പശുവിൻ പാലോ ? ആട്ടിൻ പാലിനെക്കുറിച്ചുള്ള ഭവതിയുടെ അഭിപ്രായം എന്താണ്?
സാമ്പാറിലെ മുരിങ്ങയ്ക്കാ ചെരിച്ചാണോ അതോ കിടത്തിയാണോ മുറിക്കേണ്ടത് ? ഉപ്പിടുമ്പോൾ ഡപ്പിയിൽ രണ്ടു തവണയാണോ അതോ മൂന്നു തവണയാണോ തട്ടേണ്ടത് ? അങ്ങനെ ഓണത്തിന്റെ മറ്റു ടിപ്പണികൾ എന്തെല്ലാമാണ് ? 5. ഇക്കയുടേം എട്ടന്റേം എത്ര പടം ഭവതി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുണ്ട് ? ബാൽക്കണി ആയിരുന്നോ അതോ ഫസ്റ്റ് ക്ലാസ്സോ ? അബ്രഹാമിന്റെ സന്തതികളുടെ ടോറന്റ് എന്നാണ് റിലീസാവുന്നത് ?
6.. വലം പിരി ശംഖിന് എന്തുകൊണ്ടാണ് ഒരു ഇടത്തേ പിരി ഇല്ലാത്തതു? ഭവതിക്കും അത് ബാധകമാണോ ? 7. കഴിഞ്ഞ 'അമ്മ മീറ്റിങ്ങിൽ ചർച്ച ചെയ്ത പോസിറ്റിവ് കാര്യങ്ങൾ താങ്കളുടെ ജീവിതത്തിൽ കൊണ്ട് വന്ന പോസിറ്റിവ് മാറ്റങ്ങൾ ഒന്ന് പങ്കു വയ്ക്കാമോ ? 8. "പ്രായമെത്തിയപ്പോൾ" ജീവിതം പഠിപ്പിച്ച ഒന്ന് രണ്ടു വിലപ്പെട്ട പാഠങ്ങൾ ഒന്ന് പങ്കു വയ്ക്കാമോ ? അങ്ങനെ പ്രായം കൂടുന്തോറും മനുഷ്യനെ ഊളയാക്കുന്ന എന്തു യന്ത്രമാണ് അമ്മയുടെ ഭാരവാഹികളുടെ പക്കലുള്ളത് ? അതിന്റെ എത്ര പതിപ്പുകൾ താങ്കളുടെ കൈവശമുണ്ട് എന്നറിയാൻ കൗതുകമുണ്ട്.
9. ദിലീപിനെ തിരിച്ചെടുക്കണം എന്ന് ധൈര്യമായി, ഒറ്റക്കെഴുന്നേറ്റു, ആരാധ്യ പുരുഷന്മാരുടെ മുഖത്ത് നോക്കി ആജ്ഞാപിക്കാനുള്ള താങ്കളുടെ ഖഴിവ് അപാരം തന്നെ. എത്ര വലം പിരി ശംഖു വാനിറ്റിയിൽ കരുതിയാലാണ് നമുക്ക് ഈ ലെവൽ പിടിക്കാൻ പറ്റുന്നത്? 10. അങ്ങനെ ദിലീപിനെ മാത്രം ഇങ്ങനെ തിരിച്ചെടുക്കാൻ അദ്ദേഹം എത്ര വലം പിരി ശംഖിന്റെ ഓർഡറാണ് തന്നിട്ടുള്ളത് ? അവസാനമായി ഒരു ചോദ്യം കൂടി
11. ഒരൽപം ഉളുപ്പുണ്ടാക്കാനുള്ള വലം പിരി ശംഖു വല്ലതും സ്റ്റോക്കിലുണ്ടെങ്കിൽ ഒരെണ്ണം വാങ്ങി വെയ്ക്കരുതോ ? അല്ല, വെറുതെയെങ്കിലും... ആ പിന്നെയൊരു കാര്യം, ആ വരാൻ വൈകിയ ജോലിക്കാരിയില്ലേ, ഊർമ്മിള മാമിന്റെയൊരു നിലവാരം കണ്ട് അവർ ജീവനും കൊണ്ട് ഓടി രക്ഷപെട്ടതാകാനാണ് സാധ്യത. അതിന്റെ പേരിലിനി അവരെ അമ്മയിലൊന്നും എടുത്തേക്കല്ലേ.. എന്നാണ് ആർജെ സലീമിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha