ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നുണ്ട്... എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിയെ...
മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ഇപ്പോള്‍ ക്വാറന്റൈനിലാണ്. വിദേശത്ത് നിന്ന് വന്നതിനെ തുടര്‍ന്നാണ് പൃഥ്വിരാജിന് ക്വാറന്റൈനില്‍ പോകേണ്ടിയിരുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായിരുന്നു പൃഥ്വിരാജ് വിദേശത്ത് പോയിരുന്നത്. ആടുജീവിതം എന്ന സിനിമയുടെ ജോര്‍ദാനിലെ ഭാഗം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൃഥ്വിരാജും സംഘവും മടങ്ങിയെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ പണ്ട് നടത്തിയ ഒരു യാത്ര ഓര്‍മ്മയുണ്ടോയെന്ന് ഭാര്യ സുപ്രിയയോട് ചോദിച്ച് പൃഥ്വിരാജ് ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു
ഭാര്യ സുപ്രിയക്കൊപ്പം നടത്തിയ യാത്രയുടെ ചിത്രം പങ്കുവച്ച് മിസ് ചെയ്യുന്നതായാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം നടത്തിയ യൂറോപ്പ് യാത്രയുടെ ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘സുപ്രിയ, 2020 ജനുവരിയില്‍ നമ്മള്‍ നടത്തിയ രാജ്യാന്തര ഡ്രൈവ്. മോണ്ട് ബ്ലാന്‍കിലേക്കുള്ള വഴി മദ്ധ്യേ നീണ്ട ഡ്രൈവിംഗിനു ശേഷം സ്വിസ്റ്റര്‍ലാന്‍ഡ്/ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമം. ആ യാത്രയെത്തുടര്‍ന്ന് വര്‍ഷം മുഴുവന്‍ അത്തരം ഐഡിയകളെക്കുറിച്ച് ആലോചിക്കുകയുണ്ടായി” എന്നാണ് താരത്തിന്റെ വാക്കുകള്‍.
ലോകം മുഴുവന്‍ വീണ്ടും സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരുമെന്നും സഞ്ചാരികളും പര്യവേഷകരുമെല്ലാം അവരുടെ പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്നുമാണ് പ്രതീക്ഷയെന്നും പൃഥ്വി പറയുന്നു. പിന്നാലെ സുപ്രിയയുടെ കമന്റും എത്തി. ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിയെയാണ് എന്നായിരുന്നു സുപ്രിയയുടെ കമന്റ്.
2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനു വേണ്ടിയാണ് ആദ്യമായി പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. പിന്നീട് അതൊരു നല്ല സൗഹൃദത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. അലംകൃത എന്നൊരു മകളും ഈ ദമ്പതികൾക്ക് ഉണ്ട്
“ഞാൻ അധികം സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ,” ഒരു അഭിമുഖത്തിനിടെ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ ആയിരുന്നു...
https://www.facebook.com/Malayalivartha