'തുടക്കത്തില്‍ തന്നെ മക്‌ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ 'മക്ബൂല്‍ ' പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്...' 'ജോജി' കണ്ടതിനുശേഷം കവി സച്ചിദാനന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു
ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന 'ജോജി' കണ്ടതിനുശേഷം കവി സച്ചിദാനന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ നല്ലൊരു എന്‍റര്‍ടെയ്‌നര്‍ പോലും ആകാന്‍ ജോജിക്ക് കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്.
മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയത് സിനിമയെ കൂടുതല്‍ അസഹ്യമാക്കിയെന്നും ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല എന്നുമാണ് സച്ചിദാനന്ദന്‍ കുറിച്ചത്.
സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്‌ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ 'മക്ബൂല്‍ ' പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല entertainer പോലും ആകാന്‍ കഴിഞ്ഞില്ല.
ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്‌കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം.
പ്രശ്‌നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.
https://www.facebook.com/Malayalivartha