തീയേറ്ററുകാരൻ ഇമ്മാതിരി നെറികേടു കാണിയ്ക്കുമ്പോൾ വിനായകനെപ്പോലെയുള്ളവരെ വച്ച് ഇനി ഒരു പരീക്ഷണത്തിനും മുതിരില്ല; യുവതിയുടെ കുറിപ്പ് വൈറലാകുന്നു
വിനായകന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് തൊട്ടപ്പന്‍. തിയേറ്ററകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിനെതിരെയുള്ള തിയേറ്ററുകാരുടെ നിലപാടിനെ തുറന്നുകാട്ടി ഒരു യുവതി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തൊട്ടപ്പന്‍ കാണാന്‍ ചെല്ലുന്നവരെ തിയേറ്ററുകാര്‍ മറ്റ് സിനിമയ്ക്ക് കയറ്റുന്നു എന്നാണ് പത്തനംതിട്ട സ്വദേശിനിയായ കമല എന്ന യുവതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. തിയേറ്ററുകാരുടെ ഇത്തരത്തിലുള്ള നെറികേട് കാരണം വിനായകനെ പോലെയുള്ളവരെ വെച്ച് ഇനി ഒരു പരീക്ഷണത്തിനും ആരും മുതിരില്ലെന്നും യുവതി കുറിപ്പില്‍ പറയുന്നു.
തനിക്ക് മാത്രമല്ല, തന്റെ പരിചയത്തിലുള്ള മറ്റു പലരും ഈ സമാന അനുഭവം തന്നോട് പങ്ക് വെച്ചതായും, രണ്ടാം തവണയും തൊട്ടപ്പൻ കാണാൻ പത്തനംതിട്ട ഐശ്വര്യാ തീയേറ്ററിൽ എത്തിയപ്പോൾ മറ്റ് സിനിമകൾ കാണാൻ പറയുകയും തൊട്ടപ്പൻ പ്രദർശിപ്പിക്കുന്നില്ലന്ന് തീയേറ്റർ ജീവനക്കാർ പറഞ്ഞതായും യുവതി പറഞ്ഞു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
കൂട്ടുകാരേ.... വിനായകൻ അനൗൺസ്മെൻറുകളില്ലാതെ ബാൻഡ് ചെയ്യപ്പെടുന്നു എന്ന് സംശയിയ്ക്കുന്ന സാഹചര്യം ഇന്ന് എനിക്ക് ഉണ്ടായി. പത്തനംതിട്ട ജില്ലയിലെ ഐശ്വര്യാ തീയേറ്ററിന്റെ ( ട്രിനിറ്റി )ജീവനക്കാരുടെ (ഉടമയുടെയും ) വൃത്തികെട്ട സവർണ്ണ മനോഭാവത്തിന്റെ നേർക്കാഴ്ച്ച. ഞായറാഴ്ച ഞാനും, കുടുംബവും തൊട്ടപ്പൻ കാണാൻ online ബുക്ക് ചെയ്യുന്നു. സാധാരണ ഒരു സിനിമ ഓൺലൈൻ ബുക്ക് ചെയ്താൽ 5 മിനിറ്റിനുള്ളിൽ റിസീവിഡ് മെസ്സേജ് വരും ഇത്തവണ അതുണ്ടായില്ല Net Problem എന്നേ കരുതിയുള്ളൂ.
ഇന്ന് ഞങ്ങൾ വീണ്ടും തിയേറ്ററിലേക്ക് 2.15 ന്റെ ഷോ കാണാൻ അവിടെ ചെന്നപ്പോൾ കളം വ്യക്തം ആളില്ലാന്ന് കാരണം പറഞ്ഞ് തൊട്ടപ്പൻ കാണാൻ ചെല്ലുന്നവരെ മറ്റു സിനിമയ്ക്ക് കയറ്റുന്നു. ടിക്കറ്റിന് നിന്ന എന്നോട് വൈറസ്, ചിൽഡ്രൻസ്, തമാശ ഇതിൽ ഏതാ കാണണ്ടേന്ന്, തൊട്ടപ്പൻ മതീന്ന് പറഞ്ഞപ്പോൾ അതിന് ആളില്ലാന്ന്.
തൊട്ടപ്പനിലെങ്കിൽ സിനിമ കാണുന്നില്ലാന്ന് പറഞ്ഞ് ഞങ്ങളിറങ്ങി. ഏകദേശം കാര്യം പിടികിട്ടി കാണുമല്ലോ..??
നിന്റെ സിനിമ കാണൂല്ലാന്ന് പറഞ്ഞപ്പോൾ അത് സാദാ പ്രേക്ഷകൻന്ന് കരുതിയ നമുക്ക് തെറ്റി തിയേറ്ററിലിരിയ്ക്കുന്ന പുന്നാര മക്കളും, അതിന് മുകളിലിരിയ്ക്കുന്ന തൊട്ടപ്പൻമാരുടെയും കളിയുണ്ടിതിലെന്ന് മനസ്സിലായോ..?? മറ്റ് സമുദായത്തിലുള്ള ഇതിന്റെ അണിയറ പ്രവർത്തകരെയും ഈ പ്രതിസന്ധി ബാധിയ്ക്കുമെന്ന് അറിയാഞ്ഞല്ല. 'മകൻ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാ മതീന്നുള്ള പുഴുങ്ങിയ ന്യായം കൊണ്ടാണ്. ദളിതനായ വിനയകനെ വച്ച് ഇനി ഒരു പടം ചെയ്താൽ സിനിമയെ മൊത്തത്തിൽ ബാധിയ്ക്കുമെന്ന് ധാരണ പരത്താനും ഇതുപകരിയ്ക്കുമല്ലോ.. തീയേറ്ററുകാരൻ ഇമ്മാതിരി നെറികേടു കാണിയ്ക്കുമ്പോൾ വിനായകനെപ്പോലെയുള്ളവരെ വച്ച് ഇനി ഒരു പരീക്ഷണത്തിനും മുതിരില്ല
സംഗതികളുടെ പോക്ക് മനസ്സിലായല്ലോ. പത്തനംതിട്ടേലെ അവസ്ഥ ഇതാ. മറ്റുള്ള ജില്ലകളിലെന്താണോ ആവോ...?????" എന്നും യുവതി ഫേസ്ബുക്കിൽ കുറിച്ചു.
വിനായകന്‍ നായകനായ തൊട്ടപ്പന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും ചിത്രം സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ എത്തുകയാണ്. മേയ്ക്കിങിലെ വ്യത്യസ്തതയും വേറിട്ട കഥാപശ്ചാത്തലവുമാണ് തൊട്ടപ്പനെ വ്യത്യസ്തമാക്കുന്നത്. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പന്‍. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട അബനി ആദിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പ്രിയംവദയാണ് ചിത്രത്തിലെ നായിക. റോഷനും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫ്രാന്‍സിസ് നൊറോണയുടെ കഥകളുടെ സമാഹാരമാണ് ചിത്രത്തിനു ആധാരം. കൊച്ചിയിലെ ഒരു ഉള്‍നാടന്‍ തുരുത്തില്‍ നടക്കുന്ന കഥ വളരെ റിയലിസ്റ്റിക് ആയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഇത്താക്ക് എന്ന വിനായകന്‍ സാറാ എന്ന പെണ്‍കുട്ടിയുടെ തല തൊട്ടപ്പന്‍ ആകുന്നതില്‍ തുടങ്ങുന്ന കഥ അവര്‍ തമ്മിലുള്ള വൈകാരിക സ്‌നേഹ ബന്ധവുമാണ് ചിത്രം പറയുന്നത്.
https://www.facebook.com/Malayalivartha