'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല'; ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി നടി ലക്ഷ്മിപ്രിയ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ ഏഴിന്
സിനിമയിലായാലും സീരിയലുകളിലായാലും തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ തന്റെതായ ശൈലിയില്‍ വേറിട്ടതാക്കുന്ന അഭിനേത്രിയാണ്് ലക്ഷ്മിപ്രിയ. എന്നാല്‍ ഏതൊരു സിനിമാക്കഥയെയും വെല്ലുന്ന ജീവിതാനുഭവങ്ങള്‍ താണ്ടിയാണ് അവര്‍ ഇന്ന് എത്തിയിരിക്കുന്നിടത്ത് എത്തിച്ചേര്‍ന്നത് എന്ന് അധികമാര്‍ക്കും അറിയില്ല. ആ അനുഭവങ്ങള്‍ കോര്‍ത്തിണക്കി ലക്ഷ്മി എഴുതിയ പുസ്തകമാണ് 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല'. നവംബര്‍ ഏഴിന് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വച്ച് ലക്ഷ്മിയുടെ ആത്മകഥയെന്നു വിശേഷിപ്പിക്കാവുന്ന 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല' പ്രകാശിപ്പിക്കപ്പെടുകയാണ്.
നടി എന്നതിലുപരി മികച്ച ഒരു വായനക്കാരിയും എഴുത്തുകാരിയുമാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ, ഇതാദ്യമായി, ഇത്ര കാലം ഒരു അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടില്ലാത്ത, വേദനാനിര്‍ഭരമായ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല' എന്ന പുസ്തകത്തിന്റെ എഴുത്തുവഴികളെക്കുറിച്ചും ലക്ഷ്മി പ്രിയ മനസ്സ് തുറക്കുന്നു.
വെറും ഓര്‍മക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇപ്പോഴത്തെ കുട്ടികളെ അപേക്ഷിച്ച് എന്റെ തലമുറയിലുള്ളവര്‍ കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച് വളര്‍ന്നവരാകും. എങ്കിലും ആ ലോകത്തും ഒറ്റപ്പെടലിന്റെ ഭയങ്കരമായ വേദന അനുഭവിച്ചിട്ടുള്ള ബാല്യമാണ് എന്റെത്. അച്ഛനും അമ്മയുടെയും സ്‌നേഹം കിട്ടാതെ, അമ്മ ഒപ്പമില്ലാതെ വളര്‍ന്ന പെണ്‍കുട്ടിയാണ് ഞാന്‍. ആ കുട്ടി എന്തൊക്കെ സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടാകാം. അതാണ് ഈ പുസ്തകം.
എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. അവര്‍ ഒരിക്കലും എന്റെ കൂടെ ഉണ്ടായിരുന്നില്ല. ഞാന്‍ ജനിച്ചത് കായംകുളത്തും വളര്‍ന്നത് നൂറനാട്ടുമാണ്. അവിടം മുതലാണ് എന്റെ ഓര്‍മകള്‍ ആരംഭിക്കുന്നത്. കുട്ടിക്കാലത്തെ ഓര്‍മകളിലൊന്നും അച്ഛനില്ല. അച്ഛനെ ഞാന്‍ കാണുന്നത് എന്റെ അഞ്ചാമത്തെ വയസ്സിലാണ്. അതിനു ശേഷം പതിമൂന്നാമത്തെ വയസ്സിലാണ് വീണ്ടും കാണുന്നത്. അച്ഛന് മറ്റൊരു കുടുംബമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.
അമ്മ മരിച്ചു പോയി എന്നു കരുതി വളര്‍ന്ന കുട്ടിയാണ് ഞാന്‍. 14-ാം വയസ്സില്‍ ആ കുട്ടി ഒറ്റയ്ക്ക് അമ്മയെ കാണാന്‍ പോയി, ഒരു വൈകുന്നേരം. അങ്ങനെ പോകുമ്പോള്‍ പ്രതീക്ഷിക്കുന്നതെന്താണ്, ഇത്രയും വര്‍ഷത്തെ സ്‌നേഹവും ലാളനയും അമ്മ ഒരു നിമിഷം കൊണ്ടു തരും എന്നല്ലേ. യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ല സംഭവിച്ചത്. അതൊക്കെ സിനിമയില്‍ മാത്രമേയുള്ളൂ എന്ന് ഞാന്‍ അന്നു തിരിച്ചറിഞ്ഞു. ജീവിതം അങ്ങനെയല്ല എന്നു ഞാന്‍ പഠിച്ചു.
അമ്മ വിവാഹം കഴിച്ചിരുന്നില്ല. അച്ഛന്‍ ഞങ്ങളില്‍ നിന്നൊക്കെ എക്കാലവും അകല്‍ച്ചയിലായിരുന്നു. ഞാന്‍ എന്റെ അച്ഛമ്മയുടെയും ചിറ്റപ്പന്റെയും അപ്പച്ചിയുടെയും ഒപ്പമാണ് വളര്‍ന്നത്. അച്ഛന്റെ വീട്ടില്‍ എല്ലാവരും വളരെ സ്‌നേഹം നല്‍കിയാണ് എന്നെ വളര്‍ത്തിയത്. 'ടാറ്റാ' എന്നാണ് ചിറ്റപ്പനെ വിളിക്കുന്നത്. അവരുടെ ഒപ്പം വളര്‍ന്നതു കൊണ്ടാണ് ഞാന്‍ ഒരു കലാകാരിയായതും.
സത്യന്‍ (സത്യന്‍ അന്തിക്കാട്) അങ്കിളൊക്കെ പരിചയപ്പെട്ട കാലം മുതല്‍ ചോദിക്കുന്നതാണ്, 'ഭാഷ നല്ലതാണല്ലോ, പിന്നെ എന്തുകൊണ്ടാണ് എഴുതാത്തത് എന്ന്'. ഞാന്‍ നന്നായി വായിക്കുന്ന ആളാണ്. ചെറുപ്പം മുതല്‍ പരന്ന വായനയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളം കാലം എഴുതാനുള്ള തയാറെടുപ്പുകളിലായിരുന്നു. അടുത്ത കാലത്ത്, കുഞ്ഞുങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥകളുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ എഴുതണം എന്നു തോന്നി.
ഇപ്പോള്‍ എന്നെ സംബന്ധിച്ച് എനിക്ക് ചുറ്റിനും ഒരു പാടു ബന്ധുക്കളുണ്ട്. 5 അമ്മാവന്‍മാരുണ്ട്, അച്ഛനുണ്ട്, അമ്മയുണ്ട്, രണ്ട് ചേച്ചിമാരുണ്ട്... ഇവരെല്ലാം ഉണ്ടായിട്ടും ആരുമില്ലാതെ, ഒറ്റയ്ക്ക് ഒരു അനാഥയെപ്പോലെ വളര്‍ന്ന ഒരു ലക്ഷ്മിപ്രിയയെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുക. അച്ഛന്റെ പേര് കബീര്‍. അമ്മയുടെ പേര് എവിടെയും മെന്‍ഷന്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു കലാകാരിയാകണം എന്നു കൂടുതല്‍ ആഗ്രഹിച്ചതും എന്നെ വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ ചിറ്റപ്പനാണ്. അച്ഛന്റെ സ്ഥാനത്താണ് ചിറ്റപ്പന്‍. ഇപ്പോള്‍ ഇടയ്ക്കിടെ അച്ഛനും കാണാന്‍ വരും.
ഈ പുസ്തകം കുടുംബങ്ങള്‍ വായിക്കണം എന്നുണ്ട്. ഇതില്‍ യാതോരു വിവാദവുമില്ല, ജീവിതമുണ്ട്... ഞാന്‍ ഇതിലൂടെ സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ പിരിയരുത് എന്നാണ്. നന്നായി ജീവിക്കുക. സൈകതം ബുക്‌സാണ് 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല' പ്രസിദ്ധീകരിച്ചിരിക്കുന്നത്. സത്യന്‍ അങ്കിളാണ് അവതാരിക എഴുതിയത്.
ഇപ്പോള്‍ എന്റെ കുടുംബം ആണ് എന്റെ ശക്തി. ഭര്‍ത്താവ് പി.ജയേഷ്. മകള്‍ മാതംഗി ജയ്. ഞാനും ജയേഷും പ്രണയിച്ച് വിവാഹിതരായവരാണ്. നിങ്ങള്‍ ഇപ്പോള്‍ കാണുന്ന ലക്ഷ്മിപ്രിയ ഉണ്ടായത് അദ്ദേഹം വന്നതിനു ശേഷമാണ്. ആ കരുത്താണ് ഇപ്പോള്‍ എന്റെ ജീവിന്‍, ജീവിതവും.
https://www.facebook.com/Malayalivartha